റമസാനിൽ ഉള്ളുപൊള്ളുന്ന കാഴ്ചകൾ; പ്രാർത്ഥനയോടെ വിശ്വാസികൾ

ramadan
SHARE

ലോകമെമ്പാടുമുള്ള ഇസ്ളാം മത വിശ്വാസികൾ റമസാൻ നോമ്പ് അനുഷ്ടിക്കുകയാണ്. മഹാമാരിയുടെ കാലത്ത് പള്ളികളെല്ലാം അടച്ചു.  ഈ ദുരിതകാലത്തു നിന്നുമുള്ള മോചനമാണ് വിശ്വാസികളുടെ പ്രാർഥന. 

മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കണമെന്ന പ്രാർഥനയാണ് ഇത്തവണത്തെ റമസാൻ നോമ്പുകാലം. ഒത്തുചേരലുകളില്ല, ഇഫ്താർ വിരുന്നുകളുമില്ല, ഒരേ ഒരു പ്രാർഥന മാത്രം. ഈ മഹാമാരിയും കടന്നുപോകണമേയെന്നു. പൊള്ളുന്ന ചൂടിലേക്കു ഗൾഫ് രാജ്യങ്ങൾ കടന്നു തുടങ്ങിയെങ്കിലും അതിലും പൊള്ളുന്ന വേദനയോടെയാണ് പ്രാർഥനയും നോമ്പനുഷ്ടാനങ്ങളും പ്രവാസികളടക്കമുള്ളവർ നിർവഹിക്കുന്നത്. 

റമസാൻ കാലത്ത് വിശ്വാസികൾ നിറഞ്ഞുകവിയുന്ന മക്ക, മദീന പള്ളികളിൽ കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി പൊതുജനങ്ങൾക്കു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇരുഹറമുകളിലും ഹറം ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും മാത്രമാണ് പ്രവേശനാനുമതി. മക്കയിലെയും മദീനയിലെയും  വിശുദ്ധ പള്ളികൾ ഒഴികെ മറ്റുപള്ളികൾ ജുമുഅക്കും ജമാഅത്തിനും വേണ്ടി തുറക്കില്ലെന്നും ഇസ്ളാമിക കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. യുഎഇ അടക്കം എല്ലാ ഗൾഫ് രാജ്യങ്ങളിലും പൊതു ഒത്തുചേരലുകൾ വിലക്കിയിട്ടുണ്ട്. എങ്കിലും താമസയിടങ്ങളിൽ നോമ്പ് അനുഷ്ടിച്ചു വിശ്വാസികൾ പ്രാർഥനാ നിരതരാവുകയാണ്. 

റമസാൻ മാസത്തിലെ ആദ്യരാവിൽ ഉള്ളുപൊള്ളുന്ന വേദനയോടെയായിരുന്നു തറാവീഹ് നമസ്കാരം. മക്ക, മദീനപ്പള്ളികളിൽ ഹറം ഉദ്യോഗസ്ഥരും ജീവനക്കാരും ഒരുമിച്ചു സാമൂഹിക അകലം പാലിച്ചായിരുന്നു പ്രാർഥനാ കർമങ്ങളിൽ പങ്കെടുത്തത്. മക്കയില്‍ ഇരു ഹറം കാര്യാലയ മേധാവി അബ്ദുറഹ്മാന്‍ അല്‍ സുദൈസ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കഅ്ബയെ ചുറ്റിയിരുന്ന ബാരിക്കേഡുകൾ ഒഴിവാക്കിയിരുന്നു. മദീനയിൽ പ്രാർഥനയ്ക്കു നേതൃത്വം വഹിച്ച ഇമാം ഷെയ്ഖ് സാലാ അൽ ബുദൈർ വിങ്ങിപ്പൊട്ടിയ കാഴ്ച ഉള്ളുലയ്ക്കുന്നതായിരുന്നു.

ഗൾഫിലെ പ്രവാസിമലയാളികളടക്കമുള്ളവർ താമസയിടങ്ങളിലാണ് പ്രാർഥന നടത്തുന്നത്. അത്തരമൊരനുഭവം പ്രവാസിമലയാളികൾക്കടക്കം ആദ്യമാണ്. ഒത്തുചേരുന്നതിനു വിലക്കുള്ളതിനാൽ ഇഫ്താർ സംഗമങ്ങളും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, പുണ്യമാസത്തിൽ ആരും വിശന്നിരിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ഭരണാധികാരികൾ ഇടപെട്ടു ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം, സൌദിയിൽ റമസാൻ നോമ്പിൻറെ പശ്ചാത്തലത്തിൽ കർഫ്യൂ ഇളവ് അനുവദിച്ചു.മക്കയിലും നേരത്തേ അടച്ചിട്ട ഇരുപതു പ്രദേശങ്ങളും ഒഴികെ എല്ലായിടത്തും രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ കർഫ്യൂ ഉണ്ടാകില്ല. ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ, ിർമാണ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവ ഈ സമയത്ത് തുറന്നു പ്രവർത്തിക്കും. യുഎഇയിൽ മെട്രോ അടക്കം പൊതുഗതാഗത സംവിധാനങ്ങൾ നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചു. രാവിലെ ആറു മുതൽ രാത്രി പത്തുവരെ പൊലീസിൻറെ പ്രത്യേക അനുമതിയില്ലാതെ പുറത്തിറങ്ങാം. അതേസമയം, സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും മാസ്ക് ധരിച്ചിരിക്കണമെന്നുമാണ് നിർദേശം. നിയമലംഘകർക്കെതിരെ കർശന നടപടി തുടരുമെന്നും മുന്നറിയിപ്പുണ്ട്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...