വര്‍ണവെളിച്ചങ്ങളുടെ നിറക്കൂട്ടില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഷാര്‍ജ. നഗരത്തിന്‍റെ രാത്രി സൗന്ദര്യത്തിന് മാറ്റു കൂട്ടുകയാണ് പലവര്‍ണത്തില്‍ നിറഞ്ഞ കത്തുന്ന വൈദ്യുതി വിളക്കുകളും ദീപസംവിധാനങ്ങളും. ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിന്‍റെ കാഴ്ചകളും വിശേഷങ്ങളുമാണ് ഇനി. നിറങ്ങളുടെ വര്‍ണ വെളിച്ചത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഷാര്‍ജ. നഗരത്തിന്‍റെ രാവുകള്‍ക്ക് ഇപ്പോള്‍ ഇരട്ടി സൗന്ദര്യം. വിനോദസഞ്ചാരികള്‍ക്ക് ദൃശ്യവിസ്മയത്തിന്‍റെ ദീപക്കാഴ്ചകളാണ് നഗരമെങ്ങും. ദീപങ്ങളുടെ മാത്രമല്ല വര്‍ണങ്ങളുടെ ഉല്‍സവം കൂടിയാണ് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍.
ഷാര്‍ജ നഗരത്തിലെ 23 കേന്ദ്രങ്ങളിലാണ് പ്രകാശോല്‍സവത്തിന്‍റെ ഭാഗമായി ദീപവിതാനങ്ങളൊരുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ മന്ദിരങ്ങളും പള്ളികളും പാര്‍ക്കുകളും എല്ലാം ഇത്തരത്തില്‍ പുതിയ നിറങ്ങള്‍ വാരിപ്പൂശിയിരിക്കുന്നു.അല്‍ ഖാസിമിയ സര്‍വകലാശാലയാണ് പ്രകാശോല്‍സവത്തിന്‍റെ കേന്ദ്രസ്ഥാനം. ഖാസിമിയ യൂണിവേഴ്സിറ്റിയിലെ പ്രധാനമന്ദിരത്തിന്‍റെ ചുവരുകളില്‍ വിരിയുന്നത് രാജ്യത്തിന്‍റെ ദേശീയ പക്ഷിയായ പ്രാപ്പിടയന്‍റെ യാത്രയും ആ യാത്രയിലെ കാഴ്ചകളും.ഫ്രഞ്ച് നോവലിസ്റ്റ് ജൂള്‍സ് വെര്‍ണെയുടെ നോവലുകളെ ചിത്രാവിഷ്കാരങ്ങള്‍ യൂണിവേഴ്സിറ്റി തിയേറ്ററിന്‍റെ ചുവരുകളില്‍ തെളിയുന്നു. ഇസ്ലാമിക് വാ്തുശില്‍പകലയുടെ കാഴ്ചകളായിരിക്കും അല്‍ ഖാസിമിയ യൂണിവേഴ്സിറ്റി മോസ്കില്‍ കാണാനാവുക.
വെളിച്ചത്തിന്‍റെ ഉദ്ഭവകഥ പറയുന്ന ത്രീഡി ഷോ ആണ് അല്‍ ക്സബയിലെ കാഴ്ച. അല്‍ മജാസ് പാര്‍ക്ക്, അല്‍ നൂര്‍ മസ്ജിദ്, ബുഹൈറ കോര്‍ണിഷ്, തുടങ്ങിയവ സ്ഥലങ്ങളിലും ദീപങ്ങള്‍ വര്‍ണക്കാഴ്ചകളൊരുക്കുന്നു. വാസ്തുവിദ്യാ വിസ്മയമായ നൂര്‍ മസ്ജിദിന്‍റെ ചുവരുകളില്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരമാണ് തെളിയുക. മസ്ജിദിന്‍റെ വാസ്തുവിദ്യാ സൗന്ദര്യം പതിന്‍മടങ്ങാക്കുന്നു ഇവിടുത്തെ ദീപവിതാനങ്ങള്‍.
അല്‍ മജാസ് പാര്‍ക്കിലെ ഭീമന്‍ സെല്‍ഫി ശില്‍പം മറ്റൊരു കൗതുകം. സെല്‍ഫിയെടുക്കുന്ന ഒരു മുഖമാണ് നാര്‍സിസ് എന്ന ഈ ശില്‍പം. പ്രത്യേകം തയാറാക്കിയ ക്യാമറ ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് ഇവിടെ സെല്‍ഫിയെടുക്കാം. സെല്‍ഫിയെടുക്കുന്നയാളുടെ മുഖത്തിന്‍റെ ദൃശ്യം ഭീമന്‍ ശില്‍പത്തിന്‍റെ മുഖത്ത് തെളിയും എന്നതാണ് കൗതുകകരം. വെള്ളത്തിന്‍റെയും വെളിച്ചത്തിന്‍റെയും സംഗീതത്തിന്‍റെയും സമന്വയമാണ് അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടിലെ മറ്റൊരു കാഴ്ച. ഷാര്‍ജയുടെ വര്‍ണക്കാഴ്ചകള്‍ ഈ മ്യൂസിക്കല്‍ ഫൗണ്ടനില്‍ വെളിച്ചത്തിന്‍റെ അകമ്പടിയോടെ മിന്നി മറയുന്നു.
ബുഹൈറ കോര്‍ണിഷില്‍ ഒരുക്കിയിരിക്കുന്ന പ്രകാശതുരങ്കം സന്ദര്‍ശകരെ മായികതയുടെ മറ്റൊരു ലോകത്ത് എത്തിക്കുന്നു. ദിബ്ബ, ഖോര്‍ഫൊക്കാന്‍, ദെയ്ദ, ഖോര്‍ഫൊക്കാന്‍ തുടങ്ങി എമിറേറ്റിന്‍റെ വിദൂര പ്രദേശങ്ങളിലും പ്രകാശോല്‍സവത്തിന്‍റെ ഭാഗമായുള്ള ദൃശ്യവിരുന്ന് ഒരുക്കിയിരിക്കുന്നു. യുഎഇയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചു കഴിഞ്ഞ പ്രകാശോല്‍സവത്തിന് ഓരോ വര്‍ഷം കഴിയും തോറും പൊലിമ കൂടുകയാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.