ബാംഗ്ളൂർ ഡെയ്സ് മുതൽ പടയോട്ടം വരെ; മലയാള സിനമക്ക് പ്രവാസിയായ വനിതാ നിർമാതാവ്

Sophia-paul
SHARE

മലയാള സിനിമരംഗത്തെ പ്രവാസിയായ വനിതാ നിർമാതാവാണ് കൊല്ലം സ്വദേശി സോഫിയ പോൾ. കേരളത്തിലെ തീയറ്ററുകളിൽ ചിരിപടർത്തി മുന്നേറുന്ന പടയോട്ടം അടക്കം നാലു ചിത്രങ്ങളാണ് സോഫിയ പോൾ ഇതുവരെ നിർമിച്ചത്. അധികം വനിതകൾ ഇടം പിടിക്കാത്ത നിർമാണമേഖലസയിൽ വിജയക്കൊടി പാറിച്ച സോഫിയ പോളിന്റെ മൂന്നേറുന്നത്.

മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ചെങ്കര രഘുവിനെ കേരളം നിറഞ്ഞ ചിരിയോടെ ഏറ്റെടുത്ത കാഴ്ച ദുബായിലെ വീട്ടിലിരുന്നു സന്തോഷത്തോടെ കാണുകയാണ് സോഫിയാ പോൾ. കെട്ടിലും മട്ടിലും പുതുമകളോടെ അവതരിപ്പിച്ച സിനിമയ്ക്ക് നാലാൾ നല്ലതുപറയുന്നതിന്റെ സന്തോഷം. പ്രളയക്കെടുതി കാരണം റിലീസ് താമസിപ്പിച്ചെങ്കിലും നല്ല സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകർ പടയോട്ടത്തിനൊപ്പം നിന്നതിന്റെ സന്തോഷം.

ബിജു മേനോന്റെ ഒടുവിലത്തെ മൂന്നു ചിത്രങ്ങളും ഹിറ്റ് ചാർട്ടിലിടം നേടാതിരുന്നതിന്റെ ആശങ്കകൾക്കിടയിലാണ് വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ് പടയോട്ടം ഏറ്റെടുത്തത്. പക്ഷേ, പ്രതീക്ഷ തെറ്റിക്കാതെ പ്രേക്ഷകർ സിനിമ ആഘോഷമാക്കി. 

അപൂർവമായി മാത്രമാണ് മലയാളസിനിമാ നിർമാണമേഖലയിൽ  സ്ത്രീകൾ ഇടം പിടിച്ചിട്ടുള്ളത്. അതിൽ തന്നെ പ്രവാസലോകത്തെ വ്യവസായിയായ വനിത അത്യപൂർവവും. ആ ഇടത്തിലേക്കാണ് കൊല്ലം സ്വദേശി സോഫിയ പോൾ വിജയത്തോടെ ചേക്കേറിയത്. ബാംഗ്ളൂർ ഡെയ്സിന്റെ കോ പ്രോഡ്യൂസറായി തുടങ്ങിയ നിർമാതാവെന്ന പട്ടം നാലാം സിനിമയായ പടയോട്ടത്തിൽ എത്തിനിൽക്കുന്നു. വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സിലൂടെയുള്ള നിർമാതാവിന്റെ വേഷം അപ്രതീക്ഷിതമായിരുന്നില്ലെന്ന് സിനിമയെ ഏറെ സ്നേഹിക്കുന്ന സോഫിയാ പോളിന്റെ വിശദീകരണം.

ബാംഗ്ളൂർ ഡെയ്സിന്റെ വിജയത്തിനു പിന്നാലെയായിരുന്നു കൊമേഴ്ഷ്യൽ ചേരുവകളില്ലാത്ത കാടു പൂക്കുന്ന നേരം ഏറ്റെടുക്കുന്നത്. സിനിമയോടുള്ള പ്രണയം കൊണ്ടാണ് കലാമൂല്യമേറിയ ഡോക്ടർ ബിജുവിന്റെ ചിത്രത്തിന്റെ നിർമാണം ഏറ്റെടുത്തത്. 

കുടുംബം മുഴുവൻ മോഹൻലാൽ ആരാധകരാണ്. അതിനാൽ തന്നെ മുന്തിരിവള്ളിയും തേൻമാവുമെന്ന ചിത്രം നിർമിക്കാൻ അവസരം ലഭിച്ചത് സ്വപ്നസാഫല്യമായിരുന്നു. ചിത്രത്തിലെ നടിയായി മീനയെ നിശ്ചയിച്ചതിനു പിന്നിലും ഒരു കഥയുണ്ട്.

ഭർത്താവ് പോളിന്റേയും രണ്ടു മക്കളുടേയും പൂർണപിന്തുണയാണ് നിർമാതാവെന്ന നിലയിലെ വിജയത്തിന് കാരണം. കഥ കേൾക്കുന്നതിൽ തുടങ്ങി സിനിമയുടെ ആദ്യാവസാനം കൂടെയുണ്ടാകുന്നുവെന്നത് സിനിമയോടുള്ള ഇഷ്ടം കൊണ്ടാണെന്നും സോഫിയ പോളിന്റെ സാക്ഷ്യം. പതിനേഴു വർഷത്തോളമായി ദുബായിലാണ് സോഫിയ പോളും കുടുംബവും. നിർമാണമേഖലക്കു പുറമേ ഇപ്പോൾ ഹോട്ടൽ രംഗത്തും വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ് ഈ വനിതാവ്യവസായി. കൊല്ലം തങ്കശ്ശേരിയിലെ പുരാതനമായ തങ്കശ്ശേരി കവാടത്തിന്റെ മാതൃകയും പോർച്ചുഗീസ് രൂപഭംഗിയും ഒരുക്കിയ ടമറിൻഡ് ടെറസ് ഹോട്ടലാണ് പുതിയ മേഖല. തെക്കൻ കേരളത്തിലെ മീൻരുചിയും വടക്കൻ കേരളത്തിലെ ബിരിയാണിയും അടക്കം പതിനാലു ജില്ലകളിലേയും രുചിഭേദങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

ടമറിൻഡ് ടെറസ് വിജയമായതോടെ ഹോട്ടൽ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുകയാണ് സോഫിയ പോളിന്റെ കുടുംബം. ഒപ്പം പ്രേക്ഷകർക്കൊപ്പം നിൽക്കുന്ന കലാമൂല്യമുള്ള സിനിമകളുമായും മുന്നോട്ടുവരുമെന്നുറപ്പും. സംവിധായകൻ ബേസിലും തിരക്കഥാകൃത്ത് സന്തോഷ് പാഴൂരും ചേർന്നൊരുക്കുന്ന പുതിയ ചിത്രമാണ് വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ് ഏറ്റെടുത്തിരിക്കുന്നത്. 

MORE IN GULF THIS WEEK
SHOW MORE