മുന്നറിയിപ്പിന്‍റെയും ആശ്വാസത്തിന്‍റെയും വാര്‍ത്തകളാണ് ഒരേ സമയം കുവൈത്തില്‍ നിന്ന് വരുന്നത്. ഒരു വശത്ത് പഴുതടച്ച പരിശോധനകളിലൂടെ അനധികൃത താമസക്കാരെ പിടികൂടി നാട്ടിലേക്കയക്കുന്നു. അതേസമയം തന്നെ മറുവശത്ത് അനധികൃത താമസക്കാര്‍ക്ക് ഇഖാമ നിയമവിധേയമാക്കുന്നതിനുള്ള ഇളവുകാലവും കുവൈത്ത് പ്രഖ്യാപിച്ചിരിക്കുന്നു.
കുവൈത്തിൽ നിയമ ലംഘകർക്കെതിരെയുള്ള പരിശോധന ശക്തമാക്കിയതിന് തൊട്ടുപിന്നാലെ ഇളവുകാലം പ്രഖ്യാപിച്ചത് ആയിരങ്ങൾക്ക് ഉപകാരപ്രദമാകും. അനധികൃത താമസക്കാർക്ക് പിഴയടച്ച് ഇഖാമ നിയമ വിധേയമാക്കുന്നതിനുള്ള അവസരമാണ് ഇതുവഴി കൈവന്നിരിക്കുന്നത്. ഇതോടെ പരിശോധനയെ പേടിച്ച് ഒളിച്ചിരുന്ന നിയമലംഘകർ താമസം നിയമവിധേയമാക്കാനുള്ള നെട്ടോട്ടത്തിലാണ്. ഒന്നേകാൽ ലക്ഷത്തോളം അനധികൃത താമസക്കാർ കുവൈത്തിൽ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
നാലു ഇടങ്ങളിലായി അഞ്ചു തവണയാണ് പഴുതടച്ചുള്ള പരിശോധന നടന്നത്. പരിശോധന നടക്കുന്ന താമസകേന്ദ്രങ്ങളിലേക്കുള്ള എല്ലാ വഴിയും പൊലീസ് അടച്ച ശേഷമാണ് തിരച്ചിൽ. അതുകൊണ്ട് തന്നെ നിയമവിരുദ്ധമായി താമസിക്കുന്ന ഭൂരിഭാഗം പേരും പിടിയിലാവുകയാണ്. ഇളവുകാലത്തിന്റെ പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഇഖാമ നിയമം ലംഘിച്ചു രാജ്യത്ത് കഴിയുന്നവ രാജ്യത്തെ ആറു ഗവർണറേറ്റുകളിലെയും കുടിയേറ്റ വിഭാഗം ഓഫീസുകളിലെത്തി പിഴ അടച്ച് താമസം നിയമവിധേയമാക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. പിഴ അടച്ചവർക്ക് ഇഖാമ പുതുക്കുകയോ മാറ്റുകയോ ചെയ്യാം. പിഴയടച്ചശേഷം രാജ്യംവിട്ടുപോകുന്നവർക്ക് പുതിയ വീസയിൽ കുവൈത്തിൽ തിരിച്ചുവരുന്നതിനും പ്രയാസം ഉണ്ടാകില്ല.
അതേസമയം ഇഖാമാ നിയമലംഘകർ എന്ന നിലയിൽ പിടിക്കപ്പെട്ടാൽ പിഴ അടച്ച് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നാടുകടത്തും. പരിശോധനകളിൽ പിടിക്കപ്പെടുന്നവർക്ക് ഇളവുകാലത്തിന്റെ ആനുകൂല്യം ലഭിക്കില്ല. നിയമ ലംഘകരായി ആരെയും കുവൈത്തിൽ കഴിയാൻ അനുവദിക്കേണ്ടതില്ലെന്ന് അധികൃതർ ആവര്ത്തിച്ച് മുന്നറിയിപ്പ് നല്കുന്നുണ്ട്. അതുകൊണ്ടുതന്നെ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
സ്പോൺസർപ്പിലുള്ളവരുടെ ഇഖാമ യഥാസമയം പുതുക്കി നൽകുന്നതിന് കമ്പനികളും സ്പോൺസർമാരും ശ്രദ്ധിക്കണം. സ്പോൺസർപ്പിലുള്ളവർ മറ്റെവിടെയെങ്കിലും ജോലി ചെയ്യുകയാണെങ്കിൽ ഒളിച്ചോട്ടത്തിനു പരാതി നല്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്പോൺസർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാർഹികത്തൊഴിലാളികൾ ഒളിച്ചോടുകയാണെങ്കിൽ അതുസംബന്ധിച്ച് വിവരം നല്കണം. നിയമലംഘകർക്ക് ജോലി നല്കുന്നവരും താമസസൗകര്യം നല്കുന്നവരും ശിക്ഷാർഹരായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്കി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.