ഇമാറത്തികളുടെ ജീവിതത്തിലേക്കും ചരിത്രത്തിലേക്കും തുറന്നു പിടിച്ച കണ്ണാടിയാണ് അബുദാബിയില്‍ നടക്കുന്ന ഖസ്ര്‍ അല്‍ ഹൊസന്‍ പ്രദര്‍ശനം. അബുദാബി ടൂറിസം അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രദര്‍ശനം വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നത്. ഇമാറത്തി പാരമ്പര്യത്തിന്‍റെയും സംസ്കാരത്തിന്‍റെ കാഴ്ചകളാണ് ഖസ്ര്‍ അല്‍ ഹൊസ്ന്‍ ഉല്‍സവം. മരുഭൂമിയിലെ ബദുവിയന്‍ ജീവിതകാലം മുതലുള്ള വളര്‍ച്ചയുടെ കഥകള്‍, പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേടിയ വിജയത്തിന്‍റെ കഥകള്‍ എല്ലാമുണ്ട് ഈ പ്രദര്‍ശനക്കാഴ്ചകളില്‍.
കൃത്രിമമായൊരുക്കിയ കടലും മരുഭൂമിയുമെല്ലാം സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവങ്ങളാകുന്നു. പാരന്പര്യക്കാഴ്ചകളുടെ നേര്‍ചിത്രങ്ങളാവുകയാണ് പ്രദര്‍ശന നഗരിയിലെ ഓരോ കാഴ്ചകളും. യുഎഇ ജനതയുടെ പരന്പരാഗത തൊഴില്‍മാര്‍ഗങ്ങളായ മല്‍സ്യബന്ധനവും മുത്തുശേഖരവുമെല്ലാം വ്യക്തമാക്കുന്ന ചിത്രീകരണമാണ് പ്രദര്‍ശനത്തിലെ മുഖ്യ ആകര്‍ഷമം. മുത്തുകളെ ചിപ്പിയില്‍ നിന്ന് വേര്‍തിരിക്കുന്നതെങ്ങനെയെന്ന് പുതുതലമുറയ്ക്ക് പഠിക്കാനും ഇവിടെ അവസരമുണ്ട്. കടല്‍ ജീവിതത്തിന്‍റെ വെല്ലുവിളികള്‍ വ്യക്തമാക്കി കൃത്രിമ കടലും തിരയില്‍ ഉലയുന്ന പായ്ക്കപ്പലുമുണ്ട്. പായ്ക്കപ്പല്‍ നിര്‍മാണവും മീന്‍പിടിത്തത്തിനുള്ള വല നെയ്ത്തുമെല്ലാം നേരിട്ടു കാണാം.
അല്‍ മനാര്‍ കൊട്ടാരത്തില്‍ നിന്ന് അല്‍ ഹൊസന്‍ കൊട്ടാരെ വരെ നീണ്ട ഘോഷയാത്രയോടെയാണ് ഖസ്ര്‍ അല്‍ ഹൊസന്‍ പ്രദര്‍ശനത്തിന് തുടക്കമായത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഖസ്ര്‍ അല്‍ ഹൊസന്‍ ഉദ്ഘാടനത്തിനെത്തി.
നിശ്ചല ദൃശ്യങ്ങളും വര്‍ണബലൂണുകളും ഘോഷയാത്രയ്ക്ക് മാറ്റേകി. ഘോഷയാത്ര ഖസ്ര്‍ അല്‍ ഹൊസന്‍ കൊട്ടാരത്തിലെത്തിയതോടെ പരമ്പരാഗത നൃത്തവും സംഗീതവും അരങ്ങേറി. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വാളേന്തി പരന്പരാഗത നൃത്തിത്തിനൊത്ത് ചുവടുകള്‍ വച്ചു.ഈ മാസം പതിമൂന്നു വരെയാണ് പ്രദര്‍ശനം. വൈകിട്ട് നാലു മുതല്‍ പതിനൊന്നു വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുക.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.