ഈ ഓണക്കാലത്തിന് ആറൻമുള വഞ്ചിപ്പാട്ടിന്റെ ഈണവും പ്രവാസികൾക്ക് ആവേശം പകർന്നു. അബുദാബിയിലെ ഒരു സംഘം കലാകാരൻമാരാണ് പ്രവാസികൾക്ക് വഞ്ചിപ്പാട്ടിന്റെ ഈണവും താളവും സമ്മാനിച്ചത്. വഞ്ചിപ്പാട്ടിന്റെ താളത്തിലേറി വരുന്ന ആഘോഷത്തിന്റെ ആർപ്പുവിളിയാണു പ്രവാസികൾക്ക് ഓണം. ആറന്മുള വള്ളം കളിയുടെ താളം മറുനാട് ഏറ്റെടുക്കുമ്പോൾ പിന്നിലൊരു കൂട്ടായ്മയുടെയും കഠിനാധ്വാനത്തിന്റെയും തുഴയെറിയലുണ്ട്.
യുഎഇയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അൻപതോളം കലാകാരൻമാരാണു വഞ്ചിപ്പാട്ടിന്റെ ഈണത്തിനു പിന്നിൽ. പത്തനംതിട്ടയിൽനിന്നുള്ളവർ മാത്രമല്ല, ഈ പാട്ടിന്റെ ചുണ്ടൻ വള്ളത്തിലുള്ളത്. തിരുവനന്തപുരം സ്വദേശികളും കണ്ണൂർകാരുമെല്ലാം ഈ പാട്ടിന്റെ തുഴക്കാരാണ്.
യുഎഇയിലെ ഓണാഘോഷങ്ങളിൽ വഞ്ചിപ്പാട്ട് അവതരിപ്പിക്കുന്നത് ഈ സമിതിയാണ്. ആയിരത്തോളം വേദികളിൽ ഇവർ നാടിന്റെ താളമായി. ഇതെല്ലാം സൗജന്യമായി തന്നെ. സദ്യപോലെതന്നെ എല്ലാ സംഘടനകൾക്കും ഓണാഘോഷങ്ങൾ കൊഴുപ്പിക്കാൻ വഞ്ചിപ്പാട്ട് അഭിവാജ്യഘടകമാണ് .സന്താനഗോപാലം,ഭീഷ്മപർവ്വം, പകരാതി തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കിയാണ് വഞ്ചിപാട്ട് ക്രമീകരിച്ചിരിക്കുന്നത്. മുണ്ടും ബനിയനും തലയിൽ തോർത്ത് കെട്ടുമായ വേഷത്തിലാണ് അവതരണം.
14 വർഷമായി ഈ കൂട്ടായ്മ വഞ്ചിപ്പാട്ട് അവതരിപ്പിക്കുന്നു. പഴയ കലാകാരന്മാർ നാട്ടിലേക്ക് മടങ്ങുമ്പോൾ വഞ്ചിപ്പാട്ടിൽ താൽപര്യമുള്ള പുതിയ കലാകാരന്മാർ എത്തുന്നതാണ് ഈ സംഘത്തിന്റെ വിജയം.നിരവധി കുട്ടികൾക്കും വഞ്ചിപ്പാട്ട് അഭ്യസിപ്പിക്കുന്നുണ്ട് ഈ കലാകാരന്മാർ.യു.എ.ഇ യിലെ വിവിധ എമിറേറ്റിൽ നിന്നും അൻപതോളം കലാ കാരന്മാരുള്ള ഈ സമിതി ഇനിയുള്ള വാരാന്ത്യ അവധികളിൽ എല്ലാം തന്നെ വഞ്ചിപ്പാട്ടിന്റെ ലോകത്താകും .