അനുപമ എസ്.പിള്ള. ദുബായിൽ നിന്നുള്ള ഒരു നർത്തകിയാണ്. പക്ഷേ കഴിഞ്ഞ ദിവസം അവർ നടത്തിയ ധീരമായ ഒരു ചുവടു വയ്പാണ്, അവരെ ഒരു മാതൃകയാക്കി മാറ്റുന്നത്. കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്നതിന് സ്വന്തം മുടി മുഴുവൻ നൽകിയിരിക്കുകയാണ് അനുപമ.തിരുവനന്തപുരം റീജണൽ കാൻസർ സെൻററിലേക്കുള്ള ഒരു യാത്ര മാറ്റി മറിച്ചത് അനുപമ എസ്.പിള്ള എന്ന നർത്തകിയുടെ ജീവിതം തന്നെയായിരുന്നു.
അർബുദ രോഗികളുടെ അവസ്ഥ മക്കൾക്ക് കാണിച്ചു കൊടുക്കാനാണ് ഇത്തവണ അവധിക്ക് നാട്ടിലെത്തിയപ്പോൾ ആർ.സി.സി.സന്ദർശിച്ചത്. പക്ഷേ അവിടുത്തെ കാഴ്ച കണ്ടപ്പോൾ മാറിയത് അനുപമയുടെ വീക്ഷണങ്ങളാണ്. അർബുദ രോഗികളുടെ അവസ്ഥ മനസിലാക്കിയതോടെ തന്റെ മുടി മുഴുവൻ അർബുദ രോഗികൾക്ക് വിഗ് നിർമിക്കാനായി നൽകി ഈ നർത്തകി. കുടുംബം മുഴുവൻ പിന്തുണയുമായി അനുപമയ്ക്കൊപ്പം ഉണ്ടായിരുന്നു. അമ്മയ്ക്ക് പിന്തുണയുമായി പത്തു വയസുകാരൻ ദേവ നാരായണനും തല മൊട്ടയടിച്ചു.എന്നാൽ നാട്ടുകാരിൽ പലരുടെയും ചോദ്യങ്ങൾ അനുപമയെ കുഴപ്പത്തിലാക്കി. കാൻസർ ചികിൽസയെ തുടർന്നുള്ള കീമോ തെറാപ്പി മൂലം അനുപമയുടെ മുടി നഷ്ടമായെന്നാണ് പലരും ധരിച്ചത്.
ഒരു നർത്തകിയുടെ ഏറ്റവും വലിയ സമ്പത്തിലൊന്നായ മുടി മുറിച്ചതിൽ തെല്ലും നഷ്ടബോധമില്ല ഈ കലാകാരിക്ക്. മറിച്ച് ഒരുപാട് പേർക്ക് മാതൃകയാകാനായതിൻറെ ചാരിതാർഥ്യമാണ് ഇവരുടെ മനസ് നിറയെ.യുഎഇയിലെ നൃത്ത വേദികളിലെ സജീവ സാന്നിധ്യമാണ് ദുബായിൽ പ്രവാസിയായ അനുപമ എസ്.പിള്ള. മൂന്ന് വയസ്സുമുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ അനുപമ അഞ്ചാം വയസിലാണ് അരങ്ങേറ്റം കുറിച്ചത്. 2002ൽ എംജി യൂണിവേഴ്സിറ്റിയിൽ കലാതിലകമായിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലെല്ലാം അനുപമ കഴിവു തെളിയിച്ചിട്ടുണ്ട്.