മുപ്പതുവർഷത്തെ തിരഞ്ഞെടുപ്പ് വാർത്തകളുമായി ഒരു പ്രവാസി

election-pravasi
SHARE

തിരഞ്ഞെടുപ്പ് ഫലം ഒന്നും രണ്ടും ദിവസം കഴിഞ്ഞു പത്രങ്ങളിലൂടെ മാത്രം അറിഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു പ്രവാസിമലയാളികൾക്കു. വൈകിയെത്തുന്ന വാർത്തകൾക്കായി കാത്തിരുന്ന കാലം. കഴിഞ്ഞ മുപ്പതുവർഷത്തെ തിരഞ്ഞെടുപ്പ് വാർത്തകളുമായി പ്രവാസികൾക്കു മുന്നിലെത്തിയ പത്രങ്ങളുടെ ശേഖരമുള്ള ആറ്റിങ്ങൽ സ്വദേശി ഇനി പരിചയപ്പെടുത്തുന്നത്. 

1970 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പു ഫലമറിയാൻ കോട്ടയത്തു മലയാള മനോരമയുടെ ഓഫീസിനു മുന്നിൽ തടിച്ചുകൂടിയ ജനങ്ങളുടെ ചിത്രമാണിത്. കേരളത്തിലെ ജനങ്ങളുടെ അവസ്ഥ ഇതായിരുന്നുവെങ്കിൽ അകലെ പ്രവാസികളായി ജീവിക്കുന്നവർ തിരഞ്ഞെടുപ്പു വിവരമറിയാൻ കാത്തിരുന്നിട്ടുള്ളത് ഒന്നും രണ്ടും മൂന്നും ദിവസങ്ങളായിരുന്നു. തിരഞ്ഞെടുപ്പു ഫലമടക്കമുള്ള വിവരങ്ങളറിയാൻ ആകാംക്ഷയോടെയാണ് പ്രവാസിമലയാളികൾ പത്രങ്ങൾക്കായി കാത്തിരുന്നത്. അത്തരം പത്രങ്ങൾ കൈമാറുന്ന വിവരങ്ങളായിരുന്നു പിന്നീടുള്ള രാഷ്ട്രീയ ചർച്ചകളുടെ റെഫറൻസ് . തിരഞ്ഞെടുപ്പുഫല പ്രഖ്യാപന ദിവസത്തെ വിജ്ഞാനപ്രദമായ പത്രങ്ങൾ നിധിപോലെ സൂക്ഷിച്ചുവയ്ക്കുകയാണ് ആറ്റിങ്ങൽ സ്വദേശി അശോക് രാജ്.

മുപ്പതു വർഷമായി ദുബായിലെത്തിയിട്ട്. അബുഹെയ്ലിലെ മുറിയിൽ പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിക്കുകയാണ് പഴയ തിരഞ്ഞെടുപ്പു ദിവസത്തെ പത്രങ്ങൾ. നാട്ടിൽ തിരഞ്ഞെടുപ്പു  അടുക്കുമ്പോഴെല്ലാം പഴയ പത്രങ്ങളെടുത്തു മറിച്ചു നോക്കും. വിവിധകാലഘട്ടങ്ങളിലെ പത്രങ്ങളിലൂടെ കണ്ണോടിച്ചാൽ കേരളത്തിലെയും ഇന്ത്യയിലേയും രാഷ്ട്രീയ കാലാവസ്ഥയുടെ മാറ്റങ്ങൾ ഒറ്റനോട്ടത്തിലറിയാനാകുമെന്നു സാക്ഷ്യം.

ദേശീയ സംസ്ഥാനരാഷ്ട്രീയത്തിലെ രാഷ്ട്രീയ ചലനങ്ങളുടെ കൃത്യമായ അവലോകനം പത്രവായനയിലൂടെ സ്വന്തമാക്കാനാകുമെന്നാണ് അശോക് രാജിൻറെ ഉറപ്പ്. നാട്ടിൽ സജീവ ഇടതുപക്ഷ പ്രവർത്തകനായിരുന്ന അശോക് രാജ് ഗൾഫിലെത്തിയെങ്കിലും രാഷ്ട്രീയ വിദ്യാഭ്യാസവും പ്രവർത്തനവും തുടരുകയാണ്. പതിനഞ്ച്, ഇരുപത് വർഷങ്ങൾക്കു മുൻപു ഇന്നത്തെപ്പോലെ എല്ലാ പത്രങ്ങളും ദുബായിൽ ലഭിച്ചിരുന്നില്ല. ലഭ്യമായ പത്രങ്ങളുടെ കോപ്പികൾ സൂക്ഷിച്ചു വയ്ക്കുന്നത് കൌതുകത്തിലുപരി രാഷ്ട്രീയ വിജ്ഞാനത്തിനു സഹായകരമാണെന്നാണ് അശോക് വ്യക്തമാക്കുന്നത്.

രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിൻറെ ചൂടിൽ കേരളം തിളച്ചുമറിയുമ്പോൾ അബു ഹെയ്ലിലെ വീട്ടിലിരുന്നു കൃത്യമായ രാഷ്ട്രീയ അഭിപ്രായം വ്യക്തമാക്കുകയാണ് അശോക് രാജ്. 

വിരൽതുമ്പിലും ടിവിയിലുമൊക്കെയായി ലൈവായി വിവരങ്ങളറിയുന്ന കാലത്തും പത്രവായനയുടെ സുഖം മാറ്റിവയ്ക്കാനാകില്ലെന്നാണ് അശോക് രാജ് വ്യക്തമാക്കുന്നു. നാട്ടിലേക്കു മടങ്ങിയാലും രണ്ടുകാര്യങ്ങൾ ഉപേക്ഷിക്കില്ല. പത്രവായനയും രാഷ്ട്രീയവും.

MORE IN GULF THIS WEEK
SHOW MORE