ഭക്ഷണനിർമാണ രംഗത്തെ നൂതനവിദ്യകൾ; കൗതുകമായി സിയാൽ മേള

ഭക്ഷണനിർമാണ രംഗങ്ങളിലെ നൂതനവിദ്യകൾ പരിചയപ്പെടുത്തി സിയാൽ പ്രദർശന വിപണന മേള. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രദർശകർ പങ്കെടുത്ത അബുദാബിയിലെ സിയാൽ മേളയുടെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

 നമുക്കു മുന്നിലെത്തുന്ന ഭക്ഷണങ്ങൾ ഏതൊക്കെ സാങ്കേതിക വിദ്യകളിലൂടെയാണ് ഒരുക്കുന്നതെന്നു മനസിലാക്കാൻ അവസരമൊരുക്കി സിയാൽ മേള. ഭക്ഷണപാനീയ നിർമാണ മേഖലയിലെ  നൂതനസാങ്കേതിക വിദ്യകൾ, ഉപകരണങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ഭക്ഷ്യ പാനീയങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിൽ ഒരുക്കിയിരുന്നു. ഇന്ത്യ, കൊറിയ, ജപ്പാൻ, മൊറോക്കോ, സൗദി അറേബ്യ  തുടങ്ങി വിവധ രാജ്യങ്ങളിൽ നിന്നുള്ള പ്രദർശകരാണ് തനത് ഭക്ഷണപദാർത്ഥങ്ങളും പുതിയ കണ്ടെത്തലുകളും നിർമ്മാണ രീതികളുമായി സിയാലിൻറെ ഭാഗമായത്.

യുഎ.ഇയിലെ കാർഷിക മേഖലയുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് അബുദാബിയിൽ നിന്നും 2000 ടൺ കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുമെന്നു മേളയിൽ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച കരാറിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യുസുഫലിയും  യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ്  മൻസൂർ ബിൻ സായിദ് അൽ നഹ്യാനും   ഒപ്പുവെച്ചു.

പാചകക്കൂട്ടുകളും പാചകരീതികളും നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള സൗകര്യവും മേളയിൽ ഒരുക്കിയിരുന്നു. കേക്കുകൾ, ഐസ്ക്രീമുകൾ എന്നിവയ്ക്കായി നടത്തിയ പാചകമൽസരത്തിൽ വിവിധ രാജ്യക്കാരായ പാചകവിദഗ്ദർ പങ്കെടുത്തു. മഞ്ഞുകട്ടയിൽ ശിൽപ്പങ്ങൾ ഒരുക്കുന് മൽസരം കൌതുകകരമായി. 

അബുദാബിയിലെ വിവിധ ഫാമുകളിൽ വിളയിച്ച പഴങ്ങളും പച്ചക്കറികളും ജൈവപച്ചക്കറികളും പാലും പാലുല്പന്നങ്ങളും മേളയിൽ ഒരുക്കിയിരുന്നു. ഇന്ത്യൻ പവലിയന്റെ ഉത്ഘാടനം  യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ നിർവഹിച്ചു. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത ഉൽപ്പന്നങ്ങളാണ് പവലിയനിൽ ഒരുക്കിയിരുന്നത്. അബുദാബി ഭക്ഷ്യസുരക്ഷാ വകുപ്പ്, ചേംബർ ഓഫ് കൊമേഴ്സ്‌, ഫാർമേഴ്സ് സർവ്വീസ് സെന്റർ, ബിസിനസ് സെന്റർ തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകളും  മേളയുടെ ഭാഗമായി. യു.എ.ഇ ഉപപ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ  ഷെയ്ഖ്  മൻസൂർ ബിൻ സായിദ് അൽ നഹ്‌യാൻ ആണ് നാഷണൽ എക്സിബിഷൻ സെന്ററിൽ സിയാൽ ഉദ്‌ഘാടനം ചെയ്തത്. മേളയോടനുബന്ധിച്ച് ഈന്തപ്പന പ്രദർശനവും മേഖലയിലെ ഏറ്റവും മികച്ച ഈന്തപ്പഴവും ഈന്തപ്പനത്തൈകളും കാണാനുള്ള അവസരവും ഒരുക്കിയിരുന്നു.