ബലി പെരുനാളിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. ത്യാഗത്തിന്‍റെയും പാപ പരിഹാരത്തിന്‍റെയും സന്ദേശവുമായി ഹജ്ജ് കര്‍മങ്ങള്‍ക്കു തുടക്കമായി കഴിഞ്ഞു. ലോകമെങ്ങും നിന്നു ഇരുപത്തിയഞ്ച് ലക്ഷത്തോളം പേരാണ് ഇത്തവണ ഹജ് അനുഷ്ഠിക്കുന്നത്.
നാഥാ നിന്‍റെ വിളിക്കുത്തരം നല്‍കി ഞങ്ങളിതാ എത്തി എന്നര്‍ഥം വരുന്ന തല്‍ബിയത്ത് മന്ത്ര ധ്വനികളാല്‍ മുഖരിതമാണ് മക്ക. വിശുദ്ധിയുടെ പ്രതീകമായ വെള്ള വസ്ത്രങ്ങള്‍ ധരിച്ച്, ഇരുപത്തിയഞ്ച് ലക്ഷത്തോളം തീര്‍ഥാടകര്‍ മക്കയെയും പരിസര പ്രദേശങ്ങളെയും പ്രാര്‍ഥനാ നിര്‍ഭരമാക്കുന്നു.
സ്നേഹവും സഹകരണവും സൗഹൃദവും, ത്യാഗവും എല്ലാം ഒന്നു ചേരുന്ന പ്രാര്‍ഥനയാണ് ഹജ്ജ്. ഇസ്്ലാമിന്‍റെ അഞ്ച് അടിസ്ഥാനശിലകളിലൊന്ന്. സമ്പത്തും ആരോഗ്യവുമുള്ളവന്‍ ജീവിതത്തിലൊരിക്കലെങ്കിലും ചെയ്യേണ്ട പരിശുദ്ധ കര്‍മം. ഓരോ വിശ്വാസിക്കും സ്വപ്നസാക്ഷാല്‍ക്കാരമാണ് ഹജ്ജിന്‍റെ ഓരോ കര്‍മങ്ങളും.
തൻപുകളുടെ നഗരമായ മിനായില്‍ തീര്‍ഥാടകര്‍ രാപാര്‍ക്കുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകുന്നു. ഇതിനായി മക്കയില്‍ നിന്ന് തീര്‍ഥാടകരെല്ലാം എട്ടുകിലോമീറ്റര്‍ അകലെയുള്ള മിനായിലേക്കെത്തുന്നു. തിരക്കൊഴിവാക്കാന്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ നേരത്തെ തന്നെ മിനായില്‍ തമ്പടിച്ചു.
മിനായില്‍ രാപാര്‍ത്ത് പുലര്‍ച്ച തീര്‍ഥാടകര്‍ 14 കിലോമീറ്റര്‍ അകലെയുള്ള അറഫാ ലക്ഷ്യമാക്കി നീങ്ങുന്നു. തുടര്‍ന്ന് ഹജ്ജിന്‍റെ പ്രധാന ഘടകമായ അറഫാ സംഗമം. പ്രവാചകന്‍റെ വിടവാങ്ങല്‍ പ്രഭാഷണത്തിന്‍റെ ഓര്‍മ പുതുക്കുന്ന അറഫാ പ്രഭാഷണം. ഒപ്പം തെറ്റുകള്‍ക്ക് പ്രായശ്ചിത്തം തേടിക്കൊണ്ട് തീര്‍ഥാടകരുടെ പ്രാര്‍ഥനകളും അറഫയെ ചുട്ടുപൊള്ളിക്കും. അറഫാ സംഗമത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ഹജ്ജ് പൂര്‍ണമാകില്ലെന്നാണ് വിശ്വാസം.
സന്ധ്യയോടെ അറഫയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ മുസ്ദലിഫയിലേക്ക്. രാത്രിയില്‍ മുസ്ദലിഫയില്‍ തങ്ങും. ജംറയില്‍ സാത്താന്‍റെ പ്രതീകമായ സ്തൂപങ്ങളെ എറിയാനുള്ള തല്ലുകള്‍ ശേഖരിച്ച് മിനായിലേക്ക്. ഹജ്ജിന്‍റെ മൂന്നാം ദിവസമാണ് തീര്‍ഥാടകര്‍ക്ക് ഏറ്റവും തിരക്ക് പിടിച്ച കര്‍മങ്ങളുള്ളത്. മിനായില്‍ സാത്താന്‍റെ പ്രതീകത്തിനു നേരെയുള്ള കല്ലേറ് കര്‍മമാണ് ഇതില്‍ പ്രധാനം. ഇബ്രാഹിം നബി മകന്‍ ഇസ്മാഈലിനെ ബലിയറുക്കാന്‍ കൊണ്ടുപോകവെ, പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പിശാചിനെ കല്ലെറിഞ്ഞ് ഓടിച്ചതിന്‍റെ പ്രതീകാത്മകായിാണ് മിനായിലെ കല്ലേറു കര്‍മം.
ബലിയറുക്കല്‍, തലമുണ്ഡനം എന്നിവയ്ക്കുശേഷം മക്കയിലെത്തി കഅബ പ്രദക്ഷിണവും സഫമര്‍വഹിക്കിടയിലെ പ്രയാണവും നിര്‍വഹിക്കും. ഇതോടെ ഹജ് കര്‍മങ്ങള്‍ക്ക് അര്‍ധ വിരാമമാകും. പിന്നീട് തീര്‍ഥാടകര്‍ക്ക് സാധാരണ വേഷത്തിലേക്ക് മടങ്ങാം. തുടര്‍ന്നുള്ള ദിവസങ്ങളില്‍കൂടി മിനായില്‍ താമസിച്ച് കല്ലേറ് കര്‍മം പൂര്‍ത്തിയാക്കണം. ശേഷം ദുല്‍ഹജ് പതിമൂന്നിന് കഅബയുടെ അടുത്തെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നിര്‍വഹിക്കുന്നതോടെ ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയാകും. പ്രാര്‍ഥനയുടെയും പാപമോചനത്തിന്‍റെയും സായൂജ്യവുമായി വിശ്വാസികള്‍ തിരികെ സ്വദേശങ്ങളിലേക്ക് മടങ്ങുന്നു.