യു.എ .ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സയീദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ ജീവിതയാത്ര ചിത്രങ്ങളിലൂടെ ഒരുക്കിയിരിക്കുകയാണ് കണ്ണൂർ സ്വാദേശിയായ അബ്ദുൽ റഹ്മാൻ എന്ന കലാകാരൻ . ഷെയ്ഖ് സായിദ് ജന്മശതാബ്ദിയോടനുബന്ധിച്ച് അനുബന്ധിച്ച അബുധാബിയിൽ ഒരുക്കിയിരിക്കുന്ന ചിത്രപ്രദർശന ത്തിൽ ഏകദേശം അറുപതോളം ചിത്രങ്ങൾ ആണ് ഉള്ളത് .
ലോകത്തിൻറെ എല്ലാ കോണുകളിലും ആരാധകരുള്ള ഭരണാധികാരിയായിരുന്നു യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സയീദ് ബിൻ സുൽത്താൻ അൽ നഹ്യാൻ. പ്രവാസികളടക്കമുള്ളവർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കി നൽകിയ ഷെയ്ഖ് സയീദിന് വരകളിലുടേയും വർണങ്ങളിലൂടെയും ഒരു മലയാളിയുടെ സമർപ്പണമാണിത്. കണ്ണൂര്‍ സ്വദേശിയും ഷാര്‍ജ ഹെറിറ്റേജിലെ ആര്‍ട്ടിസ്റ്റുമായ ഹബീബ് റഹ്മാനാണ് ഷെയ്ഖ് സായിദിന്‍റെ അത്യപൂര്‍വ ചിത്രങ്ങള്‍ ജലച്ഛായത്തില്‍ ഒരുക്കി അബുദാബി നാഷണല്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സായിദ് വര്‍ഷം ആചരിക്കുന്ന യുഎഇയ്ക്ക് ഇന്ത്യക്കാരുടെ സമ്മാനമാണിതെന്ന് ചിത്രകാരൻ്റെ വാക്കുകൾ.
യുഎഇയിലെ ഏഴു എമിറേറ്റുകളിലെ ഭരണാധികാരികളുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. അബുദാബി കിരീടാവകാശിയും സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ചിത്രവും ഇടംപിടിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം, ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിന്‍ മുഹമ്മദ് അൽ ഖാസിമിയുടെ ചിത്രങ്ങളും പ്രദർശനത്തിൽ കാണാം.
കേരളത്തില്‍നിന്നുകൊണ്ടുവന്ന ആര്‍ട്ട് പേപ്പറില്‍ സ്റ്റോണ്‍ ഗ്രേ വാട്ടര്‍ കളറിലാണ് ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഷെയ്ഖ് സായിദിന്‍റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ തനിമയോടെ ജലഛായത്തില്‍ പുനരാവിഷ്കരിക്കുന്നത് വിദേശികൾക്കും സ്വദേശികൾക്കും വേറിട്ട കാഴ്ചയാണ്. നാലു വര്‍ഷമായി യുഎഇയിലുള്ള ഹബീബ് 2015ലാണ് യുഎഇ ഭരണാധികാരികളുടെ ചിത്രം വരച്ചുതുടങ്ങിയത്. ചിത്രശേഖരം അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സമര്‍പ്പിക്കാനാണ് ആലോചിക്കുന്നതെന്നും ഷെയ്ഖ് സായിദ് സ്മരണാര്‍ഥം പ്രത്യേക മ്യൂസിയമോ ആര്‍ട്ട് ഗാലറിയോ സജ്ജമാക്കി സംരക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നെതെന്നും ഹബീബ് പറഞ്ഞു.