തലമുറ മാറിയാലും നാവിൻതുമ്പത്തുനിന്ന് വിട്ടുമാറാതെ നിൽക്കുന്ന ഗാനം. ഇന്ത്യൻ സിനിമയെ ഓസ്കർ തലപ്പൊക്കത്തിനരികെ എത്തിച്ച ആമിർ ഖാന്‍റെ ലഗാൻ... ബോളിവുഡിന്‍റെ സർവഭാവങ്ങളും ഒരുമിച്ചുചേരുന്ന ഒരു കൂറ്റൻ സ്ക്രീനായി മരുഭൂമിയെ മാറ്റുകയായിരുന്നു ദുബായ് പാർക്സ് ആൻഡ് റിസോർട്സ്.
പാട്ടും നൃത്തവും ചടുല ദൃശ്യവിസ്മയങ്ങളുമായി സിനിമാ പ്രേമികളിൽ പടർന്നു കയറുന്ന ബോളിവുഡ്. വീണ്ടും വീണ്ടും മനസിൽ തെളിഞ്ഞുവരുന്ന കിടിലൻ ദൃശ്യങ്ങൾ. ആരാധന വിഗ്രഹങ്ങളായി മാറിയ അഭിനേതാക്കൾ വെള്ളിത്തിരയില്‍നിന്ന് വേദിയിലേക്ക്. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മാതൃകയിലൊരുക്കിയ ഉദ്ഘാടനവേദിയില്‍ ബോളിവുഡിന്‍റെ ദ്രുതതാളവും വർണപ്പകിട്ടും മിന്നിത്തിളങ്ങി. സംഗീത, നൃത്ത താളലയത്തിനിടെ തേങ്ങ ഉടച്ചായിരുന്നു ഉദ്ഘാടനം.
ഇന്ത്യൻ സിനിമാ വ്യവസായത്തിന്‍റെ മുഖമായ ബോളിവുഡ് പ്രമേയമാക്കി ലോകത്തിലെ തന്നെ ആദ്യത്തെ പാർക്കാണ് ബോളിവുഡ് പാർക്സ് എന്ന പേരിൽ ദുബായിൽ ആരംഭിച്ചത്. താരനക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങിവന്നപ്പോള്‍ ഷോലെയിലെ വീരുവും ജയ് യും ഗബ്ബാർ സിങും വീണ്ടും എത്തുകയായി. പാര്‍ക്കിലെങ്ങും ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ ഡ്യൂപ്പര്‍ താരങ്ങളുടെ അദൃശ്യസാന്നിധ്യം.
മുംബൈ ചൌക്കിന്‍റെ മാതൃകയില്‍ സജ്ജമാക്കിയ നടപ്പാത. ബസാറുകളുടെയും തെരുവുകളുടെയും ദൃശ്യചാരുത ആരെയും ആകര്‍ഷിക്കും. അമിതാഭ് ബച്ചനും സൽമാന്‍ഖാനും ഷാരൂഖ് ഖാനും ആമിർ ഖാനുമെല്ലാം നിറയുന്ന ലോകത്ത് വി.ടി സ്റ്റേഷനും ലോക്കൽ ട്രെയിനും ഡബിള്‍ഡക്കര്‍ ബസും മുംബൈയുടെ വശ്യമനോഹാരിതയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അമിതാഭ് ബച്ചനും ധർമേന്ദ്രയും ഒരുമിച്ച് പാടി ആസ്വദിച്ച് യാത്ര ചെയ്ത ഷോലേയിലെ മോട്ടോർ സൈക്കിളും ഇവിടെയുണ്ട്.
ലഗാൻ, ഷോലെ, റാ വൺ തുടങ്ങി ബോളിവുഡിലെ എക്കാലത്തെയും വമ്പൻ ഹിറ്റുകൾ പ്രമേയമാക്കി 16 തരം റൈഡുകളാണ് തീം പാർക്കിന്‍റെ സവിശേഷത. ബോളിവുഡ് ബോലെവാഡ്, മുംബൈ ചൗക്ക്, റസ്റ്റിക് റാവൻ, റോയൽ പ്ലാസ, ബോളിവുഡ് ഫിലിം സ്റ്റുഡിയോസ് എന്ന പേരിൽ വ്യത്യസ്ത മേഖലകളാക്കിയാണ് തിരിച്ചിരിക്കുന്നത്. ഫോര്‍ ഡി, ത്രീ ഡി സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകളിലൂടെ പുതിയൊരു ദൃശ്യവിസ്മയം സമ്മാനിക്കുന്നു.
ബോക്സ് ഓഫിസ് ഹിറ്റുകളുടെ പേരില്‍ തയ്യാറാക്കിയ ഷോപ്പുകളിലെ ഉല്‍പന്നങ്ങള്‍ക്കുമുണ്ട് സിനിമയുടെയും കഥാപാത്രങ്ങളുടെയും സാമ്യം. ഉറങ്ങാത്ത നഗരത്തിന്‍റെ ഗന്ധവും രുചിയും പകരുന്ന തീം റസ്റ്ററന്‍റുകളും ബോളിവുഡ് പാർക്സിനെ ആകർഷകമാക്കുന്നു.
മുഗൾ പാരമ്പര്യം നിഴലിക്കുന്ന, വാസ്തുശിൽപ ചാതുര്യവുമായി 850 സീറ്റുള്ള രാജ്മഹൽ തിയറ്ററും ഷോകൾക്ക് വേദിയാകുന്നു. അഞ്ചുവേദികളിലായി ദിവസേന 20 ലൈവ് ഷോകളാണ് ഒരുക്കിയിരിക്കുന്നത്. പഴയമയുടെ തനിമയെ താലോലിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കും ബോളിവുഡിനെ ആവേശമായി കൊണ്ടുനടക്കുന്ന വിദേശികള്‍ക്കും സ്വപ്നതുല്യ ദൃശ്യവിരുന്നാണ് ലഭിച്ചതെന്നതിന് ഇവരുടെ വാക്കുകള്‍ മതി.
പ്രണയവും തമാശയും സാഹസികതയും സംഗീതവും നൃത്തവും സംഘട്ടനങ്ങളുമെല്ലാം സാങ്കേതികവിദ്യയുടെ മേമ്പൊടിയില്‍ അടുക്കിവച്ച് ആയിരം കോടി ദിര്‍ഹം ചെലവില്‍ മൂന്നു വര്‍ഷംകൊണ്ടാണ് ബോളിവുഡ് പാര്‍ക്കൊരുക്കിയത്.