ആഘോഷങ്ങളുമായി ഒരു ഓണക്കാലം കൂടി കടന്നുപോയി. നല്ല ഓർമകളുമായി പ്രവാസികളും ഓണം ആഘോഷിച്ചു. പ്രവാസികളുടെ ഗൾഫോണത്തിന്റെ കാഴ്ചകളും വിശേഷങ്ങളും. 34 അംഗങ്ങളുള്ള ഒരു വലിയ കുടുംബത്തിലെ അംഗങ്ങളെല്ലാം ഒരുമിച്ച് ചേർന്നുളള ഒരു ഓണാഘോഷം. ചിട്ടവട്ടങ്ങളൊന്നും തെറ്റാതെ, ഒട്ടും മാറ്റു കുറയാതെ ഒരു മറുനാടൻ ഓണം
പ്രവാസിയുടെ ഓണം ഓർമകളാണ്. നാട്ടിലെ നല്ലോണത്തിന്റെ ഓർമകൾ. ആ ഓർമകളുടെ തെളിച്ചത്തിലാണ് കടലിനക്കരെയും മലയാളികളുടെ ഓണാഘോഷം. കള്ളവും ചതിയുമില്ലാതെ മാനുഷരെല്ലാം ഒന്നു പോലെ വാണ കാലത്തിൻറെ ഓർമകളിൽ ഒരു ഗൾഫോണം. പ്രവർത്തി ദിനത്തിൽ ജോലിക്ക് അവധി നൽകി ആഘോഷിച്ച തിരുവോണം.
അച്ഛനും അമ്മയും മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം ചേരുന്ന, ഒരു കുടുംബത്തിന്റെ ഗൾഫിലെ ഓണക്കാഴ്ചയാണിത്. ഓണം നൽകുന്ന ഒരുമയുടെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശങ്ങളും കാഴ്ചകളും.
അത്തം മുതൽ പത്തുനാൾ പൂക്കളമിടുന്ന ഓണാഘോഷം പ്രവാസികൾക്കില്ല. ഫ്ളാറ്റിന്റെ ഇത്തിരിവട്ടത്തിൽ തിരുവോണത്തിന് പൂക്കളമൊരുക്കും. അതും കേരളത്തിൽ നിന്ന് വിമാനമേറി വരുന്ന പൂക്കളുപയോഗിച്ച്. ഓണത്തെ വരവേൽക്കാൻ ഉമ്മറവാതിലിൽ തൃക്കാക്കരയപ്പനുണ്ട്.ചിട്ട തെറ്റിക്കാതെ കൊച്ചുകുട്ടികൾക്കെല്ലാ മുത്തച്ഛന്റെ വക ഓണക്കോടികൾ.പിന്നെ തിരുവാതിരയുടെ ശീലുകളും ചുവടുകളും. കുമ്മിയടിയുടെ കൊട്ടിക്കലാശം. തൂശനിലയിൽ പതിനെട്ട് വിഭവങ്ങൾ ചേർന്ന ഗംഭീരമായ ഓണസദ്യ. തൂശനില നിറയെ വിഭവങ്ങളടങ്ങിയ ഈ ഓണസദ്യയ്ക്ക് പറയാൻ ഒരു കഥയുണ്ട്. ഒരിലയിലെ വിഭവങ്ങൾ പോലെ ഒരുമിച്ചു നിൽക്കുന്ന വീടിന്റെ കഥ.
ഓണത്തിന്റെ ആഘോഷം നാട്ടിലാണോ മറുനാട്ടിലാണോ ഗംഭീരമെന്ന ചോദ്യം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കും. ആഘോഷം കൂടുതൽ ഗൾഫിലാണെങ്കിലും ഓണം ഓണമാകണമെങ്കിൽ നാട്ടിൽ തന്നെ ആഘോഷിക്കണം. ഒത്തു ചേരലിന്റെ ഒരു പിടി നല്ല നിമിഷങ്ങൾ സമ്മാനിച്ച് അങ്ങനെ ഈ ഓണവും വിടവാങ്ങുകയായി. ഇനി കാത്തിരിപ്പാണ്. അടുത്ത ഓണക്കാലത്തിനായി.