എല്ലാ വ്യാഴാഴ്ചകളിലും നല്ല പാട്ടുകളുമായി ഒത്തുകൂടുന്ന ഒരു നല്ല കൂട്ടായ്മയാണ് സബില്‍ മെഹ്ഫില്‍. കഴിഞ്ഞ ദിവസം അവരുടെ കൂട്ടായ്മയ്ക്കൊപ്പം ഗള്‍ഫ് ദിസ് വീക്കും ചേര്‍ന്നു.ഇവിടെ എന്നും പെരുന്നാളാണ്. ഇശലിന്‍റെയും ഈണത്തിന്‍റെയും വലിയ പെരുനാള്‍. കോഴിക്കോടന്‍ സായാഹ്നങ്ങളെ ഓര്‍മിപ്പിക്കുന്ന മെഹ്ഫില്‍ രാവുകള്‍. പാട്ടിനെ മനസ് നിറഞ്ഞ് സ്നേഹിക്കുന്ന ഒരു കൂട്ടം പ്രവാസി മലയാളികളുടെ കൂട്ടായ്മയാണ് സബീല്‍ മെഹ്ഫില്‍.
ഏകദേശം പത്തുവര്‍ഷം മുൻപാണ് സബീല്‍ മെഹ്ഫിലിന്‍റെ പിറവ്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ഓഫീസില്‍ ജോലി ചെയ്യുന്ന ഏതാനും മലയാളി സുഹൃത്തുക്കളായിരുന്നു ഇതിനു പിന്നില്‍. കൂട്ടത്തിലെ കാരണവരായ ഹൈദര്‍ അലിയുടെ ഫ്ളാറ്റില്‍ അവര്‍ പാട്ടിന്‍റെ ഗൃഹാതുരത്വവുമായി ഒത്തു കൂടി. എല്ലാ വ്യാഴാഴ്ചകളിലും ഈ മുറി മെഹ്ഫിലിന്‍റെ ഈണങ്ങളാല്‍ നിറയും. മാപ്പിളപ്പാട്ടില്‍ തുടങ്ങി പഴയകാല ഹിന്ദി, മലയാളം പാട്ടുകളൊക്കെ ഇവിടെ നിറയും. ബാബുക്കയും സൈഗാളുമൊക്കെ ഇവിടെ പാട്ടോര്‍മകളായെത്തും. പാതിരാ പിന്നിട്ട് നേരം പുലരുവോളം ഈ മുറി നിറയെ സംഗീതമായിരിക്കും.
സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങളും ഈ കൂട്ടായ്മയില്‍ ഇവര്‍ ആലപിക്കുന്നു. അഞ്ചു വയസ് തികയാത്ത റൗദ മുതല്‍ അൻപത് കടന്ന ഹൈദരാലിക്ക വരെ പാട്ടും പ്രോല്‍സാഹനവുമായി ഈ കൂട്ടായ്മയില്‍ സജീവമാണ്.ഹൈദരാലിക്കയുടെ ഈ വീട്ടിലേക്ക് ആര്‍ക്കും ഏതുസമയവും കടന്നു വരാം.പാട്ടുകള്‍ പാടാം.
നാദിര്‍ഷയും ജാസി ഗിഫ്റ്റും അടക്കം ഒട്ടേറെ പ്രമുഖര്‍ സബില്‍ മെഹ്ഫിലിന്‍റെ കൂട്ടായ്മകളില്‍ ഭാഗമായിട്ടുണ്ട്. ഈ സദസില്‍ പാടിയ പലരും പിന്നീട് വലിയ വേദികള്‍ കീഴടക്കിയ ചരിത്രവുമുണ്ട്. പെരുനാളായതോടെ മെഹ്ഫിലിനൊപ്പം മൊഞ്ച് കൂട്ടാന്‍ മൈലാഞ്ചിയുമുണ്ട്. ആലിയാ, സഫീറയും.
പാട്ടിന്‍റെ ഈ കൂട്ടായ്മ എന്നതിനപ്പുറം ഒരുമിച്ച് ജോലി ചെയ്യുന്നവരുടെ കുടുംബ കൂട്ടായ്മ എന്നൊരു മാനവും സബീല്‍ മെഹ്ഫിലിനുണ്ട്. മെഹ്ഫില്‍ രാവിനെത്തുന്ന എല്ലാവരും കുടുംബാഗങ്ങള്‍ക്കൊപ്പമാണ് എത്തുക.സബീല്‍ മെഹ്ഫില്‍ എന്ന ഈ കൂട്ടായ്മ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് ഒരുപാട് മുന്നോട്ട് പോയി കഴിഞ്ഞു. ടെലിഫിലിം നിര്‍മാണം അടക്കമുള്ള പുത്തന്‍ കാലാസൃഷ്ടികള്‍ ഈ കൂട്ടായ്മയിലെ അംഗങ്ങളില്‍ നിന്ന് വന്നു കഴിഞ്ഞു. ചെറിയ ചെറിയ വേദികളിലും മെഹ്ഫിലിലെ അംഗങ്ങള്‍ പാട്ടുമായെത്തും. മനസുകളുടെ ഇഴയടുപ്പവും പാട്ടിനോടുള്ള സ്നേഹവുമാണ് സബീല്‍ മെഹ്ഫിലിന്‍റെ കൂട്ടായ്മയുടെ ശക്തിയും കരുത്തും.