12 വര്‍ഷത്തിന് ശേഷം ഖത്തറില്‍ വീണ്ടും പൊതുമാപ്പ് ആരംഭിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡിസംബർ ഒന്നു വരെ മൂന്നു മാസക്കാലത്തേക്കാണ് ഇളവ്. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി നിയമലംഘകര്‍ എത്രയും വേഗം രാജ്യംവിടണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ അഭ്യര്‍ഥന.
നിയമലംഘകരായി ഖത്തറില്‍ താമസിക്കുന്നവർക്ക് തടവോ പിഴയോ കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് പൊതുമാപ്പിലൂടെ കൈവന്നിരിക്കുന്നത്. അനധികൃത താമസക്കാർ എത്രയും വേഗം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സേർച്ച് ആൻഡ് ഫോളോഅപ് വകുപ്പുമായി ബന്ധപ്പെട്ട് എക്സിറ്റ് നടപടികൾ പൂർത്തീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനായി വിവിധ രാജ്യക്കാരെ സഹായിക്കുന്നതിന് അതത് എംബസിയും അംഗീകൃത സംഘടനകളും രംഗത്തുണ്ട്.
കാലാവധിയുള്ള പാസ്പോര്‍ട്ടും ഐഡി കാര്‍ഡും വിമാന ടിക്കറ്റും ഹാജരാക്കിയാല്‍ മൂന്നു ദിവസത്തിനകം മടങ്ങാൻ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പാസ്പോർട്ട് ഇല്ലാത്തവർ എംബസിയിൽനിന്നുള്ള അടിയന്തര യാത്രാ രേഖകള്‍ക്കൊപ്പം ഓപ്പൺ വിമാന ടിക്കറ്റും സമർപ്പിക്കണം. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്കു രണ്ടു മുതൽ രാത്രി എട്ടു വരെയുള്ള സമയത്താണ് സേർച്ച് ആൻഡ് ഫോളോ അപ് ഓഫിസുകളിൽ രേഖകളുമായി ഹാജരാകേണ്ടത്. ഇതിന് സാധിക്കാത്തവര്‍ക്ക് എംബസിയുടെയോ അംഗീകൃത സംഘടനകളുടെയോ സഹായം തേടാവുന്നതാണ്. കൾച്ചറൽ ഫോറം, കെഎംസിസി ഉള്‍പെടെ വിവിധ സംഘടനകൾ ഹെൽപ് ഡെസ്ക് സ്ഥാപിച്ച് ആവശ്യമായ സഹായം നൽകുന്നുണ്ട്.
വീസാ കാലാവധി കഴിഞ്ഞവർ, സ്പോൺസറുടെ പക്കൽ നിന്ന് ഒളിച്ചോടി മറ്റു തൊഴിൽ ചെയ്യുന്നവർ, മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ടതിനാൽ വീസ അടിച്ചു കിട്ടാത്തവർ, നിയമവിധേയമല്ലാതെ രാജ്യത്ത് പ്രവേശിച്ചവർ തുടങ്ങി വിവിധ കാരണങ്ങളാൽ അനധികൃത താമസം നീണ്ടവർക്കാണ് നിയമ നടപടികളും പിഴയും ഒഴിവാക്കി നാടു വിടാനാവുക. എന്നാൽ കേസില്‍ ഉള്‍പെട്ടവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭ്യമാകില്ല. പൊതുമാപ്പിന്‍റെ പ്രയോജനം കൂടുതൽ പേർക്ക് ലഭ്യമാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ബോധവല്‍കരണം നടത്തുന്നുണ്ട്. മലയാളം ഉള്‍പെടെ 11 ഭാഷകളിലാണ് ബോധവല്കരണം. ശിക്ഷ കൂടാതെ നാടു വിടാന്‍ അവസരമൊരുക്കിയിട്ടും അത് ഉപയോഗിക്കാതെ നിയമലംഘകരായി രാജ്യത്ത് തുടരുന്നവര്‍ക്ക് കനത്ത ശിക്ഷയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.