മലയാളിയുടെ പ്രവാസ ജീവിതം ആരംഭിച്ച കാലം മുതല്‍ തുടങ്ങിയതാണ് അതിന്‍റെ പേരിലുള്ള ചൂഷണവും. ഏജന്‍റുമാരുടെ തട്ടിപ്പില്‍ കുടുങ്ങി ഗള്‍ഫ് നാടുകളില്‍ ദുരിത ജീവിതം നയിക്കേണ്ടി വന്നവര്‍ നൂറു കണക്കിനാണ്. ഈ പട്ടികയില്‍ അവസാനത്തേതാണ് വാഗ്ദാനം ചെയ്ത ജോലിയും ശമ്പളവും ലഭിക്കാതെ സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന ഒമ്പതു പേരുടെ കഥ. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒന്‍പതു പേരാണ് തൊഴില്‍ തട്ടിപ്പിന് ഇരയായത്. റിയാദിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് ഹെവി ഡ്രൈവര്‍മാരായിട്ടായിരുന്നു നിയമനം.
എന്നാല്‍ സൗദിയിലെത്തിയപ്പോള്‍ നല്‍കിയത് മറ്റു ജോലികള്‍. പറഞ്ഞ ശമ്പളമോ സൌകര്യമോ ഇല്ല. മരുഭൂമിയിലെ ഒറ്റപ്പെട്ട മുറിയില്‍ അന്ന് 24 പേരെ ഒരുമിച്ച് താമസിപ്പിച്ചിരിക്കുകയായിരുന്നു. കൃത്യമായി ഭക്ഷണവും ലഭിക്കുന്നില്ല. വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതോടെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിനെതുടര്‍ന്ന് താല്‍ക്കാലിക താമസ സൌകര്യം ഒരുക്കിയെങ്കിലും പിന്നീട് കയ്യൊഴിഞ്ഞു.
സഹായിക്കാനെത്തിയ രണ്ടു സംഘടനകളെ ഏജന്‍റ് സ്വാധീനിച്ചതോടെ പെരുവഴിയിലായി. വാര്‍ത്തയറിഞ്ഞ പത്തനംതിട്ട മെഴുവേലി സ്വദേശി ലിജിന് ഷാജി, പിറവം സ്വദേശി കിഷോര് കുമാര് എന്നീ രണ്ടു യുവാക്കളാണ് ഒടുവില്‍ സംരക്ഷണം നല്‍കുന്നത്. താമസത്തിനും ഭക്ഷണത്തിനുമുള്ള സൌകര്യം ലഭിച്ച ആശ്വാസത്തിലാണ് ഇവര്‍.കേന്ദ്ര, സംസ്ഥാന സര്‍ക്കാരിലും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിട്ടുണ്ട്. ഈ കമ്പനിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നറിയിച്ച തൊഴിലാളികള്‍ പ്രശ്നം എത്രയും വേഗം പരിഹരിച്ച് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.