ഏറെ നാളായി നാം കേൾക്കാനാഗ്രഹിച്ച ഒരു വാർത്തയോടെ തന്നെ നമുക്ക് അഞ്ഞൂറാം പതിപ്പിന് തുടക്കമിടാം. ഒന്നര വർഷത്തോളമായി ഐഎസ് ഭീകരരുടെ തടവിലായിരുന്ന ഫാദർ ടോം ഉഴുന്നാലിൻറെ മോചനമായിരുന്നു പോയവാരത്തിലെ പ്രധാന വാർത്താസംഭവം. ഒമാൻ ഭരണ കൂടത്തിൻറെ ഇടപടെലിനെ തുടർന്നാണ് അദ്ദേഹത്തിൻറെ മോചനം സാധ്യമായത്.
ദുരിതത്തിൻറെയും യാതനകളുടെയും 557 ദിവസങ്ങൾ ക്കൊടുവിലാണ് ഫാദർ ടോം ഉഴുന്നാലിൽ മോചിതനായത്. വത്തിക്കാൻറെ അഭ്യർഥനയെ തുടർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് നടത്തിയ ഇടപെടലുകളാണ് മോചനത്തിലേക്ക് വഴി തെളിച്ചത്. യെമനി അധികൃതരുമായി ചേർന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഒന്നര വർഷത്തോളമായി കാത്തിരുന്ന ശുഭവാർത്ത എത്തിയത്. തിങ്കഴാള്ച രാത്രി ഭീകരരുടെ തടവിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഫാദർ ടോം ഉഴുന്നാലിനെ ചൊവ്വാള്ച പുലർച്ചെ ഒമാൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മസ്കത്തിലെത്തിച്ചു. ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹത്തിൻറെ ആരോഗ്യ സ്ഥിതി മെച്ചപ്പെടേണ്ടതുണ്ട്. തൻറെ മോചനത്തിന് ദൈവത്തിന് ടോം ഉഴുന്നാലിൽ നന്ദി പറഞ്ഞു. മോചനത്തിനായി രംഗത്തിറങ്ങിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിനും മറ്റ് അധികൃതർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ വിളിച്ചും അദ്ദേഹം നന്ദി അറിയിച്ചു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സഭാ നേതൃത്വവും വാർത്ത പുറത്തു വന്ന് അധികം വൈകാതെ ഫാദർ ടോം ഉഴുന്നാലിൻറെ മോചനം സ്ഥിരീകരിച്ചു. ഒമാനിൽ നിന്ന് പ്രത്യേത വിമാനത്തിലാണ് അദ്ദേഹത്തെ റോമിൽ എത്തിച്ചത്. വത്തിക്കാനിൽ സഭാ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കും വിശ്രമത്തിനും ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് എത്തും. 2016 മാർച്ച് നാലിനാണ് യെമനിലെ ഏദനിലുള്ള മിഷനറീസ് ഔഫ് ചാരിറ്റീസിൻറെ വൃദ്ധസദനം ആക്രമിച്ച് ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ട് പോയത്. നാലു കന്യാസ്ത്രീകളടക്കം പതിനാറു പേരാണ് ആ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഫാദർ ടോം ഉഴുന്നാലിൻറെ മോചനത്തിനായി ഇന്ത്യ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. യെമനിൽ ഇന്ത്യയ്ക്ക് നയതന്ത്ര സേവനം ഇല്ലാതിരുന്നതും തിരിച്ചടിയായി.
ഇതിനിടയില്ർ മൂന്നു തവണ സഹായം അഭ്യർഥിച്ചു കൊണ്ടുള്ള ടോം ഉഴുന്നാലിലിൻറെ വീഡിയോ ഭീകരർ പുറത്തു വിട്ടു. ആരോഗ്യം മോശമാണെന്നും തൻറെ മോചനത്തിനായി ശ്രമിക്കണമെന്നും അവസാനത്തെ വീഡിയോ സന്ദേശത്തിൽ അദ്ദേഹം അഭ്യർഥിച്ചിരുന്നു. തുടർന്നാണ് ഒമാൻ ഭരണകൂടത്തിൻറെ സഹായത്തോടെ വത്തിക്കാൻ അദ്ദേഹത്തെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയത്.