ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് ഒരു ഇന്ത്യക്കാരനാണ്. ഷാർജയിൽ പ്രവാസിയായ, നാഗ്പൂർ സ്വദേശി മൻസൂർ അനിസ്. പതിനാലാം വയസിൽ ഒറ്റയ്ക്ക് വിമാനം പറത്തിയാണ് അനിസ് ചരിത്രം കുറിച്ചത്.
സ്വപ്നങ്ങളിലേക്ക് ചിറക് വിരിച്ച് പറക്കുകയാണ് മൻസൂർ അനിസ്. സ്വപ്നങ്ങൾ ഈ മിടുക്കനെ എത്തിച്ചത് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്ന ചരിത്രത്തിലേക്കാണ്. പതിനാലാം വയസിൽ ഒറ്റയ്ക്ക് വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു ഷാർജയിൽ പ്രവാസിയായ മൻസൂർ അനിസ്.
ഏഴാം വയസിലാണ് വൈമാനികനാവുക എന്ന സ്വപ്നം മൻസൂറിൻറെ മനസിൽ ടേക്ക് ഓഫ് ചെയ്തത്. പൈലറ്റായ അമ്മാവനായിരുന്നു പ്രചോദനം. അമ്മാവൻറെ സിമുലേറ്ററിൽ വിമാനം പറത്തിയാണ് മൻസൂർ പറക്കലിൻറെ ആദ്യപാഠങ്ങൾ സ്വന്തമാക്കിയത്. അമ്മാവൻ സമ്മാനമായി നൽകിയ ചെറിയ സിമുലേറ്റിലാണ് ഒഴിവു സമയങ്ങൾ കൂടുതലും ചെലവഴിച്ചത്.
കാനേഡിയൻ നഗരമായ വാനകൂവറിലെ ലാങ്്ലി റീജനൽ എയർപോർട്ടിലായിരുന്നു മൻസൂറിൻറെ പരിശീലനം. മിക്ക ലോകരാജ്യങ്ങളിലും പതിനെട്ട് വയസു പൂർത്തിയായാൽ മാത്രമേ ഒറ്റയ്ക്ക് വിമാനം പറത്താൻ അനുവദിക്കു. എന്നാൽ കാനഡയിൽ പതിനാലു വയസാണ് കുറഞ്ഞ പ്രായപരിധി. കൂടാതെ വാൻകൂവറിലെ നല്ല കാലാവസ്ഥയും കാനഡയിൽ പരിശീലനം നേടാൻ കാരണമായി. സെസ്ന 152 ഒറ്റ എഞ്ചിൻ വിമാനത്തിലായിരുന്നു പരിശീലനം.
ഇരുപത്തിയഞ്ചു മണിക്കൂർ പരിശീലകനൊപ്പം പറന്ന ശേഷമാണ് മൻസൂർ ഒറ്റയ്ക്ക് വിമാനം പറത്തിയത്. മൻസൂറിനെ പോലും ഞെട്ടിച്ചു കൊണ്ട് ഒറ്റയ്ക്ക് വിമാനം പറത്താൻ പരിശീലകൻ നിർദേശിച്ചത്. ആദ്യ പറക്കലിൽ സമ്മർദങ്ങളേതുമില്ലായിരുന്നു മൻസൂറിന്.
ഒറ്റയ്ക്കുള്ള പറക്കലിനു ശേഷം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈമാനികൻ എന്ന സ്വപ്നനേട്ടത്തിലേക്കായിരുന്നു മൻസൂറിൻറെ ലാൻഡിങ്. പരന്പരാഗത രീതിയിൽ പരിശീലകനും മറ്റു സാങ്കേതിക വിദഗ്ദരും മൻസൂറിനെ വരവേറ്റു. അവിശ്വസനീയ നിമിഷം എന്നാണ് മൻസൂറിൻറെ അമ്മ ആ നിമിഷത്തെ വിശേഷിപ്പിച്ചത്.
ഡൽഹി പ്രൈവറ്റ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയായ മൻസൂറിന് ഇപ്പോൾ സുഹൃത്തുക്കൾക്കിടയിൽ സൂപ്പർതാര പരിവേഷമാണ്. മൻസൂർ പുതിയ സ്വപ്നങ്ങൾ കണ്ടു തുടങ്ങിക്കഴിഞ്ഞു. അറ്റ്്ലാൻറിക് സമുദ്രത്തിന് കുറുകെ ഒറ്റയ്ക്ക് വിമാനം പറത്തുക എന്ന ആ സ്വപ്നത്തിലേക്കുള്ള ടേക് ഓഫിന് നമുക്ക് കാത്തിരിക്കാം.