ഉപവാസത്തിന്റെ രാപ്പകലുകളെ വരവേല്‍ക്കാന്‍ ഇസ്ലാംമത വിശ്വാസികള്‍ ഒരുങ്ങി. ഇനി ഉപാസനയുടെ 30 നാളുകള്‍. ഇസ്ലാമിന്‍റെ അഞ്ചു അടിസ്ഥാന ശിലകളില്‍ നാലാമത്തേതായ റമസാനിലെ വ്രതാനുഷ്ഠാനത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ രണ്ടാം അധ്യായത്തിലെ 183ാം വചനമാണ് നാം കേട്ടത്. സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയതുപോലെ നിങ്ങള്‍ക്കും നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു, നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടി എന്ന് സാരം. അതെ, ജീവിതത്തില്‍ പാലിക്കേണ്ട സൂക്ഷ്മതയെക്കുറിച്ച് ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുകയാണ് റമസാന്‍. ആല്ലാഹുവിന്‍റെ ആജ്ഞയനുസരിച്ച് പ്രഭാതം മുതല്‍ പ്രദോഷം വരെ വരെ അന്നപാനീയങ്ങളും വികാര വിചാരങ്ങളും ഉപേക്ഷിക്കുന്ന ഒരു പ്രാര്‍ഥനയാണിത്.
ദൈവീക തേജസ് സ്വായത്തമാക്കാന്‍ പര്യാപ്തമാണ് ഇസ്്ലാമിലെ ആരാധനാ കര്‍മങ്ങളെല്ലാം. ഇതില്‍ വൈകാരിക വിക്ഷോഭങ്ങളെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ആരാധനയാണ് റമസാനിലെ വ്രതാനുഷ്ഠാനം. ഹിജ്റ രണ്ടാംവര്‍ഷമാണ് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്. ജനങ്ങൾക്ക് മാർഗദർശനമായ വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടതും റമസാനില്‍ തന്നെ. ആ മാസത്തില്‍ ജീവിച്ചിരിക്കുന്നവര്‍ വ്രതമനുഷ്ഠിക്കല്‍ നിര്‍ബന്ധമാണെന്ന് അല്ലാഹു കല്‍പിക്കുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിയുന്നതിലൂടെ പട്ടിണി എന്തെന്ന് തിരിച്ചറിയുന്നു. ഇത് സഹജീവികളോട് സഹാനുഭൂതിയുണ്ടാക്കും. തെറ്റുകളില്‍നിന്ന് വിട്ടുനില്‍ക്കാനും സല്‍കര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും പ്രേരണ നല്‍കും.
മനുഷ്യന്‍റെ ചീത്ത വിചാരങ്ങളെ നിയന്ത്രണവിധേയമാക്കുന്ന വ്രതാനുഷ്ഠാനം പുതിയൊരു ജീവിത ശീലം സമ്മാനിക്കുന്നു. പകല്‍ ഉപവാസവും രാത്രി ഉപാസനയുമായി റമസാനിനെ ഭക്തിപൂര്‍ണമാക്കും. ഈ മാസത്തില്‍ ദീര്‍ഘ നേരം നമസ്കരിച്ചും ഖുര്‍ആന്‍ പാരായണത്തിലും അനുബന്ധ കര്‍മങ്ങളിലും ഏര്‍പെട്ടും കൂടുതല്‍ സമയം പള്ളികളില്‍ കഴിയുന്നതിലാണ് വിശ്വാസികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ശരീരവും മനസും വാക്കും പ്രവൃത്തിയും ഒത്തുചേര്‍ന്ന് പരിശുദ്ധി ആര്‍ജിക്കുമ്പോഴേ വ്രതാനുഷ്ഠാനം പൂര്‍ണമാകൂ. റമസാന്‍റെ പവിത്രതയ്ക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള ആര്‍ഭാടത്തില്‍നിന്നും അധിക ചെലവില്‍നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും ഓര്‍മിപ്പിക്കുന്നു.
കടുത്ത ചൂടും ദൈര്‍ഘ്യമേറിയ പകലിലൂടെയും കടന്നുപോകുന്ന ഗള്‍ഫില്‍ വ്രതമെടുക്കുന്നവര്‍ നിര്‍ബന്ധമായും അത്താഴം കഴിച്ചിരിക്കണമെന്ന് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. വ്രതാരംഭത്തിന് മുന്‍പ് ധാരാളം വെള്ളം കുടിക്കുകയും വേണം. അത്താഴം കഴിക്കാതെ നോമ്പെടുത്ത് ശരീരത്തെ പീഡിപ്പിക്കുന്നതിന്‍റെ ഉത്തരവാദിത്തം അവരവര്‍ക്കായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.