സാങ്കേതിക വിദ്യയും ആര്‍ഭാടവും സമന്വയിച്ച ഏറ്റവും പുതിയ യാനങ്ങളുമായി അബുദാബി ബോട്ട് ഷോ. 25 രാജ്യങ്ങളിൽ നിന്നുള്ള 270 ബോട്ടുകമ്പനികൾ പങ്കെടുത്ത ബോട്ട് ഷോയുടെ വിശേഷങ്ങളാണ് ഇനി കാണുന്നത്.
ആഢംബര ബോട്ടുകള്‍, യാട്ടുകള്‍, അണ്ടര്‍വാട്ടര്‍ ജെറ്റ്, പായ്ക്കപ്പലുകള്‍ തുടങ്ങി മീന്‍പിടിക്കാനാവശ്യമായ ഉപകരണങ്ങള്‍ വരെ ഒരു കൂരയ്ക്കുകീഴിൽ. നൂതനസാങ്കേതിക വിദ്യയും ആര്‍ഭാടവും സമന്വയിച്ച ഏറ്റവും പുതിയ യാനങ്ങളായിരുന്നു മേളയുടെ മുഖ്യ ആകര്‍ഷണം.
അമേരിക്ക, ബ്രിട്ടൺ, ജര്‍മനി, ഓസ്ട്രേലിയ, ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, ജപ്പാന്‍, കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങി 25 രാജ്യങ്ങളിലെ 270 കമ്പനികൾ ബോട്ട് ഷോയുടെ ഭാഗമായി. മേഖല ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതിയ ബോട്ടുകളും അനുബന്ധ ഉല്‍പന്നങ്ങളുടെ സേവനവും കാഴ്ചക്കാർക്കു പുത്തനനുഭവമായി. അബുദാബി സിവിൽ ഡിഫൻസിന്റെ അത്യധുനിക ബോട്ടുകൾ നേരിട്ടുകാണാനും അവസരമൊരുക്കിയിരുന്നു.
അബുദാബി വിഷന്‍ 2030ന്‍റെ ഭാഗമായി നടന്ന ബോട്ട് ഷോയോടനുബന്ധിച്ച് ജലകായികമേളയും സംഘടിപ്പിച്ചു. വെള്ളത്തിലൂടെ തലങ്ങും വിലങ്ങും നടത്തുന്ന അഭ്യസ പ്രകടങ്ങൾ വിസ്മയകരമായി.
അബുദാബി സ്പോര്‍ട്സ് കൌണ്‍സിലിന്‍റെയും സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ചാരിറ്റബിള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൌണ്ടേഷന്‍ ചെയര്‍മാനായ ഷെയ്ഖ് നഹ്യാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .