നെറ്റിയില്‍ മുറിവുമായാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കൊളംബിയയില്‍ നിന്ന് മടങ്ങിയത്. രക്തരൂക്ഷിതമായ ആഭ്യന്തര കലാപമുണ്ടാക്കിയ മുറിവുണക്കാന്‍ മാര്‍പ്പാപ്പയുടെ നെറ്റിയിലെ രക്തത്തിനാകുമോ? 30 വര്‍ഷത്തിനിപ്പുറമാണ് ഒരു മാര്‍പ്പാപ്പ കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ കൊളംബിയയില്‍ എത്തിയത്.
അര നൂറ്റാണ്ട് രക്തപ്പുഴയൊഴുക്കിയ ആഭ്യന്തര കലാപത്തിന്‍റെ ഒാര്‍മകളില്‍ നിന്ന് മോചിതമായിട്ടില്ലാത്ത കൊളംബിയയില്‍, ക്ഷമിക്കുന്ന സ്നേഹം എന്ന സന്ദേശവുമായാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ എത്തിയത്. സമാധാന നൊബേല്‍ ജേതാവ് പ്രസിഡന്റ് ഹുവാൻ മാനുവൽ സാന്തോസ് അദ്ദേഹത്തെ സ്വീകരിച്ചു. ഏകാന്തതയുടെ കഥാകാരന്‍ മാര്‍ക്വേസിന്‍റെ മണ്ണില്‍ മാര്‍പ്പാപ്പ പറഞ്ഞു, "നിരന്തരം കലഹിക്കുന്നതിലെ ഏകാന്തത ദശകങ്ങളായി നമ്മള്‍ അനുഭവിക്കുന്നു, അതിന്റെ ഗന്ധം നൂറ്റാണ്ടായി അന്തരീക്ഷത്തില്‍ നിന്ന് വിട്ടുപോകാന്‍ മടിച്ചുംനില്‍ക്കുന്നു" സമാധാന കരാറുകള്‍ യാഥാര്‍ഥ്യമായാലെ കൊളംബിയ സന്ദര്‍ശിക്കു എന്ന നിലപാടിലായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അദ്ദേത്തിന്‍റെ സന്ദ്ര്‍ശനത്തിന് തൊട്ടുമുമ്പ് വിമതരില്‍ രണ്ടാം സ്ഥാനത്തുള്ള നാഷണല്‍ ലിബറേഷന്‍ ആര്‍മിയുമായും സര്‍ക്കാര്‍ സമാധാന കരാര്‍ ഒപ്പിട്ടു.
തെക്കന്‍ അമേരിക്കന്‍ രാജ്യം കൊളംബിയ ആഭ്യന്തരകലാപത്തില്‍ വലഞ്ഞത് 53 വര്‍ഷമാണ്. കൊളംബിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗറില്ല വിഭാഗമായി 1957ൽ രൂപം കൊണ്ട റവല്യൂഷനറി ആംഡ് ഫോഴ്സസ് ഓഫ് കൊളംബിയ അഥവാ ഫാർക് ആണ് രാജ്യത്തെ കുരുതിക്കളമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്. 1964ൽ ആരംഭിച്ച കൊളംബിയൻ കലാപത്തില്‍ 2,60,000 പേർ കൊല്ലപ്പെട്ടെന്നാണ് ഒൗദ്യോഗിക കണക്ക്. 45,000 പേരെ കാണാതായി. 68 ലക്ഷം പേർ നാടുവിട്ടോടി, ഇതില്‍ രണ്ടര ലക്ഷം പേര്‍ കുട്ടികള്‍. 14,000 സ്ത്രീകളും കുട്ടികളും ലൈംഗികപീഡനത്തിനിരയായി. അഫ്ഗാനിസ്ഥാനും കംബോഡിയയ്ക്കും ശേഷം ഏറ്റവും കൂടുതൽ കുഴിബോംബ് മരണങ്ങൾ കൊളംബിയയിലാണ്. 1990നുശേഷം കുട്ടികൾ അടക്കം 11,440 പേരാണു കുഴിബോംബ് പൊട്ടി കൊല്ലപ്പെട്ടത്. ക്യൂബയുടെ നേതൃത്വത്തില്‍ 4 വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 2016 സെപ്റ്റംബറില്‍ കൊളംബിയ സർക്കാരും ഫാർക്കും തമ്മിൽ സമാധാനക്കരാർ ഒപ്പിട്ടപ്പോള്‍ വത്തിക്കാന്‍ പ്രതിനിധിയും സാക്ഷിയായി.
ചരിത്രപരമായ ഈ നീക്കം പ്രസിഡന്‍റ് ഹുവാന്‍ മാനുവല്‍ സാന്‍റോസിന് സമാധാന നൊബേല്‍ നേടിക്കൊടുത്തു, പക്ഷേ ഗറില്ലകള്‍ക്ക് രാഷ്ട്രീയത്തിലിറങ്ങാന്‍ അനുമതി നല്‍കുകയും കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കുകയും ചെയ്ത കരാറിനെതിരെ ജനം വിധിയെഴുതി. ഇതെത്തുടര്‍ന്ന് നവംബറില്‍ പുതുക്കിയ കരാര്‍ ഒപ്പിട്ടു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഒരു കത്തോലിക്ക വിശ്വാസി പറഞ്ഞത് ഇങ്ങനെ, ഗറില്ലകളോട് ക്ഷമിക്കാന്‍ മാര്‍പ്പാപ്പയ്ക്ക് ആവുമായിരിക്കും, പക്ഷേ എന്‍റെ സഹോദരന്‍റെ രണ്ടു കാലുകളും നഷ്ടപ്പെടുത്തിയവരോട് ഞാന്‍ ഒരിക്കലും ക്ഷമിക്കില്ല. കീഴടങ്ങിയ ഗറില്ലകളോട് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കുള്ള നിലപാടല്ല അദ്ദേഹത്തിന്‍റെ സഭാംഗങ്ങളില്‍ ഭൂരിപക്ഷത്തിനും.
സമാധാന കരാറിനെ തുടര്‍ന്ന് 7000 ഗറില്ലകളാണ് ആയുധംവച്ച് കീഴടങ്ങിയത്. ഇവര്‍ക്ക് സാധാരണജീവിതത്തിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ അനുമതിയും നല്‍കി. പക്ഷേ ഒരു കാലത്ത് സമാനതകളില്ലാത്ത ക്രൂരതകള്‍ കാട്ടിയ ഗറില്ല പോരാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാത്തതിനോട് ജനങ്ങള്‍ക്ക് ശക്തമായ വിയോജിപ്പുണ്ട്. രാജ്യത്തെ നല്ല ശതമാനം ആളുകളും ഏതെങ്കിലും തരത്തില്‍ ഗറില്ലകളുടെ ഇരയായിട്ടുണ്ട് എന്നതു തന്നെ കാരണം. നാടുവിട്ടോടിയ കുട്ടികളെയും മറ്റ് കുടുംബാംഗങ്ങളെയും ഒാര്‍ത്ത് വേദനിക്കുന്നവര്‍ക്ക് അത്ര എളുപ്പത്തില്‍ ഉണങ്ങാവുന്നതല്ല ആഭ്യന്തരയുദ്ധമുണ്ടാക്കിയ മുറിവ്. സമാധാന കരാറിനെതിരെ മുൻ പ്രസിഡന്റ് അൽവാരോ ഉറിബെയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണമാണ് നടക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങാൻ ഗറില്ലകളെ അനുവദിക്കരുതെന്നും ചെയ്ത കുറ്റകൃത്യങ്ങൾക്ക് അവരെ ജയിലിൽ അടയ്ക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ഇവാഞ്ചിലിക്കല്‍ സഭകളുടെ പിന്തുണയും ഉറിബെയ്ക്കുണ്ട്. സാന്‍റോസിനെയും ഉറിബെയയും ഒന്നിപ്പിക്കാന്‍ വത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പും കരാറിനോടുള്ള തന്‍റെ വിയോജിപ്പ് വ്യക്തമാക്കി ഉറിബെ അദ്ദേഹത്തിന് കത്തയച്ചു. സമാധാന ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ എതിരല്ല, പക്ഷെ കുറ്റവാളികളെ വെറുതെവിടുന്നത് കുറ്റകൃത്യങ്ങള്‍ക്ക് പ്രോല്‍സാഹനമാകും, കത്തില്‍ അദ്ദേഹം വ്യക്തമാക്കി. കത്തോലിക്ക പുരോഹിതര്‍ പോലും സമാധാന കരാറിനെ പൂര്‍ണമായി അംഗീകരിക്കുന്നില്ല. തോക്കിന് പകരം റോസ പൂ ചിഹ്നമാക്കിയെങ്കിലും ഫാര്‍ക്കിന്‍റെ രാഷ്ട്രീയപ്രവേശനത്തെ കത്തോലിക്ക സഭാംഗങ്ങളടക്കമുള്ളവര്‍ സംശയത്തോടയാണ് നോക്കിക്കാണുന്നത്. ജനാധിപത്യത്തെ മാനിക്കാത്ത ഗറില്ലകള്‍ തിരഞ്ഞെടുപ്പില്‍ ബലപ്രയോഗത്തിന് മടിക്കില്ലെന്ന
ാണ് സാധാരണക്കാരുടെ ആശങ്ക. മാത്രമല്ല കരാറില്‍ പറഞ്ഞിട്ടുള്ള വിമതരുടെ പുനരധിവാസമടക്കമുള്ള കാര്യങ്ങളോട്സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗതയും കാര്യങ്ങള്‍ മാറ്റിമറിച്ചേക്കാമെന്ന വിലയിരുത്തലുണ്ട്. സമാധാന കരാറിനോടുള്ള നിലപാട് പക്ഷേ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വ്യക്തമാക്കിയില്ല. എങ്കിലും വിദ്വേഷത്തിന്‍റെ മതില്‍ക്കെട്ടില്‍ നിന്ന് പുറത്തുവരണം എന്ന സന്ദേശം ഇപ്പോഴും വിമതവിരുദ്ധ നിലപാട് വച്ചുപുലര്‍ത്തുന്ന കത്തോലിക്കരെയും ഇവാഞ്ചലിസ്റ്റുകളെയും ലക്ഷ്യംവച്ചുതന്നെയായിരുന്നു.
ഭീകരസംഘടനകളെ മുഖ്യധാരയുടെ ഭാഗമാക്കുക എന്ന വലിയ സാമൂഹ്യമാറ്റത്തിനാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തത്. പൂര്‍ണമായ ഉള്‍ക്കൊള്ളല്‍ എന്നത് കാലങ്ങളെടുക്കുന്ന പ്രക്രിയയാണെന്ന് അദ്ദേഹത്തിനും ബോധ്യുണ്ട്. പക്ഷേ മാര്‍പ്പാപ്പയുടെ വരവ് കൊളംബിയന്‍ രാഷ്്ട്രീയത്തില്‍ ഉണ്ടാക്കിയ ചലനം ചെറുതല്ല. ചെയ്ത തെറ്റുകള്‍ക്കെല്ലാം മാപ്പപേക്ഷിച്ച് ഗറില്ല നേതാവ് മാര്‍പ്പാപ്പയ്ക്കയച്ച കത്തുതന്നെ തെളിവ്. മാര്‍പ്പാപ്പ രാജ്യത്ത് കാലുകുത്തിയ ഉടന്‍ ഗറില്ലകളുടെ മുഖ്യവരുമാന സ്രോതസായ കുപ്രസിദ്ധ ലഹരികടത്തു മാഫിയയും മാറ്റത്തിന്‍റെ സൂചനകള്‍ നല്‍കി. രണ്ടാമത്തെ ശക്തരായ വിമത ഗ്രൂപ്പ്, ഇഎല്‍എന്നിന്‍റെ കീഴടങ്ങളും മാര്‍പ്പപ്പയുടെ സ്വാധീനത്തില്‍ തന്നെ. രാഷ്ട്രീയ വിഷയങ്ങളില്‍ നിഷ്പക്ഷതയാണ് വത്തിക്കാന്‍റെ പ്രഖ്യാപിത നിലപാടെങ്കിലും അര്‍ജന്‍റീനക്കാരന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ലാറ്റിന്‍ അമേരിക്കയുടെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരതയിലും സമാധാനത്തിലും പ്രത്യേക താല്‍പര്യമുണ്ട്. ക്യൂബയിലും വെനസ്വേലയിലുമെല്ലാം അദ്ദേഹം നടത്തുന്ന ഇടപെടലുകള്‍ ആ താല്‍പര്യം വ്യക്തമാക്കുന്നു.