കാലത്തിന്‍റെ കവിള്‍ത്തടത്തില്‍ വീണ കണ്ണുനീര്‍ത്തുള്ളി. വിശ്വകവി രബീന്ദ്ര നാഥ ടാഗോര്‍ പ്രണയത്തിന്‍റെ നിത്യസ്മാരകമായ താജ്മഹലിനെ വിശേഷിപ്പിച്ചത് ഇങ്ങിനെയാണ്. ഇന്ത്യയെക്കുറിച്ച് പറയുന്പോള്‍ തെളിയുന്ന ചിത്രങ്ങളില്‍ ഒന്ന് തീര്‍ച്ചയായും താജ്മഹലിന്‍റേതാണ്. ആ വെണ്ണക്കല്‍ വിസ്മയത്തിനു ചുറ്റും വിവാദങ്ങളുടെ പുകമഞ്ഞ് മൂടുകയാണ്.
താജ്മഹല്‍, ലോകാത്ഭുതങ്ങളില്‍ ഇടം പിടിച്ച നിര്‍മ്മിതി. ഇന്ത്യന്‍ ഇസ്ലാമിക് വാസ്തുകലയുടെ മികച്ച ഉദാഹരണം. കാലം കൈയ്യൊപ്പ് ചാര്‍ത്തിയ, ലോകം കാണൡാന്‍ കൊതിക്കുന്ന രാജ്യത്തിന്‍റെ അഭിമാനസ്തംഭം. ഉത്തര്‍പ്രദേശില്‍ വിനോദസഞ്ചാരികള്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ താജ്്മഹലിനെ ഒഴിവാക്കിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ഉത്തര്‍പ്രദേശ് ഭരിക്കുന്ന ആദിത്യനാഥ് സര്‍വാംഗപരിത്യാഗിയായ യോഗിയായതുകൊണ്ടാണോ താജ്മഹല്‍ എന്ന പ്രണയസ്മാരകത്തോട് വിരക്തി കാണിച്ചതെന്ന് സംശയിക്കുന്നവരുണ്ടാകാം. അല്ല. ചില കൃത്യമായ അജന്‍ഡകള്‍ കാവി രാഷ്ട്രീയത്തെ മുറുകെ പിടിക്കുന്ന ആദിത്യനാഥിന് താജ്മഹലിന്‍റെ കാര്യത്തിലുണ്ട്.
താജ്മഹല്‍ ഇന്ത്യയുടെ സംസ്ക്കാരത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ് പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ തന്‍റെ പ്രിയപത്നി മുംതാസിന്‍റെ ഒാര്‍മ്മാക്കായി പണിതീര്‍ത്ത സ്മാരകമെന്നാണ് ചരിത്ര പുസ്തകങ്ങളിലൂടെ നമ്മള്‍ അറിഞ്ഞിട്ടുള്ളത്. എന്നാല്‍ താജ്മഹലിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു തര്‍ക്കത്തെക്കുറിച്ച് മനസിലാക്കിയാലേ അതിന്‍റെ അസ്ഥിവാരം തോണ്ടാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ മര്‍മം പിടികിട്ടൂ. താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന വാദം ഒരുവശത്ത് ഏറെ വര്‍ഷങ്ങളായി ശക്തമാണ്. ചരിത്രകാരനായ പ്രെഫസര്‍ പുരുഷോത്തം നാഗേഷ് ഒാക് " താജ്മഹല്‍: ദ് ട്രൂ സ്റ്റോറി' എന്ന പുസ്തകത്തില്‍ ചില വാദമുഖങ്ങളുയര്‍ത്തി ഇത് സമര്‍ഥിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
താജ്മഹല്‍ തേജോ മഹാലയ എന്ന ശിവക്ഷേത്രമായിരുന്നുവെന്നാണ് വാദം. അഗ്നേശ്വര്‍ മാഹാദേവന്‍റെ പ്രതിഷ്ഠ. ശിവക്ഷേത്രമായിരുന്നുവെന്നതിന് നിരത്തുന്ന വാദങ്ങള്‍ ഇവയാണ്. താജ്മഹലിന്‍റെ പൂട്ടിയിട്ട നിലവറയ്ക്കകത്ത് ശിവലിംഗമുണ്ട്. മകുടത്തിന് മുകളില്‍ പൂര്‍ണകുംഭത്തിന്‍റെ രൂപത്തിലുള്ള നിര്‍മ്മിതിയുണ്ട്. ചില മര ഉരുപ്പടികള്‍ക്ക് ഷാജഹാന്‍ ജനിച്ചതിനേക്കാള്‍ മുന്നൂറുവര്‍ഷത്തെ പഴക്കമുണ്ട്. വെണ്ണക്കിലില്‍ തീര്‍ത്ത പുറം ചുമരിലെ ചിത്രപ്പണികളിലുള്ള താമര ഹൈന്ദവ വിശ്വാസത്തിന്‍റെ ഭാഗമാണ്. 1934 ല്‍ ശിവ ശില്‍പങ്ങള്‍ താജ്മഹലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുംതാസിന്‍റെ ശവകുടീരത്തില്‍ സൂര്യന്‍റെയും സര്‍പ്പത്തിന്‍റെയും മുദ്രകളുണ്ട്. ഇത് ശിവനെ പ്രതിനിധീകരിക്കുന്നു. 1196 ല്‍ പര്‍മാര്‍ ദേവ് എന്ന രാജാവ് വെള്ളമാര്‍ബിളില്‍ ക്ഷേത്രം നിര്‍മ്മിച്ചുവെന്നും പിന്നീട് ഷാജഹാന്‍ അത് താജ്മഹലാക്കിമാറ്റിയെന്നും ഇവര്‍ പറയുന്നു. ഈ വാദങ്ങളില്‍ വസ്തുതയുണ്ടോ?
താജ്മഹല്‍ തകര്‍ക്കണമെന്ന് ശിവസേന ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്ക് തുറന്നുകൊടുക്കണമെന്നായിരുന്നു ദ്വാരക ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ ആവശ്യം. താജ്മഹല്‍ തിരിച്ചുപിടിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും പറഞ്ഞുവെയ്ക്കുന്നു. ആകാശത്തേയ്ക്ക് ഉയര്‍ന്നുനില്‍ക്കുന്ന മകുടങ്ങളില്‍ വര്‍ഗീയധ്രുവീകരണ രാഷ്ട്രീയത്തിന്‍റെ ആയുധങ്ങള്‍ ആഞ്ഞുപതിക്കുമോയെന്ന ആശങ്ക ശക്തമാവുകയാണ്.
കഴിഞ്ഞ കുറച്ചുകാലങ്ങളായി താജ്മഹല്‍ അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്. അന്ത:രീക്ഷ മലിനീകരണം മൂലം വെളുത്ത മാര്‍ബിളുകള്‍ മഞ്ഞ നിറമായി. 2012 മുതല്‍ സഞ്ചാരികളുടെ എണ്ണം കുറഞ്ഞുവരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും, സുരക്ഷാ പ്രശ്നങ്ങളും പ്രതിസന്ധിയാകുന്നു. ഇതിനിടയിലാണ് ചരിത്രത്തില്‍ നിന്ന ് മായ്ച്ചുകളയാനുള്ള ശ്രമങ്ങളും. ഉയരുന്ന ചോദ്യം ഇതാണ്, മുസ്്ലിം രാജാവ് നിര്‍മ്മിച്ചതുകൊണ്ടാണോ താജ്മഹലിനെ അവഗണിക്കുന്നത്. ഹിന്ദുവിശ്വാസങ്ങളുടെ ഭാഗമായവമാത്രമാണോ ഇന്ത്യയുടെ സാംസ്ക്കാരിക പ്രതീകങ്ങള്‍? ഹിന്ദുക്കളുടേതുമാത്രമാണോ ഇന്ത്യയുടെ ചരിത്രം?
ചരിത്രത്തില്‍ വികാരത്തിന്‍റെ വിഷം കലര്‍ത്തുന്നവരോട്, താജ്മഹല്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെയല്ല, ഇന്ത്യയുടെ ഇന്നലെയുടെ തലയെടുപ്പാണ്. ഒരു ജനതയുടെ മുഴവന്‍ സ്വത്താണ്. ഭാവി തലമുറയുടെ അവകാശമാണ്.