അസഹിഷ്ണുത - ഇന്ന് ഇന്ത്യയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന പദമാണിത്. അസഹിഷ്ണുതയ്ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ കവിതകളിലൂടെ അതിനിശിതമായ ഭാഷയില്‍ ശബ്ദമുയര്‍ത്തുന്ന കവിയാണ് കെ.സച്ചിദാനന്ദന്‍. ദുബായ് സര്‍ക്കാരിന്‍റെ ആദരമേറ്റുവാങ്ങാനെത്തിയ അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമകാലിക വിഷയങ്ങളില്‍ സ്വന്തം നിലപാട് പറയുകയാണ്.
എല്ലാ ഉല്കണ്ഠകളുടെയും ആരംഭം കവിതയിൽ നിന്നാണ്. കവിതയിലൂടെ സമൂഹത്തിലെ പ്രശ്നങ്ങൾ തൊട്ടറിയാൻ ശ്രമിക്കുന്നു. ഇടപെടാൻ പ്രേരണ നല്കുന്നു. നിശിതമായ വാക്കുകളും നിർഭയമായ നിലപാടുകളുമായി അസഹിഷ്ണുതയ്ക്കെതിരെ ശബ്ദമുയർത്തുകയാണ് കവി സച്ചിദാനന്ദൻ.
അസഹിഷ്ണുതയെ കുറിച്ചും അസ്വാതന്ത്ര്യത്തെ കുറിച്ചും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ചുമെല്ലാം സംസാരിക്കുമ്പോൾ കവി അറിയാതെ ആക്ടിവിസ്റ്റായി മാറുന്നു.
ജെ.എൻ.യുവിലെ വിദ്യാർഥികൾ ചില ചോദ്യങ്ങൾ ചോദിക്കുന്നതും ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നതും എങ്ങനെ രാജ്യദ്രോഹമാകുമെന്നാണ് കവിയുടെ ചോദ്യം.
മുസ്‌ലീം പേരുള്ളവരെ ഭീകരരായി കാണുന്ന രീതി അപകടകരമാണ്. അഭിപ്രായ സ്വാതന്ത്ര്യ നിഷേധത്തിനെതിരെ മുഴുവൻ ജനങ്ങളും ശബ്ദമുയർത്തണമെന്നും മലയാളത്തിന്റെ പ്രിയകവി ഓർമിപ്പിക്കുന്നു.
അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കി എതിർക്കുന്നവരെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് സമീപനങ്ങളാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അസഹിഷ്ണുതാ വിവാദത്തിൽ പല രാഷ്ട്രീയ പാർട്ടികളും പ്രതികരിക്കാതെ ഒഴിഞ്ഞുനിന്നു. അക്രമത്തിന് അനുകൂലമായ നിലാപാടെടുക്കുകയും രാജ്യസ്നേഹത്തെ സങ്കുചിതമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നവർ എത്ര പ്രശസ്തരായാലും അതിനോട് യോജിക്കാനാകില്ല.
രാജ്യത്തെ അസഹിഷ്ണുത തന്റെ കവിതകളെയും ബാധിച്ചതായി സച്ചിദാനന്ദൻ പറഞ്ഞു. മനുഷ്യന്റെ മാതൃഭാഷയാണ് കവിത. അതുകൊണ്ട് തന്നെ അസഹിഷ്ണുതയില്ലാത്ത ഒരു കവിതയെഴുത്തുകാലമുണ്ടാകുമെന്ന പ്രതീക്ഷ അദ്ദേഹം കൈവിടുന്നില്ല.