പ്രവാസിയായി ഒമാനിലെത്തി, സ്വദേശിയെ വിവാഹം ചെയ്ത് ആ നാട്ടുകാരിയായ ഒരു മലയാളിയെ കുറിച്ചാണ് ഇനി. ഒമാൻ പൌരത്വം നേടിയെങ്കിലും ഇവരുടെ മനസു നിറയെ മലയാളവും മലയാളികളോടുള്ള സ്നേഹവുമാണ്.
പ്രവാസിയായെത്തി ആ നാടിനെ സ്വന്തം നാടായി സ്വീകരിച്ച കഥയാണ് ഗിരിജ ബക്കറിൻറേത്. അല്ലെങ്കിൽ പ്രവാസം നൽകിയ ദേശം പ്രവാസിയെ സ്വന്തമാക്കിയ കഥ എന്നും പറയാം. നാൽപതു വർഷം മുന്പാണ് ഗിരിജ ബക്കർ പ്രവാസിയായി ഒമാനിലേക്കെത്തുന്നത്. പ്രവാസത്തിൻറെ തിരക്കുകൾക്കിടയിൽ നാടിൻറെ ഓർമകൾ നിലനിർത്താനാണ് ഗിരിജ കലാരംഗത്തേക്ക് ചുവട് വച്ചത്.
മലയാളത്തിൻറെ നിത്യഹരിത നായകൻ പ്രേം നസീറിനൊപ്പം റോസി എന്ന സിനിമയിൽ അഭിനയിച്ചിട്ടുള്ള ഗിരീജയ്ക്ക് ഏതു നാട്ടിലായാലും കല ഇല്ലാതൊരു ജീവിതം ഇ്ലല്ലായിരുന്നു.
ഒമാനിലെ സ്വദേശികൾക്ക് പുതിയ അനുഭവമായിരുന്നു ഗിരിജ അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തങ്ങളും ഇന്ത്യൻ കലാരൂപങ്ങളും. ചെറിയ കാലയളവു കൊണ്ട് തന്നെ ഗിരിജയും ഇന്ത്യൻ കലാരൂപങ്ങളും സ്വദേശികളുടെ മനസിൽ ഇടം നേടി. മൂസ അൽ ബക്കറെന്ന സ്വദേശിയുടെ മനസും കീഴടക്കി ഗിരിജ. അങ്ങനെ അദ്ദേഹത്തെ വിവാഹം ചെയ്ത് അവർ ഒമാൻ പൌരത്വം നേടി.
ഒമാൻ പൌരത്വം സ്വന്തമാക്കിയെങ്കിലും ഗിരിജ ഇന്നും ഇന്ത്യൻ പാരന്പര്യത്തിലും സംസ്കാരത്തിലുമാണ് ജീവിക്കുന്നത്. മസ്കത്തിലെ കലാരംഗത്തെ സജീവ സാന്നിധ്യമാണ് ഇവർ ഇപ്പോളും. കലാസാംസ്കാരിക പ്രവത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഒരു സ്ഥാപനവും ആരംഭിച്ചു. പ്രവാസി മലയാളികൾക്ക് നാടിൻറെ രീതികളും പാരന്പര്യവും പഠിപ്പിച്ച് കൊടുക്കുക കൂടിയാണ് ഈ സ്ഥാപനത്തിൻറെ ലക്ഷ്യം.
ഗിരിജ ബേക്കർ എഴുതി അഭിനയിച്ച തങ്കത്താമര എന്ന ആൽബം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒരു മുത്തശിയുടെയും മകൻറെയും ആത്മബന്ധത്തിൻറെ കഥയാണ് ഇത്.
മലയാളികളടക്കം ഒമാനിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്രയവും സഹായവുമാണിവർഫലമൊന്നും വാങ്ങാതെ തന്നെ പലരെയും ഇവർ സ്പോൺസർ ചെയ്യുന്നുണ്ട്.