നയങ്ങളുടെയും തന്ത്രങ്ങളുടെയും സൂത്രധാരനാകാന്‍ ഏതു നയതന്ത്രജ്ഞനും കഴിഞ്ഞേക്കാം. എന്നാല്‍ സങ്കീര്‍ണതകള്‍ നിറഞ്ഞ രാഷ്ട്രബന്ധങ്ങളില്‍ വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും ചേര്‍ത്തുപിടിച്ച് ഏതു സമസ്യക്കും പരിഹാരം കാണാനുള്ള ആര്‍ജവമുണ്ടാകണമെങ്കില്‍ ഇതു മാത്രം പോര. നല്ലൊരു മനുഷ്യനും കൂടിയാകണം. ടി.പി.സീതാറാം എന്ന യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതിയെ വ്യത്യസ്ഥാനാക്കുന്നതും അതുതന്നെ. 36 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിക്കുമ്പോള്‍ തനിനാടന്‍ മനസുള്ള ഈ മലയാളി മനോരമാ ന്യൂസിനോട് മനസ് തുറക്കുന്നു.
1980ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് പൂര്‍ത്തിയാക്കി നയതന്ത്ര ജീവിതം ആരംഭിച്ച ടി.പി. സീതാറം യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതിയായി വിരമിക്കുകയാണ് ഈ മാസം 31ന്. പിന്നിട്ട നാള്‍ വഴിയിലൂടെ ഒരു യാത്ര. ആദ്യ ദൌത്യം ഹോംകോങിലേക്കായിരുന്നു. അതും ചൈനീസ് ഭാഷ പഠിക്കാന്‍. യൂനിവേഴ്സിറ്റി ഓഫ് ഹോംകോങില്‍ രണ്ടു വര്‍ഷത്തെ പഠനത്തിനുള്ള ശേഷമുള്ള നിയമനമാകട്ടെ അങ്ങ് ആഫ്രിക്കയിലെ സാംബിയയിലും.
ജനീവയിലെ ഇന്ത്യന്‍ മിഷന്‍ സേവനത്തിനിടെയാണ് രാജ്യാന്തര തലത്തിലെ നിരായുധീകരണ ചര്‍ച്ചകളില്‍ സജീവമായി ഇടപെടാന്‍ അവസരമുണ്ടായത്. യുഎന്നിലും ഇന്ത്യയെ പ്രതിനിധീകരിക്കാനായി. ഇതിനിടെ ഡല്‍ഹിയില്‍ രാഷ്ട്രപതി കെആര്‍ നാരായണന്‍റെ പ്രസ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള ബന്ധം ഊര്‍ജിതമാക്കാനും യത്നിച്ചു. അനുകൂലവും പ്രതികൂലവുമായ ഒട്ടേറെ കടമ്പകളിലൂടെയായിരുന്നു ടിപി സീതാറാമിന്‍റെ നയതന്ത്ര സഞ്ചാരം. നെല്‍സണ്‍ മണ്ഡേലയുടെ നേതൃത്വത്തില്‍ സൌത്ത് ആഫ്രിക്ക ചരിത്രപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ച സമയത്താണ് ടി.പി സീതാറാം അവിടെ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയത്. യുഎഇയില്‍ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റ ശേഷം ചെയ്ത ആദ്യ നടപടി, എംബസിയും സേവനങ്ങളുംജനകീയമാക്കുകയായിരുന്നു.
മെച്ചപ്പെട്ട സേവനം നല്‍കാനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ ഉള്‍പെട്ട സമ്മേളനം അബുദാബിയില്‍ വിളിച്ചുകൂട്ടിയതും ചരിത്രത്തില്‍ ആദ്യമായി. എംബസി സേവനങ്ങളെക്കുറിച്ചുള്ള ഗൈഡ് ലൈന്‍ പുറത്തിറക്കി. ജയില്‍ സന്ദര്‍ശനം ആഴ്ചയിലൊരിക്കലാക്കി... തുടങ്ങി പ്രഥമ പരിഗണന ഇന്ത്യക്കാരുടെ ക്ഷേമത്തിനാണെന്ന ബോധമുണ്ടാക്കാന്‍ സ്ഥാനപതിക്ക് സാധിച്ചു. 28 ലക്ഷം ഇന്ത്യക്കാരുള്ള ഈ രാജ്യവുമായി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനായിരുന്നു അടുത്ത ശ്രമം. 34 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിച്ചതിന് പിന്നിലും ടിപി സീതാറാമിന്‍റെ കരങ്ങളുണ്ട്.
വെല്‍ഫയര്‍ ഫണ്ടിന്‍റെ വിനിയോഗത്തെക്കുറിച്ചും സ്ഥാനപതി വിശദീകരിച്ചു. ദുരിതമനുഭവിക്കുന്നവര്‍ക്ക് താമസം, ഭക്ഷണം, നാട്ടിലേക്കുള്ള ടിക്കറ്റ്, ചികില്‍സാ സഹായം, മൃതദേഹം നാട്ടിലെത്തിക്കുക, എംബാമിങ് തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഫണ്ട് വിനിയോഗിക്കുന്നത്. കൂടാതെ ദുബായിലെ ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെന്‍ററിന്‍റെയും സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രത്തിന്‍റെയും ചെലവ് ഫണ്ടില്‍നിന്നാണ്. കൂടുതല്‍ മേഖലകളിലേക്ക് ഫണ്ട് വിനിയോഗിക്കുന്നതിനായി അനുമതി തേടിയിരിക്കുകയാണ്. തൊഴില്‍പ്രശ്നത്തില്‍പെട്ട് രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതുവരെയുള്ള ചെലവും എംബസിയാണ് വഹിക്കുന്നത്.
ഇന്ത്യാ..യുഎഇ കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം തടവുകാരുടെ കൈമാറ്റം വൈകുന്നതിലെ കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു. സന്നദ്ധത അറിയിച്ച 120 പേരില്‍ ചിലര്‍ പൊതുമാപ്പ് ലഭിച്ച് ഇതോടകം നാട്ടിലെത്തി. കൈമാറാന്‍ അനുമതി ലഭിച്ച അഞ്ചില്‍ ഒരാളെ സ്വീകരിക്കാന്‍ ഇന്ത്യയില്‍ നിയമ തടസമുണ്ട് താനും. ശേഷിച്ച നാലുപേരുടെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ് എംബസി. ഇ-മൈഗ്രേഷന്‍ സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ റിക്രൂട്ടിങ് തട്ടിപ്പ് കുറഞ്ഞു. ഏതു പ്രശ്നങ്ങളും അവതരിപ്പിച്ച് പരിഹാരം തേടാവുന്ന ഇ-മദദ് പോര്‍ട്ടല്‍ പ്രവാസികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
അധ്യാപകരായ മാതാപിതാക്കളും സഹോദരന്‍ ടിപി ശ്രീനിവാസനുമാണ് ജീവിതത്തിലെ വഴികാട്ടികള്‍.സ്വന്തം നാട്ടില്‍ ജോലി കണ്ടെത്തണമെന്നാണ് പ്രവാസികളോടുള്ള ഉപദേശം. 12 രാജ്യങ്ങളിലും 13 നഗരങ്ങളിലുമായി 36 വര്‍ഷംനീണ്ട ഔദ്യോഗിക ജീവിതത്തിന് ഈ മാസം 31ന് യുഎഇയില്‍ വിരാമമിടുകയാണ്, നിറഞ്ഞ സംതൃപ്തിയോടെ. ചൈനീസ് ഭാഷ പഠിച്ച് ഔദ്യോഗിക ജീവിതമാരംഭിച്ച ടിപി സീതാറാം നമ്മോട് യാത്ര ചോദിക്കുന്നതും ഇതേ ഭാഷയില്‍ തന്നെ.