ഇതിഹാസങ്ങളും ഐതീഹ്യങ്ങളുമൊക്കെയായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ് കേരളത്തിന്‍റെ സംസ്കാരവും കലാരൂപങ്ങളുമെല്ലാം. ഇത്തരത്തില്‍ ഒരു കലാരൂപമാണ് കണ്യാര്‍ കളി. പാലക്കാടിന്‍റെ തനതു കലാരൂപമായ കണ്യാര്‍കളി കഴിഞ്ഞ ദിവസം യുഎഇയിലും അരങ്ങേറി.
നാടന്‍ ശീലങ്ങളിലേക്കും നാട്ടിലെ ഉല്‍സവക്കാലത്തേക്കുമുള്ള പ്രവാസികളുടെ തിരിച്ചു പോക്കായിരുന്നു ഉമ്മുല്‍ ഖുവൈനില്‍ അവതരിപ്പിച്ച കണ്യാര്‍കളി. ഉത്തരമലബാറിനു തെയ്യം പോലെ പാലക്കാടിന്‍റെ സ്വന്തമാണ് കണ്യാര്‍കളി. ചിട്ടയും ചിട്ടവട്ടങ്ങളും അനുസരിച്ച് ഭഗവതിക്കാവുകളില്‍ അഞ്ചു നൂറ്റാണ്ടുകളായി പിന്തുടര്‍ന്നു പോരുന്ന കളിയാചാരമാണ് യുഎഇയിലെ പ്രവാസികള്‍ക്കായി ഉമ്മുല്‍ ഖുവൈനില്‍ അരങ്ങേറിയത്.
പാരമ്പര്യ ചിട്ടകള്‍ക്കൊത്ത് തയാറാക്കിയ പന്തലിലാണ് കണ്യാര്‍കളി അരങ്ങേറുക. ഈന്തോലയും കുരുത്തോലയും കൊണ്ട് അലങ്കരിച്ച ഒൻപതു കാലുകളുള്ള പന്തലിന്‍റെ നടുവില്‍ മുളങ്കോലില്‍ ഭഗവതിയെ കുടിയിരുത്തുന്നു. പിന്നെ കണ്യാര്‍കളിയുടെ കേളികൊട്ട് ഉയരുകയായി.
രണ്ടു ഭാഗമായാണ് കണ്യാര്‍ കളി അവതരിപ്പിക്കുക. അനുഷ്ഠാന സ്വഭാവമുള്ള വട്ടക്കളിയും സാമൂഹിക വിമര്‍ശനപരമായ പൊറാട്ടും. കളിപ്പന്തലില്‍ വട്ടക്കളി അവതരിപ്പിച്ച് കഴിഞ്ഞ ശേഷമാണ് പുറാട്ട് അവതരിപ്പിക്കുക. ഒറ്റപുറാട്ട്, കൂട്ടു പുറാട്ട്, സ്ത്രീപുറാട്ട് എന്നിങ്ങനെ പലതരത്തിലുള്ള പുറാട്ടുകളുണ്ട്. പുറാട്ടില്‍ കളിക്കാര്‍ തമ്മിലുള്ള ചോദ്യത്തരമയ വാണാക്ക് ഏറെ രസകരമാണ്.
മേളം ദുബായുടെ നേതൃത്വത്തില്‍ ഉമ്മുല്‍ ഖുവൈനില്‍ നടന്ന കണ്യാര്‍കളിയില്‍ പാലക്കാട്ടെ പതിനാറു ദേശങ്ങളാണ് പങ്കെടുത്തത്. കണ്യാര്‍കളിയില്‍ പ്രശ്സ്തരായ ആശാന്‍മാരും കളിക്കാരുമാണ് യുഎഇയില്‍ പുറാട്ട് കെട്ടിയത്.
മറുനാട്ടിലെത്തിയാലും കേരളത്തിന്‍റെ ശീലങ്ങളെയും കലകളെയും മലയാളികള്‍ മറുക്കുന്നില്ല എന്നു മാത്രമല്ല കൂടുതല്‍ ചേര്‍ത്തു പിടിക്കുക കൂടിയാണ് ചെയ്യുന്നത്. അതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ഉമ്മുല്‍ ഖുവൈനിലെ ഈ കണ്യാര്‍കളിക്കാലം.