അക്ഷരവും അന്നവും പിന്നെ ശാലിനിയും

gw-salini-hotel-t
SHARE

ഷാർജയിൽ ഒരു റസ്റ്റോറൻറുണ്ട്. ചേച്ചീയുടെ ഹോട്ടൽ എന്ന പേരിൽ പ്രവാസി മലയാളികൾക്കിടയിൽ വൈറലാണ് ഈ ഹോട്ടൽ. ചേച്ചിയുടെ ഹോട്ടലിൻറെ നടത്തിപ്പുകാരിയാണ് ബലരാമപുരം സ്വദേശിയായ ശാലിനി. എന്നാൽ കൈപ്പുണ്യം മാത്രമല്ല ശാലിനിയുടെ സവിശേഷത. മലയാളത്തിൻറെ പുതുതലമുറ കവികളിൽ ശ്രദ്ധേയയാണ് ശാലിനി ദേവാനന്ദ്.

അക്ഷരത്തിൻറെയും അന്നത്തിൻറെയും കൈപ്പുണ്യമാണ് ശാലിനി ചേച്ചിയുടെ ഷാർജയിലെ അൽ കുഫ എന്ന ഈ ഹോട്ടൽ. ഭക്ഷണ വിഭവങ്ങൾ കവിതയുടെ മൊഹബത്ത് ചേർച്ച് വിളന്പുകയാണ് ശാലിനി. ബിരിയാണിയിലെ കൃത്യമായ കൂട്ടുകൾ പോലെ, ഒരിലയിലെ വിഭവങ്ങൾ പോലെ പുതുമയുള്ള വാക്കുകളും ബിംബങ്ങളും ചേർത്തുവയ്ക്കുമ്പോൾ ഇവിടെ മനോഹര കവിതകളുടെ ഗന്ധമുയരുന്നു.

ഷാർജ വ്യവസായ മേഖല 11ൽ നാഷനൽ പെയിൻ്റ്സിന് സമീപമാണ് ശാലിനി ദേവാനന്ദ് എന്ന എഴുത്തുകാരിയുടെ ഹോട്ടൽ. തിരുവനന്തപുരം ബലരാമപുരം സ്വദേശിയായ ശാലിനി ജോലിക്കിടയിലെ ഇടവേളകളിലാണ് കവിതകൾ കുത്തിക്കുറിക്കുന്നത്. 

തിരുവനന്തപുരം ബേക്കർ ജംഗ്ഷനിൽ ഹോട്ടൽ നടത്തിയിരുന്ന ശാലിനി രണ്ടുമാസം മുന്പാണ് ഷാർജയിലെത്തിയത്. ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ തേടി തന്നെയായിരുന്നു ശാലിനിയുടെയും പ്രവാസം.  രാവിലെ ആറ് മുതൽ രാത്രി 12 വരെയാണ് ശാലിനി റസ്റ്ററൻ്റിൽ ജോലി ചെയ്യുന്നത്. ഉടമയാണെങ്കിലും ജീവനക്കാരോടൊപ്പം അവരിലൊരാളായി നിൽക്കുന്നു. 

മൂന്നു കവിതാ സമാഹാരങ്ങൾ ശാലിനിയുടേതായി പുറത്തു വന്നിട്ടുണ്ട്. 2009ലാണ് ആദ്യ പുസ്തകം ഇലച്ചാർത്ത് പ്രസിദ്ധീകരിചച്ത്. എംടിയും സുഗതകുമാരിയും ഒഎൻവിയുമാണ് ശാലിനിയുടെ കവിതകൾക്ക് അവതാരിക എഴുതിയത്. ഒരിക്കൽ തിരുവനന്തപുരത്തെത്തിയപ്പോൾ എം.ടി. ശാലിനിയുടെ ഹോട്ടൽ തേടിച്ചെന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു.

പ്രണയവും വിരഹവും ദുഖവും എല്ലാം ശാലിനിയുടെ കവിതകളിൽ നിറയുന്നു. തൻറെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ജീവിതാനുഭവങ്ങളും കവിതയായി പിറവി കൊള്ളുന്നു.

നിറഞ്ഞ പ്രോത്സാഹനവും സഹകരണവുമാണ് പ്രവാസ ലോകത്ത് നിന്ന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ശാലിനി സധൈര്യം മുന്നോട്ട് പോകും; ബിസിനസിലും കവിതയിലും.

MORE IN GULF THIS WEEK
SHOW MORE