സെൽഫി ഹരമായവർക്ക് ഇവിടെ വരാം; ഇതാ ഒരു സെൽഫി സാമ്രാജ്യം

selfi
SHARE

ദുബായിലെ സെൽഫി രാജ്യത്തേക്കാണ് ഇനി യാത്ര. സന്ദർശകരാണ് ഇവിടത്തെ രാജാവും രാജ്ഞിയും രാജകുമാരിയുമെല്ലാം. സെൽഫ് ഹരം പിടിച്ചവർക്കായി സെൽഫി കിങ്ഡത്തിലെ വിശേഷം കാണാം ഇനി.

സമൂഹമാധ്യമങ്ങൾ സെൽഫികളാൽ നിറയുന്ന കാലത്ത് സെൽഫി സാമ്രാജ്യമൊരുക്കിയിരിക്കുകയാണ് ദുബായ് നഗരത്തിൽ. സെൽഫി ഹരമായവർക്കും ഫോട്ടോഗ്രാഫി കമ്പമുള്ളവർക്കും കൊതിതീരുവോളം ചിത്രങ്ങളെടുക്കാനൊരിടം. അതാണ് മോട്ടോർ സിറ്റിയിലെ സെൽഫി കിങ്ഡം. ഐസ്ക്രീം മുതല്‍ മേഘകൂട്ടങ്ങള്‍ വരെ പശ്ചാത്തലമാക്കി ഈ സെല്‍ഫി സാമ്രാജ്യത്തില്‍ ഫോട്ടോയെടുക്കാം. 3000 ചതുരശ്ര അടിയിൽ  പതിനഞ്ചു മുറികളാണ് ഈ രാജ്യത്തുള്ളത്. രാജാവിൻറെ സിംഹാസനം പിന്നിട്ടാൽ പിങ്ക് മുറിയിലേക്കു പ്രവേശിക്കാം. അവിടെ നിന്നാണ് വ്യത്യസ്തവും സമൂഹമാധ്യമത്തിൽ ലൈക്കുകളേറെ കിട്ടാവുന്നതുമായ സെൽഫികളിലേക്കുള്ള പ്രവേശനം. 

ചെമ്പനീർപ്പൂവിതളുകൾ വീണു കിടക്കുന്ന പശ്ചാത്തലത്തിലും ഐസ്ക്രീം നുണഞ്ഞു കൊണ്ടും കിരീടം വച്ച് സിംഹാസനത്തിലിരുന്നും സെൽഫിയെടുക്കാം. സ്വർഗത്തിലിരുന്നും മേഘപാളികൾക്കിടയിൽ നിന്നും കിടന്നും ചരിഞ്ഞുമൊക്കെ സെൽഫിക്കു പോസ് ചെയ്യാം. ചിത്രകാരൻ വാൻഗോവിന്റെ ഫ്രാൻസിലെ മഞ്ഞ വീടിന്റെ പശ്ചാത്തലവും ഇവിടുണ്ട്.  ത്രിമാനം പോലെ തോന്നിക്കുന്ന ഇവിടെ നിന്നുമെടുക്കുന്ന ചിത്രങ്ങൾക്കു മിഴിവേറേ. 

ജോര്‍ഡാന്‍ സ്വദേശിയായ റാണിയ നഫയാണ് സെല്‍ഫികിങ്ഡത്തിന്റെ ഉപഞ്ജാതാവ്. ഈ രാജ്യത്തെത്തുന്നവരെല്ലാം സന്തോഷത്തോടെ മടങ്ങണമെന്നു നിർബന്ധമുള്ളതിനാൽ ചീഫ് ഹാപ്പിനസ് ഓഫീസറെന്ന സ്ഥാനമാണ് റാണിയ വഹിക്കുന്നത്. അഭിനയം വശമുള്ളവർക്കു വിമാനത്തിൽ നിന്നും വീഴുന്നതടക്കം ഞെട്ടിപ്പിക്കുന്ന സെൽഫികൾക്കും അവസരമൊരുക്കിയിട്ടുണ്ട്. 

സെല്‍ഫിയെടുക്കാൻ മാത്രമല്ല, ഓഫീസിലെ പതിവു അന്തരീക്ഷത്തിൽ നിന്നും മാറി സന്തോഷം പകരുന്ന സാഹചര്യത്തിലിരുന്നു ജോലി ചെയ്യാൻ താൽപര്യമുള്ളവർക്കും ഇവിടേക്കു സ്വാഗതം. അതിനായി പ്രത്യേക ഇരിപ്പിടവും ഇൻറർനെറ്റ് സംവിധാനവും സജ്ജമാക്കിത്തരും. 

ആദ്യമായാണ് യുഎഇയിൽ ഇത്തരമൊരിടം ഒരുക്കിയിരിക്കുന്നത്. ഒരുമാസം പിന്നിടുമ്പോൾ വിവാഹ ഫോട്ടോ ഷൂട്ടിനു വരെ വേദിയായിരിക്കുകയാണ് സെൽഫി കിങ്ഡം. മണിക്കൂറിനു അൻപത്തിയഞ്ചു ദിർഹമാണ് ഇവിടേക്കുള്ള പ്രവേശന നിരക്ക്. സമൂഹമാധ്യമങ്ങളിൽ സെൽഫി പോസ്റ്റ് ചെയ്തു വൈറലാക്കുകയെന്നതിനപ്പുറം സന്തോഷത്തോടെ സമയം പങ്കിടാൻ ഒരിടം എന്നതാണ് ഈ കൌതുകകരമായ സെൽഫി സാമ്രാജ്യം കൊണ്ടുദ്ദേശിക്കുന്നത്.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...