ദുബായിലെ റൈപ്പ് മാർക്കറ്റ്; പൊലീസ് അക്കാദമിയിലെ ഉല്ലാസകേന്ദ്രം

ripe-market
SHARE

ദുബായ് പൊലീസ് അക്കാദമിയിലെ റൈപ്പ് മാർക്കറ്റ്. പഴങ്ങളും ആഭരണങ്ങളും ഉൾപ്പെടെ വിവിധ വസ്തുക്കൾ വാങ്ങാനും കാണാനുമുള്ള അവസരം. ഒപ്പം കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക പരിപാടികളും. ആ കാഴ്ചയാണ് ഇനി കാണുന്നത്.

അച്ചടക്കവും ശിക്ഷണവും പഠിപ്പിക്കുന്ന പരുക്കൻ ഭാവങ്ങളാണ് ഒരു പൊലീസ് അക്കാദമിയെക്കുറിച്ചുള്ള ആദ്യ ചിന്തകളിലൊന്നു. ലോകത്തെ ഏറ്റവും മികച്ചതും അച്ചടക്കവുമുള്ള പൊലീസ് സേനയെന്നു പേരുകേട്ട ദുബായ് പൊലീസിൻറെ പരിശീലനകേന്ദ്രത്തിലെ സാമൂഹിക കാഴ്ചകൾ ഏറെ മനോഹരമാണ്. അതിലുപരി, പൊലീസ് സ്റ്റേഷനുകൾ സമൂഹത്തിൻറെ ഭാഗമാണെന്ന ഓർമപ്പെടുത്തലാണ്. ദുബായ്, അബുദാബി എന്നിവിടങ്ങളിലായി, സാധാരണക്കാരായ കർഷകരുടേയും കരകൌശല വിദഗ്ദരുടേയും വസ്തുക്കളും സാധനങ്ങളും വിൽക്കാനും പ്രദർശിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളാണ് റൈപ്പ് മാർക്കറ്റുകൾ. 

കരകൌശല വസ്തുക്കൾ, ആഭരണങ്ങൾ, ജൈവ പഴ പച്ചക്കറികൾ തുടങ്ങിയവയാണ് പൊലീസ് അക്കാദമിയിലെ റൈപ്പ് മാർക്കറ്റിലെ പ്രധാന ആകർഷണം. വെള്ളി, ശനി ദിവസങ്ങളിൽ കുടുംബവുമായെത്തി ഇവ കാണാനും വാങ്ങാനും അവസരമുണ്ട്. അതിലുപരി സാധനങ്ങൾ വാങ്ങുന്നതിലൂടെ സാധാരണക്കാരായ ഒട്ടേറെ ജനങ്ങളെ സഹായിക്കുന്നതിനുള്ള അവസരം കൂടിയാണിവിടം.

യു.എ.ഇയുടേയും സമീപരാജ്യങ്ങളിൽ നിന്നുള്ളതുമായ ജൈവപഴം പച്ചക്കറികളും വാങ്ങാൻ അവസരമുണ്ട്. ഇന്ത്യയിൽ നിന്നടക്കമുള്ളവർ വിവിധ വസ്തുക്കൾ വിൽക്കാനും പ്രദർശിപ്പിക്കാനും ഇവിടെയെത്തിയിട്ടുണ്ട്.  വിവിധ രാജ്യങ്ങളിൽ നിന്നും യുദ്ധമടക്കമുള്ള പ്രശ്നങ്ങളാൽ പലായനം ചെയ്യപ്പെടുന്നവർ നിർമിച്ച വസ്തുക്കളുടെ വിൽപ്പന ഏറെ ശ്രദ്ധേയമാണ്. 

വാരാന്ത്യങ്ങൾ കുടുംബത്തോടൊപ്പം മനോഹരമായി ആഘോഷിക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഗീതജ്ഞരുടെ പ്രകടനങ്ങളും കുട്ടികൾക്കായി പ്രത്യേക പരിപാടികളും റൈപ്പ് മാർക്കറ്റിൻറെ ഭാഗമാണ്. 

വിവിധ ഇഴജന്തുക്കളേയും മൃഗങ്ങളേയും നേരിട്ടുകാണാനുവസരമൊരുക്കുന്ന മൃഗശാലയും റൈപ്പ് മാർക്കറ്റിൻറെ ഭാഗമാണ്. 

ദുബായ് പൊലീസിൻറെ പൂർണസഹകരണത്തോടെയാണ് ഉം സുഖെയ്നിൽ റൈപ്പ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. എല്ലാ വെള്ളി ശനി ദിവസങ്ങളിലും അഞ്ചു ദിർഹം നിരക്കിൽ കുടുംബാംഗങ്ങൾക്കൊപ്പം ദുബായ് പൊലീസ് അക്കാദമിയിലെത്തി റൈപ്പ് മാർക്കറ്റ് അനുഭവിക്കാം. 

MORE IN GULF THIS WEEK
SHOW MORE