മരുഭൂമിക്ക് നടുവിലെ പച്ചത്തുരുത്തിലേക്കാണ് ഇനി നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഷാര്‍ജ നഗരമധ്യത്തില്‍ സ്വകാര്യ കമ്പനിയുടെ താമസ സ്ഥലം ഓസ്ട്രിയന്‍ ദമ്പതികള്‍ കൊച്ചു വനമാക്കി മാറ്റിയിരിക്കുന്നു. എന്നാല്‍ നാലു പതിറ്റാണ്ടത്തെ അധ്വാനത്തിലൂടെ സൃഷ്ടിച്ചെടുത്ത ഈ പൂങ്കാവനം വിട്ടുപോകുന്നതിലെ വേവലാതികള്‍ പങ്കുവയ്ക്കുകയാണ് ഇവിടത്തെ താമസക്കാര്‍.
40 വര്‍ഷം മുന്‍പ് മരുഭൂമിയായിരുന്ന ഈ പ്രദേശം ഇന്നൊരു കൊച്ചുവനമാണ്. ഈ മാറ്റിത്തിനുള്ള എല്ലാ ക്രെഡിറ്റും ഓസ്ടിയന്‍ ദമ്പതികളായ നോര്‍ബര്‍ട്ട് ഹാര്‍ട് ലീബിനും ഭാര്യ ആനിക്കും മാത്രം. മനസ് നിറയെ പച്ചപ്പുമായി യൂറോപ്പില്‍നിന്ന് ഷാര്‍ജയിലെത്തിയ ഇവര്‍ നാലു പതിറ്റാണ്ടുകൊണ്ട് മരുഭൂമിയെ ഹരിതാഭയാക്കി മാറ്റി. ശ്രമകരമായ ആ ദൌത്യത്തിന്‍റെ തുടക്കം ഇങ്ങനെ.
അര മീറ്ററിലധികം ആഴത്തില്‍ മണല്‍ നീക്കി കൃഷിക്കനുയോജ്യമായ മണ്ണും വളവുമിട്ട് പരുവപ്പെടുത്തി വിത്തിറക്കി. മരുഭൂമിയില്‍ ആദ്യ ഇതള്‍ വിരിഞ്ഞതോടെ ഇവരുടെ ജീവിതവും പച്ചപിടിച്ചു. കടലിനോരത്തെ സ്ഥലമായിട്ടുകൂടി വെള്ളത്തിനായി കിണര്‍ കുഴിച്ചപ്പോള്‍ ശുദ്ധജലം ലഭിച്ചത് അനുഗ്രഹിച്ചത്. ഇതോടെ പച്ചക്കറിയും പഴവര്‍ഗങ്ങളും ചെടികളുമടങ്ങുന്ന നല്ലൊരു ഉദ്യാനമായി മാറി.
നബൂദ ഗ്രൂപ്പിന്‍റെ ഓവര്‍സീസ് എഎസ്ടി കമ്പനി ഉദ്യോഗസ്ഥനായ നോബര്‍ട്ടിന്‍റെ രണ്ടു മക്കള്‍ പിറന്നതും വളര്‍ന്നതും ഇവിടെ. ഷാര്‍ജയിലെത്തുമ്പോള്‍ സ്വന്തം വീട്ടിലെത്തിയ പ്രതീതിയാണ് മക്കള്‍ക്ക്. എന്നാല്‍ ജനുവരിയില്‍ താമസം ഒഴിയണമെന്ന കമ്പനി നിര്‍ദേശം താമക്കാരെ പ്രയാസത്തിലാക്കി. ഇവിടം വിട്ടുപോകുന്നതില്‍ തങ്ങളെക്കാള്‍ ഏറെ വേദനിക്കുന്നത് മക്കളാണെന്ന് നോര്‍ബര്‍ട്ട് പറയുന്നു.
ഉദ്യോഗസ്ഥ, ഭാര്യ, അമ്മ തുടങ്ങിയ എല്ലാ ഉത്തരവാദങ്ങള്‍ക്കുമിടയിലാണ് ഈ ഹരിതലോകം പടുത്തുയര്‍ത്തിയത്. വീട്ടിലേക്കാവശ്യമായ ഇലക്കറികളും പച്ചക്കറികളും സ്വന്തമായി ഉണ്ടാക്കുന്നു ഇവര്‍. പ്രകൃതിയോട് ഇണങ്ങിയുള്ള ലളിത ജീവിത ഇഷ്ടപ്പെടുന്ന ആനിക്ക് ഇവിടം വിട്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കാനേ കഴിയുന്നില്ല. അത്രയ്ക്ക് ആത്മബന്ധമാണ് ഇവര്‍ക്ക് ഈ സ്ഥലത്തോട്.
മറ്റൊരു രാജ്യത്തും കിട്ടാത്ത സമാധാനവും സുരക്ഷിതത്വവുമാണ് ഇവിടെയെന്ന് നോബര്‍ട്ടും സാക്ഷ്യപ്പെടുത്തി. ഈ ചെടികളെയും പൂക്കളെയും കിളികളെയും വിട്ട് പോകാന്‍ മനസ് വരുന്നില്ല ഇവര്‍ക്ക്. ആനിയൊന്ന് ചൂളംവിളിച്ചാല്‍ 25ലേറെ ഇനം കിളികള്‍ കിന്നാരം പറയാനെത്തും. എത്ര ദൂരെയാണെങ്കിലും ആനിയുടെ ശബ്ദമറിഞ്ഞ് അവ പ്രതികരിക്കും.
അരയാല്‍, പേരാല്‍, ഊദ്, ചെത്തി, കറ്റാര്‍വാഴ, നാഗപത്തി, ആടലോടകം തുടങ്ങി മുപ്പതോളം ഔഷധ സസ്യസങ്ങളും എണ്‍പത്തഞ്ച് ഇനം ചെടികളുമുണ്ട്. കൊടും ചൂടിലും മൂന്ന് ഡിഗ്രിയോളം ചൂട് കുറവായിരിക്കും ഇവിടെ.
ഇവിടെയുള്ള 15 കുടുംബങ്ങള്‍ക്കും ആവശ്യമായ പച്ചക്കറി സ്വന്തമായി കൃഷി ചെയ്തിരുന്നു. ജനുവരി 31നകം താമസ സ്ഥലം ഒഴിയണമെന്ന കമ്പനിയുടെ മുന്നറിയിപ്പ് ഇവരുടെ ജീവിതത്തെ ശ്മശാനമൂകമാക്കി. അതുകൊണ്ട് ഇത്തവണ പച്ചക്കറി കൃഷി ചെയ്തില്ല. ഈ ഹരിത തറവാട്ടിലെത്തിയ നവാഗത കുടുംബത്തിനും ഇവിടംവിട്ട് പോകുന്നതിനെക്കുറിച്ച് ആലോചിക്കാനേ വയ്യ.
മണ്ണില്‍ സ്വതന്ത്രമായുള്ള ഓടിക്കളിയും ഊഞ്ഞാലാട്ടവും ശുദ്ധവായുവുമെല്ലാം ഈ കുട്ടികള്‍ക്കിനി സ്വപ്നമായിരിക്കും. ഈ സ്വര്‍ഗീയ സ്ഥലത്ത് കുറച്ചുനാള്‍കൂടി തുടരാന്‍ അനുവദിച്ചെങ്കില്‍ എന്ന പ്രാര്‍ഥനയിലാണ് ഇവിടത്തെ ഓരോ കുടുംബങ്ങളും.