അനുഗ്രഹീത ഗായകരുടെ നിറസാന്നിധ്യം കൊണ്ട് അനുഗ്രഹീതമാണ് മലയാള സിനിമാ ലോകവും സംഗീത ലോകവും. ഈ അനുഗ്രഹീത ഗായകരുടെ നിരയിലേക്ക് ഗൾഫ് സമ്മാനിക്കുന്ന പുതു ശബ്ദമാണ് ഹരിത ഹരീഷ്
മലയാള സംഗീത ലോകത്തിന്‍റെ വാതിലുകള്‍ പാടിത്തുറക്കുകയാണ് ഹരിത. മലയാളത്തിന് പ്രവാസ ലോകം നല്‍കുന്ന പുതിയ പ്രതിഭ. നല്ല ശബ്ദം, തെറ്റാത്ത താളബോധം, പാട്ടിനോടുള്ള അടങ്ങാത്ത ഇഷ്ടം. ഒരു നല്ല കലാകാരിക്കു വേണ്ട എല്ലാമുണ്ട് ഹരിതയില്‍.
മൂന്നു വര്‍ഷം കൊണ്ട് തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയമായ സ്ഥാനം നേടുവാന്‍ ഈ ആറാം ക്ലാസുകാരിക്ക് കഴിഞ്ഞു. മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അമീബയില്‍ ഹരിത പാടി അഭിനയിച്ച ഈ പാട്ട് മാത്രം മതിയാകും ഈ കൊച്ചുമിടുക്കിയുടെ മാറ്ററിയാന്‍.
ധനയാത്ര, വിദൂരം എന്നീ സിനിമകളിലും ഹരിത പാടിക്കഴിഞ്ഞു. ധനയാത്രയില്‍ നായികയായ ശ്വേതയുടെ ചെറുപ്പകാലവും ഹരിത അവതരിപ്പിക്കുന്നുണ്ട്.
മൂന്നര വയസിലാണ് ഹരിത പാട്ടിന്‍റെ ലോകത്തേക്കെത്തുന്നത്. ഹരിതയുടെ മികവ് തിരിച്ചറിഞ്ഞ ഗുരുക്കന്‍മാര്‍ വഴി ഭക്തിഗാന ആല്‍ബങ്ങളിലേക്കെത്തി ഹരിത. 2014ലാണ് അമ്മേ മഹാമായേ എന്ന ഹരിതയുടെ ആദ്യ ആല്‍ബം പുറത്തിറങ്ങുന്നത്. പിന്നീട് ഈശോ, മാ മഹിമ, ശ്രീതിലകം തുടങ്ങി ഒരു പിടി ആല്‍ബങ്ങള്‍. ഇതിനു ശേഷമാണ് സിനിമയുടെ ലോകത്തേക്ക് എത്തുന്നത്.
ഗള്‍ഫ് മേഖലയിലെ സംഗീത വേദികളില്‍ ഇന്ന് സ്ഥിരസാന്നിധ്യമാണ് ഈ പതിമൂന്നു വയസുകാരി. ഏകത നവരാത്രി മണ്ഡപം അടക്കം ഒട്ടേറെ വേദികള്‍ ഇതിനകം പാടിക്കഴിഞ്ഞു. വിജയ് യേശുദാസ്, ഉണ്ണി മേനോന്‍, വൈക്കം വിജയലക്ഷ്മി തുടങ്ങി ഒട്ടേറെ പ്രശ്സ്ത ഗായകര്‍ക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട് ഹരിത. എന്നാല്‍ പി.ജയചന്ദ്രനൊപ്പം പാടാനായതാണ് ഹരിതയ്ക്ക് ലഭിച്ച ഏറ്റവും വലിയ പ്രോല്‍സാഹനം.
ശ്രേയ ഘോഷാലിന്‍റെ ആരാധികയായ ഹരിത ശാസ്ത്രീയ സംഗീതവും ലളിതഗാനങ്ങളും പരിശീലിക്കുന്നുണ്ട്. ലളിതാഗനങ്ങളോട് ഒരു പൊടി ഇഷ്ടക്കൂടുതലുമുണ്ട് ഹരിതയ്ക്ക്. യുഎഇയില്‍ ബിസിനസുകാരനായ അച്ഛന്‍ ഹരീഷും അമ്മ സ്മിതയും അനിയന്‍ ആര്യനും എല്ലാ പിന്തുണയുമായി ഹരിതയ്ക്കൊപ്പമുണ്ട്. മലയാള ഗാനവേദികളില്‍ കൂടുതല്‍ സജീവമാവുകയെന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങള്‍ നീണ്ട പ്രവാസം അവസാനിപ്പിക്കുകയാണ് ഇവര്‍.
വലിയ അവസരങ്ങളും സാധ്യതകളുമാണ് ഈ മിടുക്കിയ്ക്ക് മലയാള സംഗീതലോകം സമ്മാനിക്കുന്നത്. ആ സ്വപ്നങ്ങളിലേക്കും പ്രതീക്ഷകളിലേക്കും പാട്ടും പാടി മുന്നേറുകയാണ് ഹരിത.