മരുഭൂമിയിൽ പണിതുയർത്തിയ നഗരമാണെങ്കിലും കലയ്ക്കും കലാകാരനമാർക്കും വേരുറപ്പും വളക്കൂറുമുള്ള മണ്ണാണ് ദുബായ്. തെരുവോരങ്ങളെ കാൻവാസാക്കി മാറ്റിയ ത്രിമാന ചിത്രപ്രദർശനത്തിൻറെ കാഴ്ചകളിലൂടെ നമുക്ക് തുടങ്ങാം.
കലയിലെ മാന്ത്രിക സ്പര്‍ശത്താല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ദുബായ് കാന്‍വാസ് ഫെസ്റ്റിവല്‍. 14 രാജ്യങ്ങളില്‍നിന്നുള്ള മുപ്പത് കലാകാരന്മാര്‍ ജുമൈറയിലെ തെരുവുകളെ കാന്‍വാസാക്കിയപ്പോള്‍ കാണികള്‍ക്ക് ദൃശ്യവിരുന്നൊയി മാറി അത്.
വരയിലെ കണ്‍കെട്ടുവിദ്യയാണ് ത്രീഡി, ഫോര്‍ഡി ആര്‍ട്ട്. ഒറ്റനോട്ടത്തില്‍ ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. പക്ഷേ, ഒരു പ്രത്യേക ആംഗിളില്‍ നോക്കിയാലും ഫോട്ടോ എടുത്താലും കാണാം കലയുടെ മാസ്മരികത. ത്രിമാന, ചതുര്‍മാന ചിത്രങ്ങളിലൂടെ കലാകാരന്‍ സന്ദര്‍കര്‍ക്കു മുന്നില്‍ തുറന്നിടുന്നത് അറിവിന്‍റെയും അത്ഭുതത്തിന്‍റെയും വലിയ ലോകം.
പ്രശസ്തമായ കുക്കു ക്ലോക്കാണ് പ്രദര്‍ശനത്തിലെ രസകരമായ കൗതുകങ്ങളിലൊന്ന്. സന്ദര്‍കര്‍ക്കു മുന്നിലാണ് കീര്‍ വരയിലെ വിസ്മയം പുറത്തെടുക്കുന്നത്. ലോക കലാകാരന്മാര്‍ക്ക് പുതിയൊരു അവസരമാണ് ദുബായ് കാന്‍വാസ് ഫെസ്റ്റിവല്‍ ഒരുക്കുന്നതെന്ന് ഇരുപത് വര്‍ഷമായി ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കീര്‍ പറഞ്ഞു.
പുഴയിലേക്ക് എടുത്ത് ചാടിയും കുതിരപ്പുറത്ത് കയറി സവാരി ചെയ്തും കുരങ്ങനോടും പാണ്ഡയോടുമൊപ്പം കളിച്ചും പുള്ളിപ്പുലിക്കൊപ്പം പോസ് ചെയ്തും ക്ലൌണ്‍ ആകാശത്തേക്ക് വിതറിയ ചീട്ട് എത്തിപ്പിടിച്ചും കാണികള്‍ കലാകാരന്‍റെ ഭാവാനാ ലോകം വിശാലമാക്കി. അബ്രയില്‍ തുഴഞ്ഞും ജിറാഫിന് തീറ്റ കൊടുത്തും ഫോട്ടോ എടുക്കാന്‍ മല്‍സരിക്കുകയായിരുന്നു മറ്റു ചിലര്‍. ചിത്രങ്ങളുമായി ചങ്ങാത്തം കൂടാനെത്തുന്ന സന്ദര്‍കര്‍ക്ക് ഫോട്ടോ എടുക്കാനും സംഘാടകര്‍ അവസരം ഒരുക്കിയിട്ടുണ്ട്. എങ്ങനെ എവിടെ നിന്ന് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞുകൊടുക്കാനും വൊളന്‍റിയര്‍മാരുണ്ട്.
ജെബിആറില്‍ രണ്ടു കിലോമീറ്ററിലായാണ് കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് പേരാണ് ദിവസേന ഇവിടം സന്ദര്‍ശിക്കുന്നത്. മികച്ച ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ അപ്്ലോഡ് ചെയ്യുന്നവരില്‍നിന്നും മൂന്നു പേര്‍ക്ക് 20,000, 15,000, 10,000 ദിര്‍ഹം വീതം സമ്മാനവുമുണ്ട്. ത്രീഡി ആര്‍ട്ടിനെക്കുറിച്ച് തങ്ങള്‍ക്കുള്ള അറിവുകള്‍ സന്ദര്‍കരുമായി പങ്കുവയ്ക്കുകയാണ് ലോകോത്തര കലാകാരന്മാര്‍. അടുത്ത വര്‍ഷം മുതല്‍ ദുബായ് കാന്‍വാസ് ത്രീഡി ആര്‍ട്ട് അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. സന്തോഷം പ്രമേയമാക്കിയുള്ള എന്‍ട്രികളില്‍നിന്ന് സമ്മാനാര്‍ഹക്ക് ലഭിക്കുക 23 ലക്ഷം ദിര്‍ഹം.
കലയുടെ ഈ നിറവസന്തം കാണാന്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും എത്തിയിരുന്നു. ബ്രാന്‍ഡ് ദുബായ് എന്ന പ്രമേയത്തില്‍ ദുബായ് മീഡിയാ ഓഫിസാണ് കാന്‍വാസ് ഫെസ്റ്റിവല്‍ എന്ന പേരില്‍ ഓപണ്‍ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഈ മാസം ഒന്നിനാരംഭിച്ച പ്രദര്‍ശനം മാര്‍ച്ച് 14 വരെ തുടരും. സാധാരണ ദിവസങ്ങളില്‍ വൈകിട്ട് നാലു മുതല്‍ രാത്രി പത്തു വരെയും വാരാന്ത്യ അവധി ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ രാത്രി 11 വരെയുമാണ് പ്രവേശനം.