ഷാർജയിലെ പുസ്തകോത്സവ കാഴ്ചകൾ

book-fest4
SHARE

യുഎഇയിലെ ഏറ്റവും വലിയ സാംസ്കാരികോൽസവമായ ഷാർജ രാജ്യാന്തര പുസ്കമേളയിലെ കാഴ്ചകൾ തുടരുകയാണ്. പ്രവാസി മലയാളികൾ അടക്കമുള്ളവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തതിനൊപ്പം വിവിധ സാസ്കാരിക സംവാദ പരിപാടികളും മേളയുടെ ഭാഗമായി. പുസ്തകമേളയുടെ വിഷേശങ്ങളാണ് ആദ്യം കാണാൻപോകുന്നത്. 

സാസ്കാരികോൽസവത്തിൻറെ തനിമ ഒട്ടം ചോരാതെയാണ് മുപ്പത്തിയേഴാമത് ഷാർജ രാജ്യാന്തര പുസ്തകമേള സംഘടിപ്പിച്ചത്. കേരളത്തിൽ നിന്നുൾപ്പെടെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംവാദങ്ങളിലും സാംസ്കാരിക വേദികളിലും സജീവ സാന്നിധ്യമായി. റൈറ്റേഴ്സ് ഫോറത്തിൽ മലയാളി സാഹിത്യകാരൻമാരുടേയും വായനക്കാരുടേയും തിരക്കായിരുന്നു. വിവിധ വിഷയങ്ങളിൽ വിവിധ മേഖലകളിലെ പ്രമുഖരുമായി വായനക്കാർക്ക് സംവദിക്കാനുള്ള അവസരവും മേളയിൽ ഒരുക്കിയിരുന്നു.  

പുതിയതലമുറയിലെ പ്രമുഖനായ ചരിത്രകാരൻ മനു.എസ്.പിള്ളയുടെ പുതിയ നോവലിനെക്കുറിച്ചു മേളയിൽ സംവാദം നടന്നു. ലണ്ടനിലെ ഗവേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രചിച്ച ദ ഐവറി ത്രോൺ ഏറെ വായനക്കാരുടെ ശ്രദ്ധ നേടി. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഉള്ളറകളിൽ ജീവിച്ചുതീർത്ത ദൈവികപരിവേഷമുള്ള മനുഷ്യരേക്കുറിച്ചാണ് നോവലെന്ന് മനു.എസ്.പിള്ള വ്യക്തമാക്കി.

ജീവിതമത്സരത്തിന്റെ തിരക്കുകൾക്കിടയിൽ മറന്നുപോകുന്ന മാതൃപിതൃബന്ധങ്ങളും ഗുരുക്കന്മാരുടെ മുഖങ്ങളും ഒരിക്കലും തിരിച്ചുകിട്ടാതെ പോകുന്ന പുണ്യങ്ങളാണെന്നു വ്യക്തമാക്കിയാണ് അഭിനേതാവ് മനോജ്.കെ.ജയൻ തന്റെ 'മാതാപിതാഗുരുദൈവം' എന്ന പുസ്തകം പ്രകാശനം ചെയ്തത്.  അതേസമയം, സമകാലിക ഇന്ത്യൻ രാഷ്ട്രീയസാംസ്കാരിക മേഖലകളെക്കുറിച്ചുള്ള ചർച്ചയായിരുന്നു അഭിനേതാവ് പ്രകാശ് രാജുമായുള്ള സംവാദം. ഏത് വ്യക്തിക്കും ജന്മം നൽകുന്നത് സ്ത്രീയാണെന്നും അമ്മയായി പൂജിക്കപ്പെടുന്ന സ്ത്രീക്ക് ദർശനം നൽകാത്ത ഒരു ദൈവത്തെയും ദൈവമായി കരുതാനാവില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

പ്രകാശ് രാജിന്റെ കന്നഡഭാഷയിലുള്ള പുസ്തകത്തിന്റെ മലയാളപരിഭാഷയായ 'നമ്മെ വിഴുങ്ങുന്ന മൗനം' ചടങ്ങിൽ പ്രകാശനം ചെയ്തു. സിപിഎം പിബി അംഗം എം.എ ബേബി, മാധ്യമപ്രവർത്തകൻ കരൺ ഥാപ്പർ, കഥാകൃത്തും നോവലിസ്റ്റുമായ എസ്.ഹരീഷ്, ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി, നോവലിസ്റ്റ് ചേതൻ ഭാഗത്, ബോളിവുഡ് നടി സോഹ അലി ഖാൻ, തുടങ്ങിയവരും വായനക്കാരുമായി സംവദിച്ചു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അടക്കമുള്ളവരുടെ പുസ്തകങ്ങൾ മേളയിൽ പ്രകാശനം ചെയ്തു.

എക്കാലത്തേയും പോലെ മലയാളി പ്രസാധകരാൽ സജീവമായിരുന്നു രാജ്യാന്തര പുസ്തകമേള. ഇന്ത്യയുൾപ്പെടെ 77 രാജ്യങ്ങളിൽ നിന്ന് 16 ലക്ഷം തലക്കെട്ടുകളിലുള്ള രണ്ടുകോടി പുസ്തകങ്ങളാണ് വായനക്കാരുടെ മുന്നിലെത്തിയത്. 

വിവിധ രാജ്യങ്ങളുടെ പ്രത്യേക പവലിയനുകളിലായിരുന്നു പുസ്തകങ്ങൾ വായനക്കാർക്കായി ഒരുക്കിയിരുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി ഇവിടെയെത്തിയ പ്രവാസികൾക്ക് അക്ഷരങ്ങളെ അടുത്തറിയാനുള്ള അവസമാണ് ഓരോ വർഷവും വിരുന്നെത്തുന്ന പുസ്തകോൽസവം. അതിനാൽ തന്നെ ആഘോഷപൂർവം ആവേശത്തോടെയാണ് പ്രവാസിമലയാളികൾ മേളയുടെ ഭാഗമായത്.

MORE IN GULF
SHOW MORE