പാടാം നമുക്ക് പഴയ പാട്ടുകൾ

gw-madhurima-t
SHARE

പഴയകാല സിനിമാ നാടക ഗാനങ്ങളോട് എന്നും വല്ലാത്തൊരു അടുപ്പമുണ്ട് നമ്മൾ മലയാളികൾക്ക്. ഇത്തരത്തിൽ പഴയകാല ഗാനങ്ങളെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മയുണ്ട് മസ്കത്തിൽ. മധുരിമ മസ്കത്ത് എന്ന ആ പാട്ടുകൂട്ടത്തിൻറെ കഥകളിലേക്ക്.

മലയാളത്തിൻറെ നിത്യഹരിത സിനിമാ ഗാനങ്ങളോടുള്ള അടങ്ങാത്ത ഇഷ്ടം. ആ ഇഷ്ടമാണ് ഈ കൂട്ടായ്മ. മസ്കത്ത് മധുരിമ. മലയാളത്തിലെ പഴയകാല സിനിമാ ഗാനങ്ങളെ ഉള്ളതുറന്ന് സ്നേഹിക്കുന്ന, ആസ്വദിക്കുന്ന ഒരു സംഘം പ്രവാസികൾ.

പഴയകാലത്തിൻറെ ഈണവും താളവുമായി എല്ലാ വാരാന്ത്യങ്ങളിലും ഇവർ ഒത്തു ചേരും. പിന്നെ മണിക്കൂറുകളോളം വയലാറും ദേവരാജനും ബാബുരാജും രാഘവൻ മാഷുമെല്ലാം ഇവിടെ വരികളായും ഈണങ്ങളായും പാട്ടുകളായും നിറഞ്ഞു നിൽക്കും. 

ഗൃഹാതുരത്വത്തിൻറെ ഓർമകൾ പങ്കുവയ്ക്കുകയാണ് പഴയകാല പാട്ടുകളെന്ന് ഇവർ വിശ്വസിക്കുന്നു. അറുപതുകളിലെയും എഴുപതുകളിലെയും സൂപ്പർഹിറ്റ് ഗാനങ്ങൾക്കാണ് ആസ്വാദകരേറെ. കുട്ടികൾ മുതൽ പ്രായമായവർ വരെ മധുരിമയിൽ അംഗങ്ങളാണ്ണ്.ഈ കൂട്ടായ്മയിൽ അംഗമാകാൻ ഒരേ ഒരു യോഗ്യത മാത്രം മതി "പഴയ പാട്ടുകളോടുള്ള സ്‌നേഹം "

ഒരു വർഷം മുന്പാണ് പഴയ പാട്ടുകളെ ഇഷ്ടപ്പെടുന്നവർ ഒന്നു ചേർന്ന് മധുരിമ എന്ന പേരിൽ ഈ പാട്ടുകൂട്ടം ഒരുക്കിയത്. ആഴ്ചയിലെ പരിശീലനവും ഒത്തുകൂടലും എല്ലാം ഡോ. റെജിയുടെ ഫ്ലാറ്റിൽ ആണ്. ഇതിനായി പ്രതേക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും ഈ വീട്ടിലേക്ക് കടന്നു വരാം, പാട്ടുകള്‍ പാടാം. പാട്ടിന്‍റെ കൂട്ടായ്മ എന്നതിനപ്പുറം കുടുംബ കൂട്ടായ്മ എന്നൊരു മാനവും മധുരിമക്ക് ഉണ്ട് 

വിവിധ ജില്ലക്കാരായ എഴുപതോളം പേരാണ് ഈ കൂട്ടായ്മയിലുള്ളത്. പഴയ പാട്ടുകളെ ഇഷ്ടപ്പെടുന്ന ആർക്കും ഇതിൻറെ ഭാഗമാവുകയും ചെയ്യാം.

പഴയ പാട്ടുകൾക്കൊപ്പം തന്നെ, കൂട്ടായ്മയിലെ അംഗങ്ങൾ എഴുതി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്ന പാട്ടുകളും മധുരിമയിൽ അവതരിപ്പിക്കാറുണ്ട്. പഴയ പാട്ടുകളുമായി മസ്കത്തിലെ പല വേദികളിലും ഈ കൂട്ടായ്മയിലെ അംഗങ്ങൾ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. 

നാടു വിട്ടാൽ പിന്നെ നാടിനെയും നാട്ടോർമകളെയും മറന്നു പോകുന്ന പ്രവാസികൾക്ക് ഒരു പാഠപുസ്തകമാണ് മധുരിമയിലെ ഓരോരുത്തരും. നാടിൻറെ നല്ല ഓർമകളെ എങ്ങനെ തിരിച്ചു പിടിക്കാമെന്ന് പഠിപ്പിക്കുന്ന പാഠപുസ്തകം. 

MORE IN GULF THIS WEEK
SHOW MORE