ആരും ഇതുവരെ കേള്‍ക്കാത്ത ഒരു ഹോബിയെ കുറിച്ചാണ് ഇനി. ദന്തശേഖരണം. അബുദാബിയില്‍ ദന്തഡോക്ടര്‍മാരായ നാസര്‍ സിമി ദന്പതികളാണ് അവര്‍ പറിച്ചെടുക്കുന്ന പല്ലുകള്‍ ശേഖരിച്ച് വയ്ക്കുന്നത്
മംഗലശേരി കാർത്തികേയൻറെ ഈ വിനോദം പോലെയാണ് ഡോക്ടർ ദന്പതികളായ നിസാറിൻറെയും സിമിയുടെയും വിനോദവും. പല്ലുകളുടെ ശേഖരണം. പക്ഷേ കാർത്തികേയനപ്പോലെ ഇടിച്ചു തോൽപിച്ച ആളുകളുടെ പല്ലുകളല്ല ഇവർ ശേഖരിക്കുന്നത്. മറിച്ച് ദന്തഡോക്ടർമാരായ ഇവരുടെ ക്ളിനിക്കിൽ പറിച്ചെടുക്കുന്ന പല്ലുകളാണെന്ന് മാത്രം. ഇങ്ങനെ ഇവർ സൂക്ഷിച്ചു വച്ചിരിക്കുന്ന പല്ലുകളുടെ എണ്ണം കേട്ടാൽ ഞെട്ടും. ഏകദേശം പന്ത്രണ്ടായിരത്തിലധികം. അണുവിമുക്തമാക്കി പ്രത്യേകതരം പെട്ടികളിലാണ് ഈ പല്ലുകൾ സൂക്ഷിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതൽ പല്ലുകളുടെ ശേഖരമുള്ള വ്യക്തി എന്ന ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറിപ്പറ്റുകയാണ് അവരുടെ ലക്ഷ്യം. ഇങ്ങനൊരു വ്യത്യസ്തമായ വിനോദം ആരംഭിച്ചതിന് രസകരമായ കാരണവും ഉണ്ട്.
ശേഖരത്തിലുള്ള പല്ലുകൾ നോക്കി അത് ഏത് രാജ്യത്ത് നിന്നുള്ളവരുടേതാണെന്ന് കൃത്യമായി പറയും ഡോക്ടർ നിസാർ. ദന്തസംരക്ഷണത്തിൻറെ കാര്യത്തിൽ വിവിധ രാജ്യക്കാരുടെ സ്വഭാവ സവിശേഷതകളും ഡോക്ടർ നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യക്കാർ പല്ലുകൾ വൃത്തിയായി സൂക്ഷിക്കുന്പോൾ വേദന വന്നാലുടൻ പല്ലെടുക്കാൻ ഡോക്ടറെ സമീപിക്കുന്നവരാണ് പാക്കിസ്ഥാനികൾ.
നാലു വർഷം മുന്പാണ് സിമിയും ഭർത്താവിൻറെ ഈ വ്യത്യസ്തമായ വിനോദത്തിൽ കൂട്ടുചേരുന്നത്. യുഎഇയിലെ വിവിധ കോളജുകളിലേക്ക് പഠനാവശ്യത്തിനായി പല്ലുകൾ നൽകുന്നതും ഇവരാണ്. ദന്തശേഖരണമാണ് വിനോദമെങ്കിലും നിസാര വിഷമതകളുടെ പേരിൽ ആരും പല്ലെടുക്കരുതെന്നാണ് ഈ ഡോക്ടർ ദന്പതികളുടെ ഉപദേശം.