ലോകമെങ്ങുമുള്ള ലക്ഷക്കണക്കിനു വരുന്ന പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി രൂപീകരിച്ച പ്രവാസികാര്യ വകുപ്പ് കേന്ദ്രസര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചു. ഈ തീരുമാനം പ്രവാസികളെ എങ്ങനെയാണ് ബാധിക്കുക. പ്രവാസികാര്യ വകുപ്പ് ഇല്ലാതായത് ഗള്‍ഫ് മലയാളികള്‍ക്ക് തിരിച്ചടിയാകുമോ? പ്രവാസികാര്യ വകുപ്പിനെ കൊണ്ട് പ്രവാസികള്‍ക്ക് എന്തു ഗുണമാണ് ഉണ്ടായിരുന്നത്? പരിശോധിക്കുകയാണ് ഗള്‍ഫ് ദിസ് വീക്ക്.
പ്രവാസി കാര്യ മന്ത്രാലയം കൊണ്ട് പ്രവാസികള്‍ക്ക് എന്തു ഗുണമുണ്ടായി എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ വാക്കുകള്‍. 2004ല്‍ ഡോ. മന്‍മോഹന്‍സിങിന്‍റെ ഭരണകാലത്ത് പ്രവാസി മന്ത്രാലയം തുടങ്ങുമ്പോള്‍ പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് അതിനെ നോക്കിക്കണ്ടത്. പക്ഷേ പ്രവാസികള്‍ പ്രതീക്ഷിച്ചപോലായിരുന്നില്ല കാര്യങ്ങള്‍. മന്ത്രാലയവും മന്ത്രിയുമുണ്ടായിട്ടും ചെയ്യാതെ പോയ കാര്യങ്ങള്‍ ഒട്ടേറെ.
പ്രവാസി ഇന്ത്യക്കാരെ മാതൃരാജ്യവുമായി ബന്ധപ്പെടുത്തുക, തൊഴില്‍മേഖലയില്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ക്ക് അറുതി വരുത്തുക, പ്രവാസികള്‍ക്ക് ധനകാര്യ, എമിഗ്രേഷന്‍, മാനേജ്മെന്‍റ് സേവനങ്ങള്‍ ലഭ്യമാക്കുക, അടിയന്തര ഘട്ടങ്ങളില്‍ സഹായമെത്തിക്കുക തുടങ്ങി വിശാല ലക്ഷ്യങ്ങളായിരുന്നു പ്രവാസികാര്യ മന്ത്രാലയത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കലും ഏതാനും വ്യവസായികള്‍ക്ക് പ്രവാസി സമ്മാന്‍ അവാര്‍ഡ് നല്‍കലുമായി ശുഷ്കിച്ചുപോയെന്നതാണ് വാസ്തവം. എന്നാല്‍ ഒരു മന്ത്രാലയത്തെ ഇല്ലായ്മ ചെയ്യുന്നതിന് പകരം പോരായ്മകള്‍ പരിഹരിച്ച് നടത്തിക്കാണിക്കുകയല്ലേ വേണ്ടിയിരുന്നതെന്നാണ് മറുചോദ്യം.
പ്രവാസികള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഒരു മന്ത്രാലയത്തെ നിര്‍ത്തിലാക്കിയ നടപടി അത്യന്തം ഖേദകരമാണെന്നാണ് സാധാരണ പ്രവാസികളും ഭൂരിപക്ഷം സംഘടനകളും അഭിപ്രായപ്പെട്ടത്. വിദേശരാജ്യങ്ങളില്‍ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥ, റിക്രൂട്ട്മെന്‍റ്, വോട്ടവകാശം, പ്രവാസി പെന്‍ഷന്‍, പുനരധിവാസ-ഇന്‍ഷൂറന്‍സ് പദ്ധതി തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ മന്ത്രാലയത്തിന്‍റെ നേട്ടങ്ങളാണെന്നും മന്ത്രാലയം നിര്‍ത്തലാക്കിയതോടെ പ്രവാസികളുടെ ആവലാതികള്‍ കേള്‍ക്കാന്‍ ആളില്ലാതായെന്നും അഭിപ്രായപ്പെടുന്നു.
വര്‍ഷത്തിലൊരിക്കലെങ്കിലും പ്രവാസി പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയായിരുന്ന പ്രവാസി ഭാരതീയ ദിവസ് നാമമാത്രമാക്കിയതിനെതിരെയും ഗള്‍ഫിലെ പ്രവാസി പ്രതിനിധികള്‍ രോഷാകുലരായി.
ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട മന്ത്രാലയം ഇല്ലാതാകുന്നതോടെ പ്രവാസി പ്രശ്നങ്ങള്‍ യഥാവിധം പരിഹരിക്കപ്പെടുമോയെന്ന ആശങ്കയാണ് പ്രവാസകള്‍ക്ക്. എന്നാല്‍ യെമനിലും ഇറാഖിലും നിന്ന് നഴ്സുമാരെ തിരികെയെത്തിക്കുന്നതിനടക്കം കാഴ്ചവച്ച ആര്‍ജവം പ്രവാസികള്‍ക്ക് പ്രതീക്ഷയും നല്‍കുന്നു. പ്രവാസികള്‍ക്കായി പ്രത്യേക മന്ത്രാലയമില്ലെങ്കിലും കാര്യക്ഷമമായ ഇടപെടലുകളാണ് ഗള്‍ഫ് സമൂഹം പ്രതീക്ഷിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.