ഒന്നുമില്ലായ്മയിൽ നിന്നും ഒന്നാമനായി മാറിയ ഒമാന്റെ കഥ; ഒന്നാമനാക്കിയ സുൽത്താന്റെയും

oman-sultan
SHARE

നേട്ടങ്ങളുടെ നെറുകയിൽ നാൽപ്പത്തിയൊൻപതാം നവോത്ഥാനദിനം ആഘോഷിക്കുകയാണ് ഒമാൻ. സുൽത്താൻ ഖാബൂസ് ബിൻ  സെയ്ദ് അൽ സെയ്ദ് എന്ന കരുത്തനായ നായകൻറെ നേതൃമികവിനുള്ള ആദരവ് കൂടിയാണ് ഓരോ ദേശീയദിനാഘോഷവും. മലയാളികൾ അടക്കമുള്ളവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം നൽകിയ ഒമാന്റെ ചരിത്രവും നവോത്ഥാനദിനത്തിന്റെ വിശേഷങ്ങളും കാണാം.

ഇന്ത്യൻ മഹാസമുദ്രത്തിന് തീരത്തെ ഒമാൻ എന്ന അറേബ്യൻ രാജ്യത്ത് 1970 ജൂലൈ ഇരുപത്തിമൂന്നിന് സുൽത്താൻ ഖാബൂസ് ബിൻ സഈദ് അധികാരം ഏറ്റെടുക്കുമ്പോൾ ആധുനികതയെക്കുറിച്ചും വികസനത്തെക്കുറിച്ചുമൊക്കെ അജ്ഞരായിരുന്നു ഇവിടത്തെ ജനത. ഒമാൻ...ചരിത്രത്തിന്‍റെ പടയോട്ടങ്ങള്‍ക്ക് ഏറെ സാക്ഷ്യം വഹിച്ച ഭൂമിക. അറബ് ലോകത്തില്‍ തനതായ പാരന്പര്യവും സംസ്കാരവുമുള്ള പ്രവാസ ഭൂമി. സുല്‍ത്താന്‍ ഖാബൂസ് എന്ന ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയുടെ നേതൃത്വത്തില്‍ പുരോഗതിയുടെ നാൽപ്പത്തിയൊൻപത് ആണ്ടുകള്‍ പിന്നിടുകയാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് താങ്ങും തണലുമായി മാറിയ രാജയം. . പ്രതികൂല സാഹചര്യങ്ങളോട് മല്‍സരിച്ച് ഒന്നുമില്ലായ്മയില്‍ നിന്ന് ഒന്നാമനായി മാറിയ ഒരു ദേശത്തിന്‍റെ കഥയാണത്. 

ഗൾഫ് മേഖലയിൽ ഏറ്റവുമധികം കാലം ഒരു രാജ്യത്തിൻറെ സാരഥിയായിരിക്കുന്ന ഭരണാധികാരിയാണ് സുൽത്താൻ ഖാബൂസ് ബിൻ സഈദ്. സുൽത്താൻറെ ഭരണത്തിൻറെ സുവർണജൂബിലിയാഘോഷിക്കാനൊരുങ്ങുകയാണ് ഒമാനിലെ സ്വദേശികളും പ്രവാസികളും. നാൽപത്തിയൊൻപതാം നവോത്ഥാന ദിനം  പരമ്പരാഗതമായ ആഘോഷങ്ങളോടെയാണ് ഒമാൻ ആചരിച്ചത്. പാട്ടും മേളവുമൊക്കെയായി ഒമാൻ പതാകയേന്തിയായിരുന്നു ആഘോഷങ്ങൾ. വികസനത്തിലും പുരോഗതിയിലും ഒന്നാമത് നില്‍ക്കുന്ന, അറിവിലും സംസ്കാരത്തിലും ലോകത്തിന് മാതൃകയാവുകയാണ് ഒമാൻ. അധികാരമേൽക്കുന്പോൾ സുൽത്താൻ ഖാബൂസ് വാഗ്ദനം ചെയ്തത്. ആ വാഗ്ദാനങ്ങളാണ് ഇന്നത്തെ ഒമാനായി വളർന്നത്. കഴിഞ്ഞ പതിറ്റാണ്ടുകളിൽ വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതികം, ആരോഗ്യം, വ്യവസായം, വാണിജ്യം തുടങ്ങിയ മേഖലകളിലെല്ലാം ഒമാൻ വിസ്മയകരമായ വളർച്ച കൈവരിച്ചു. 

ഇന്ത്യക്കാർ ഉൾപ്പെടെ ലക്ഷക്കണക്കിനു വിദേശികൾ ഒമാനിൽ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യൻ നിക്ഷേപകരുടെ പ്രിയപ്പെട്ട രാജ്യം. ഇന്ത്യ-ഒമാൻ സംയുക്ത സംരംഭങ്ങളായി മൂവായിരത്തിലേറെ കമ്പനികൾ ഒമാനിൽ പ്രവർത്തിക്കുന്നതായാണു കണക്ക്. പൂർണമായും ഇന്ത്യൻ ഉടമസ്ഥതയിലുള്ള നൂറ്റിഅൻപത് കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. പ്രത്യേക സാമ്പത്തിക മേഖലയായ ദുഖമിൽ ഇന്ത്യൻ കമ്പനികൾക്കു വൻ അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സംരംഭകർക്കു നൂറു ശതമാനം നിക്ഷേപത്തിനും അവസരമുണ്ട്. 

എണ്ണയിൽ നിന്നുള്ള വരുമാനം മാത്രമായിരുന്നു ഒരു കാലത്ത് ഒമാന്റെ വികസനത്തെ സഹായിച്ചതെങ്കിൽ ഇന്നത് മാറി. വിനോദ സഞ്ചാരമേഖലയും കാർഷികമേഖലയും ഉൾപ്പെടെ എണ്ണയിതര വരുമാന മാർഗങ്ങൾ വളർത്തിയെടുക്കാൻ ഒമാൻ ഭരണകൂടത്തിന് സാധിച്ചു. . ഒമാനിലെ സലാല എന്ന മലയാളി നാടിനെ ഓർമിപ്പിക്കുന്ന പ്രദേശം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. മികച്ച വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾ ഒമാനിലുണ്ട്. ഐടി രംഗത്തും രാജ്യം മുന്‍നിരയിലാണ്. 

ഗൾഫിലെ നിലവിലെ സംഘർഷസാധ്യതകൾക്കിടയിലും സമാധാനത്തിൻറെ വക്താക്കളായി, മധ്യസ്ഥരായി നിലനിൽക്കുകയാണ് ഒമാൻ. ഇറാൻ, ബ്രിട്ടൺ, അമേരിക്ക, സൌദി തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സമാധാനവഴി ഉറപ്പാക്കണമെന്നാണ് ഒമാൻറെ നിലപാട്. ഗൾഫ് രാജ്യങ്ങൾ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളിലും മധ്യസ്ഥത വഹിച്ച് മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഒമാനു കഴിഞ്ഞിട്ടുണ്ടെന്നത് ഈ കൊച്ചു രാജ്യത്തിൻറെ പ്രധാന്യം വർധിപ്പിക്കുന്നു. പലസ്തീൻ, ഇസ്രയേൽ പ്രധാനമന്ത്രിമാരുടെ അടുത്തടുത്ത ദിവസങ്ങളിലെ സന്ദർശനവും ഒമാൻ എന്ന രാജ്യത്തിൻറെ മേഖലയിലെ പ്രസക്തിയുടെ ഉദാഹരണങ്ങളാണ്. 

ഒമാൻ നവോത്ഥാന ദിനാഘോഷത്തിൻറെ ഭാഗമായി ഇരുന്നൂറ്റിഎഴുപത്തിരണ്ടു തടവുകാർക്ക് സുൽത്താൻ മോചനം പ്രഖ്യാപിച്ചു. എൺപത്തിയെട്ടു വിദേശികൾ അടക്കമുള്ള തടവുകാർക്കാണ് മാപ്പ് നൽകിയതെന്ന് ഒമാൻ റോയൽ പൊലീസ് അറിയിച്ചു. തടവുകാരുടെ കുടുംബാംഗങ്ങളോടുള്ള പരിഗണനയുടെ ഭാഗമായാണ് തീരുമാനമെന്നും സുൽത്താൻറെ ഉത്തരവിൽ പറയുന്നു. വിദേശികളും സ്വദേശികളും തമ്മിലുള്ള സഹവര്‍ത്വിത്തവും ഒമാന്‍റെ മുന്നേറ്റത്തില്‍നിര്‍ണയകമായി. പതിനായിരക്കണക്കിന് മലയാളികള്‍ക്കും ഒമാന്‍ തണലൊരുക്കുന്നു സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാല്‍ക്കരിച്ച് പുതിയ ലക്ഷ്യങ്ങളിലേക്കും ഉയരങ്ങളിലേക്കും ഒമാന്‍ യാത്ര തുടരുകയാണ്. ഒരു സമൂഹമായി.

MORE IN GULF THIS WEEK
SHOW MORE
Loading...
Loading...