വര്‍ത്തമാനകാല ഇന്ത്യയുടെ ആത്മാവിനേറ്റ ആഴമേറിയ മുറിവായിരുന്നു മുഹമ്മദ് അഖ്്ലാഖ് എന്ന അന്‍പത്തിയഞ്ചുകാരന്‍റെ ദാരുണമായ കൊലപാതകം. പശുവിറച്ചി കഴിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയ അഖ്്ലാഖിന്‍റെ രക്തം രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും നീതിതേടുകയാണ്. രക്തദാഹികളായ ആള്‍ക്കൂട്ടത്തിന്‍റെ ഉന്മാദ വിചാരണകളും മരണദണ്ഡനകളും ഇന്ത്യയുടെ സാമൂഹിക ശീലമായി ഇതിനിടെ മാറിക്കഴിഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2015 സെപ്റ്റംബര്‍ 28 ന്. ഉത്തര്‍പ്രദേശിലെ ദാദ്രിയിലുള്ള ബിസറ ഗ്രാമത്തില്‍ പേപിടിച്ച ആള്‍ക്കൂട്ടം രാത്രിയില്‍ മുഹമ്മദ് അഖ്്ലാഖിന്‍റെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തി. അതിക്രൂരമായ മര്‍ദനത്തില്‍ അഖ്്ലാഖ് കൊല്ലപ്പെട്ടു. മകന്‍ ഡാനിഷ് മാരകമുറിവുകളോടെ രക്ഷപ്പെട്ടു. അഖ്്ലാഖിന്‍റെ വീട്ടില്‍ പശുവിറച്ചി പാചകം ചെയ്തിട്ടുണ്ടെന്ന് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നിന്ന് വിളിച്ചു പറഞ്ഞിരുന്നു. അഖ്്ലാഖിന്‍റെ വീടിനു സമീപത്തുനിന്ന് പശുവിന്‍റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന പ്രചാരണം കൂടി കാട്ടുതീപോലെ പടര്‍ന്നതോടെ ഭ്രാന്തുപിടിച്ചൊരു ആള്‍ക്കൂട്ടം കാട്ടുനീതി നടപ്പാക്കി. അഖ്്ലാഖിന്‍റെ ശരീരത്തിലേറ്റ ഒരോ പ്രഹരവും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ മുഖത്തേറ്റ അടിയായിരുന്നു.
അഖ്്ലാഖിന്‍റെ കൊലപാതകക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം ഇരുപത് പേര്‍ പൊലീസ് പിടിയിലായി. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതികളെല്ലാം ജ്യാമത്തില്‍. പശുവിനെ കൊന്നുവെന്ന ആരോപണത്തില്‍ അഖ്്ലാഖിന്‍റെ ഏഴംഗ കുടുംബത്തിനെതിരെ പൊലീസ് എഫ്.െഎ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതിലും അന്വേഷണം തുടരുകയാണ്.
സംഘര്‍ഷങ്ങള്‍ പിന്നീടുണ്ടായിട്ടില്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലാണ് അഖ്്ലാഖിന്‍റെ ഗ്രാമം. ഒരു ചെറിയ തീപ്പൊരി മതി. ഭീതിയുടെയും പരസ്പരമുള്ള അവിശ്വാസത്തിന്‍റെയും കരിനിഴല്‍ നാടിനെ വിഴുങ്ങി. മനുഷ്യമനസുകള്‍ക്കിടയിലുണ്ടായ വിള്ളല്‍ ഏറെ ആഴമേറിയതാണ്. അഖ്്ലാഖിന്‍റെ കുടുംബം ഡല്‍ഹിയുടെ മുഖമില്ലാത്ത തിരക്കുകള്‍ക്കിടയിലെ അപരിചിതത്വത്തില്‍ മറഞ്ഞിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. പൊള്ളുന്ന ഒാര്‍മ്മകള്‍ കുഴിച്ചുമൂടി. അഖ്്ലാഖിന്‍റെ ഗ്രാമത്തില്‍ നിന്ന് മുസ്്ലിം കുടുംബങ്ങള്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി പലായനം തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയോടെ ഭീതി കൂടി. അറുപത് മുസ്്ലിം കുടുംബങ്ങളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ അവശേഷിക്കുന്നത് നാലെണ്ണം മാത്രം. ആശങ്കള്‍ ഉള്ളിലൊതുകി ആ നാലുകുടുംബങ്ങളും അവിടെ തുടരുന്നത് സാന്പത്തിക ബാധ്യതകളുടെ നിസഹായാവസ്ഥ മൂലം. അഖ്്ലാഖിന്‍റെ രക്തവും ദാദ്രിയിലെ ന്യൂനപക്ഷങ്ങളും നീതി തേടുകയാണ്.
പശുവിന്‍റെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഇക്കഴിഞ്ഞ വിജയദശമി ആഘോഷത്തില്‍ പറഞ്ഞ വാക്കുകളാണ്. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലപ്പോഴും കുറ്റകരമായ മൗനം പാലിച്ച നമ്മുടെ പ്രധാനമന്ത്രി ചിലപ്പോഴെങ്കിലും ഗതികെട്ട് മൗനം മുറിച്ചിട്ടുണ്ട്.
പക്ഷെ അവ വെറും അധരവ്യായാമങ്ങളായിരുന്നുവെന്ന് നമ്മുടെ അനുഭവങ്ങള്‍ സാക്ഷ്യം പറയും. പശുപരിപാലകരായ തെമ്മാടിക്കൂട്ടങ്ങള്‍ക്കെതിരെ സബര്‍മതിയുടെ മണ്ണില്‍ മോദി വാക്പയറ്റ് നടത്തിയതിന് മണിക്കൂറുകള്‍ക്കൂള്ളിലാണ് ജാര്‍ഖണ്ഡിലെ രാംഗഢില്‍ അസ്ഗര്‍ അലിയെന്ന നാല്‍പ്പത്തിരണ്ടുകാരന്‍ കൊല്ലപ്പെട്ടത്.
ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന കൊലപാതകം ഇന്ത്യയിലെ പതിവ് സാമൂഹികശീലമായി മാറിക്കഴിഞ്ഞു എന്നതാണ് അഖ്്ലാഖിന്‍റെ മരണാനന്തരമുള്ള രണ്ടുവര്‍ഷം നമുക്കുനല്‍കുന്ന ഏറ്റവും വലിയ പാഠം. എപ്പോള്‍, എവിടെവെച്ച് വേണമെങ്കിലും ഭക്ഷണത്തിന്‍റെ പേരില്‍, വിശ്വാസത്തിന്‍റെ പേരില്‍ ആരെവേണമെങ്കിലും കൊല്ലപ്പെടാം. ഡെമോക്രസില്‍ നിന്ന് മോബോക്രസിയിലേക്കുള്ള ദൂരം കുറഞ്ഞുകൊണ്ടേയിരിക്കുന്നു.
പെഹ്്ലുഖാന്‍, ജുനൈദ്, അബു ഹനീഫ, മുഹമ്മദ് മജ്്ലു, നസീറുള്‍ ഹഖ് ഭീതിയുടെ രാഷ്ട്രീയത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ പേര് പിന്നെയും നീണ്ടു നീണ്ടും പോകുന്നു. 24 പേര്‍ ഇത്തരത്തില്‍ െകാലപ്പെട്ടതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.11 സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അറുപതിലധികം കേസുകള്‍. ഇരകളാക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും മുസ്്ലിംകളും ദലിതരും. വിശ്വാസങ്ങള്‍ക്കപ്പുറം കൃത്യമായ രാഷ്ട്രീയ അജന്‍ഡകളാണ് ഇത്തരം അക്രമങ്ങളുടെ പൊതുസ്വഭാവം. ഭരണകൂടം അക്രമികള്‍ക്കുനേരെ കണ്ണടയ്ക്കുമെന്ന് മാത്രമല്ല, പരാതിപറയുന്നവന്‍റെയും സാധാരണ പൗരന്‍റെയും അടുക്കളയില്‍ റെയ്ഡ് നടത്തും. നിതീഷ് കുമാര്‍ ബിജെപിയുമായി കൈകോര്‍ത്തതോടെ ബിഹാറില്‍ പശുരാഷ്ട്രീയം കൊലക്കത്തി മൂര്‍ച്ചകൂട്ടിയത് ഈ ആള്‍ക്കൂട്ട ഉന്മാദങ്ങളുടെ ഗുണം ലഭിക്കുന്നത് ആര്‍ക്കാണന്നതിലേക്ക് കൃത്യമായി വിരല്‍ ചൂണ്ടുന്നു. അതേ, മുസ്്ലിംകളെയും ദലിതരെയും അന്യവല്‍ക്കരിച്ച് ശത്രുപക്ഷത്തുനിര്‍ത്തുന്ന വെറുപ്പിന്‍റെ വിചാരധാര. പശു പുല്ലുതിന്നും പശുവിന്‍റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെയും.
മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ഷൂരിയുടെ വാക്കുളില്‍ നിര്‍ത്തട്ടെ. നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തുടരുന്നത് കോണ്‍ഗ്രസിന്‍റെ നയങ്ങള്‍ തന്നെയാണ്. പശുകൂടി കടന്നുവന്നുവെന്നതാണ് ആകെയുള്ള മാറ്റം.