നിളയൊഴുകും വഴികളിലെ വര്‍ണക്കാഴ്ചകള്‍ കാട്ടിത്തരുന്ന പ്രദര്‍ശനം ദുബായില്‍ നടന്നു. 209 കിലോ മീറ്റർ സഞ്ചരിച്ച് രണ്ടു മലയാളികളുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പറയുന്നത് നിളയുടെ സംസ്കാരിക വൈവിധ്യമാണ്.
നിള നദിയുടെ ചുറ്റുവട്ടത്തെ കലാ സാംസ്കാരിക സാമൂഹിക ചുറ്റുപാടുകൾ അടുത്തറിയാനും നദിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുടെ ജീവിതം മനസിലാക്കാനുമായി നടത്തിയ യാത്രയിൽ ഇരുപതിനായിരത്തിലേറെ ചിത്രങ്ങൾ പകർത്തി. ഇതിൽനിന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളാണ് ദുബായില്‍ പ്രദര്‍ശിപ്പിച്ചത്.
ഭാരതപ്പുഴയുടെ പശ്ചാത്തല സംസ്കാരം, പ്രകൃതി ദൃശ്യങ്ങള്‍, മതാചാരങ്ങള്‍, കലാസാംസ്കാരിക തനിമകള്‍ തുടങ്ങി ഓരോ ചിത്രത്തിനും പറയാനുണ്ട് ഒട്ടേറെ കഥകള്‍. ഗോപിനാഥിന്‍റെ ആശയങ്ങള്‍ക്ക് ക്യാമറക്കണ്ണുകളിലൂടെ പൂര്‍ണത നല്‍കിയത് ഫൊട്ടോഗ്രഫര്‍ അജയ് മേനോന്‍.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ സമ്പന്നമായ സാംസ്കാരിക പൈതൃക മേന്മകളും നാടൻ കലകളും ആചാരങ്ങളും സംഘം കണ്ടറിഞ്ഞു. കഥകളി കിരീടമുണ്ടാക്കുന്ന കേരളത്തിലെ ഏക വ്യക്തിയായ വെള്ളിനേഴി കോതോളി രാമന്‍കുട്ടി ഉള്‍പെടെ അപൂർവം ചില കലാകാരന്മാരുടെ ജീവിതവും സംഘം ഫ്രെയിമിലാക്കി.
ലോഹക്കൂട്ട് ഉപയോഗിച്ച് നിർമിക്കുന്ന അപൂർവയിനം കണ്ണാടി, പാവക്കൂത്തിലെ പാവ നിർമാണം, തിമില തുടങ്ങിയവ ഉണ്ടാക്കുന്ന കലാകാരന്മാരുടെ ജീവിതവും പുതുമ പകരുന്നു. രാമശ്ശേരി ഇഡ്ഡലി പോലെ കേരളത്തിന്‍റെ തനത് ഭക്ഷണ രീതികളും. കൂടാതെ, പാലക്കാട് നെല്ലിയാംപതിയുടെ ഹരിതവർണം, ബോട്ടുകൾ, ട്രെയിൻ അടക്കമുള്ള യാത്രാ സൗകര്യങ്ങൾ എന്നിവയും ചിത്രങ്ങള്‍ക്ക് പ്രമേയമായി.