തയ്യല്‍ മെഷീന്‍റെ താളത്തില്‍ പതിറ്റാണ്ടുകളുടെ ജീവിതം നെയ്തെടുത്ത ടെയ്ലര്‍ ചന്ദ്രനെയാണ് ഇനി പരിചയപ്പെടുത്തുന്നത്. റാസല്‍ഖൈമയുടെ വളര്‍ച്ചയ്ക്കൊപ്പം ഈ നിലമ്പൂര്‍കാരന്‍ നേട്ടങ്ങളിലേക്ക് കുതിച്ചപ്പോള്‍ സഫലമായത് പതിറ്റാണ്ടുകള്‍ പിന്നിട്ട പ്രവാസ ജീവിതം.
തയ്യല്‍ മെഷീന്‍റെ ഈ ചക്രത്തോടൊപ്പം കാലചക്രം കറങ്ങിയത് 37 വര്‍ഷമാണ്. നിലന്പൂര്‍ അമരന്പലം സ്വദേശി ചന്ദ്രന്‍ റാസല്‍ ഖൈമയിലെ ടെയ്ലര്‍ ചന്ദ്രനായിട്ട് 37 വര്‍ഷം പിന്നിട്ടിരിക്കുന്നു.1979ലാണ് ചന്ദ്രന്‍ മുംബൈയില്‍ നിന്ന് ദുബായ്ക്ക് കപ്പല്‍ കയറുന്നത്. മുഗള്‍ ലൈന്‍ എന്ന ആവിക്കപ്പലില്‍ അഞ്ചു ദിവസം നീണ്ട യാത്ര. 1055 രൂപയായിരുന്നു അന്നു കപ്പല്‍ കൂലി. പ്രവാസത്തിന്‍റെ ദിനങ്ങള്‍ പോലെ കാഠിന്യം നിറഞ്ഞതായിരുന്നു ആ യാത്രയും.
ദുബായില്‍ കപ്പലിറങ്ങിയ ചന്ദ്രന്‍ ജീവിതത്തിന്‍റെ കരപറ്റിയത് രാജ്യത്തിന്‍റെ വടക്കേ അറ്റമായ റാസല്‍ ഖൈമയിലായിരുന്നു. നാലായിരം ദിര്‍ഹം കൊടുത്തു വാങ്ങിയ വീസ സ്റ്റാംപ് ചെയ്യാന്‍ വേണ്ടി വന്നത് ഇരുപത് ദിര്‍ഹം. ഇന്നത്തെ പോലെ വലിയ നടപടിക്രമങ്ങളൊന്നും അന്നില്ലായിരുന്നു.റാസല്‍ ഖൈമയില്‍ നഗരപ്രാന്തത്തിലുള്ള മമൂറയിലാണ് ചന്ദ്രന്‍ ജീവിതം തുടങ്ങിയത്. ആദ്യം ഒരു ടെയ്ലറിങ് കടയില്‍ ജോലിക്കാരനായി. പിന്നെ സ്വന്തമായൊരു തയ്യല്‍ കടയായി. തയ്യല്‍ കടയോട് ചേര്‍ന്നുള്ള വീട്ടിലേക്ക് താമസവും മാറ്റി.
ചന്ദ്രന്‍റെ പ്രവാസം തുടങ്ങുന്പോള്‍ തരിശുഭൂമിയായിരുന്നു റാസല്‍ ഖൈമ. എമിറേറ്റിന്‍റെ വളര്‍ച്ചയും ഉയര്‍ച്ചുമെല്ലാം മമൂറയിലെ ഈ കടമുറിയിലും വീട്ടിലുമിരുന്നു ചന്ദ്രന്‍ കണ്ടു. ഫാന്‍ പോലും ആഡംബരമായിരുന്ന അക്കാലത്ത് തറയില്‍ വെള്ളമൊഴിച്ച് തണുപ്പിച്ചാൡണ് ചൂടുകാലത്ത് രാത്രി കഴിച്ചു കൂട്ടിയിരുന്നത്.
ചന്ദ്രന്‍ വന്ന കാലത്ത് വളരെ കുറച്ച് മലയാളികളേ റാസല്‍ ഖൈമയിലുണ്ടായിരുന്നുള്ളൂ. മലയാളം പറയാന്‍ ഒരു മലയാളിയെ തേടി നടക്കേണ്ട അവസ്ഥ. കാലം കടന്നു പോയതോടെ ചന്ദ്രന്‍റെ തയ്യല്‍ കടയും മെച്ചപ്പെട്ടു. റാസല്‍ ഖൈമയിലെ ഏറ്റവും മികച്ച ടെയ്ലറിങ് സ്ഥാപനമായി ചന്ദ്രന്‍റെ സലീം മുഹമ്മദ് അലി ടെയ്‌ലേഴ്‌സ് വളര്‍ന്നു. അറബികളുടെ വസ്ത്രങ്ങളായിരുന്നു ചന്ദ്രന്‍ പ്രധാനമായും തയ്ച്ചു നല്‍കിയിരുന്നത്. ഇതിനിടയില്‍ യുഎഇയിലെ ഏറ്റവും വലിയ പതാകയും തയ്ച്ചു ഈ മലയാളി.
കഴിഞ്ഞ 35 വര്‍ഷമായി ഒരേ വീട്ടില്‍ താമസിച്ച് ഒരേ കടയില്‍ തന്നെ ജോലി ചെയ്യുകയാണ് ചന്ദ്രന്‍. ഇതിനിടെയില്‍ കുടുംബമെത്തി. മക്കളായി.ജീവിതം പച്ചപിടിച്ചു. പഴയ തലമുറയിലും പുതിയ തലമുറയിലും പെട്ട സ്വദേശികള്‍ അവരിലൊരാളെ പോലെ തന്നെ ചന്ദ്രനെ കാണുന്നു സ്നേഹിക്കുന്നു.
വില്ലയുടെ മുന്നിലുള്ള സ്ഥലത്ത് വാഴയും പേരയും തെങ്ങും പപ്പായയുമെല്ലാം നട്ടുവളര്‍ത്തിയിട്ടുണ്ട് ചന്ദ്രന്‍. പ്രവാസത്തിലാണെങ്കിലും സ്വന്തം നാടിന്‍റെ ഓര്‍മകള്‍ മനസില്‍ നിറച്ചു കൊണ്ട്.നിലമ്പൂരിനേക്കാളും അമരന്പലത്തേക്കാളും സുപരിചിതമാണ് ചന്ദ്രന് ഇന്ന് റാസല്‍ ഖൈമയും മമൂറയും. സ്വന്തം നാടു പോലെ തന്നെയായി കഴിഞ്ഞു ഈ നാടും എന്നു പറയുമ്പോളും ഒരു തിരിച്ചു പോക്ക് അനിവാര്യമാണെന്ന് ചന്ദ്രനറിയാം.മലയാളിയെ മനസു നിറഞ്ഞ് വരവേറ്റ ഈ മറുനാടിനോടുള്ള സ്നേഹമാണ് ഇവിടെ ഇദ്ദേഹം പിന്നിടുന്ന ഓരോ ചാന്ദ്രവര്‍ഷങ്ങളും.