അവധിക്കാലം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ... സലാലയിലെ വർഷകാലവും ഈ അവധിക്കാലത്തോടൊപ്പം അവസാനിക്കും. മൺസൂൺ മഴയിൽ ഏറെ മനോഹരമായ വാദി ദർബാത്തിലെ കാഴ്ചകളാകട്ടെ ഇനി.
പച്ചപ്പുനിറഞ്ഞ മലകളും നിറഞ്ഞൊഴുകുന്ന അരുവികളും തണുത്ത കാലാവസ്ഥയും. ഈ പെരുനാൾ കാലത്ത് കഴിയുമെങ്കിൽ പോകണം വാദി ദർബാത്തിലേക്ക്. ഒരായുഷ്കാലത്തിൻറെ മുഴുവൻ വിഷാദങ്ങളും നിങ്ങൾക്ക് ഇവിടെ ഇറക്കി വയ്ക്കാം... പ്രകൃതിയെ അറിഞ്ഞ് ആസ്വദിക്കാം.
ദോഫാര്‍ പ്രവിശ്യയിലെ താഖയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് വാദി ദര്‍ബാത്ത്. ദോഫാര്‍ മലനിരകളിലെ ജബല്‍ സംഹാനിന്‍െറ താഴ്വാരം. ഒരു മാസം മുമ്പ് വരണ്ടുണങ്ങിയ താഴ്വര ഇപ്പോള്‍ പച്ചപ്പിന്‍െറ പുതുചേലയണിഞ്ഞ് പുതിയ ഭാവത്തിലാണിപ്പോൾ. പച്ച പുതച്ചു നില്ർക്കുന്ന ഈ താഴ്വരയിലേക്ക് എത്തുന്നവർ വീണ്ടും വീണ്ടും ഇവിടേക്കെത്താൻ കൊതിക്കും. ചുറ്റും മരങ്ങള്‍ നിറഞ്ഞ മലനിരകള്‍. ചെങ്കുത്തായിറങ്ങുന്ന മലയുടെ താഴ്വരയില്‍ ഒരു ചെറുപുഴപോലെ താഴ്‌വര, കാലികള്‍ മേയുന്ന പുല്‍മേടുകള്‍. ചെറുതും വലുതുമായ, പേരറിയുന്നതും അറിയാത്തതുമായ തണല്‍ മരങ്ങളുടെ നീണ്ടനിര. ഒരനുഭവമാണ് വാദി ദർബാത്.
വാദി ദർബാത്തിൽ എത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും ഉല്ലാസകരമാക്കുന്നത് ചെറുബോട്ട് കളിലെ യാത്ര യാത്രയാണ് മഴ കനക്കുന്നതോടെ താഴ്വര നിറയെ തെളിനീര്‍ നിറയും. കുടുംബമായി ബോട്ട് യാത്രനടത്താൻ നിരവധിപേരാണ് ഇവിടേക്കെത്തുന്നത് .യന്ത്ര വൽകൃത ബോട്ടിന് ഇരുപത് മിനിട്ടിന് 8റിയാലും കാലുകൾ കൊണ്ട് ചവിട്ടി തുഴയുന്ന പെഡല്‍ ബോട്ടിനു ഇരുപത് മിനിറ്റിനു 4 റിയാലും ആണ് നിരക്ക്.
സലാലയിൽ മഴ കനക്കുന്ന ഖരീഫ് സീസണാണ് വാദി ദർബാത്തിൽ വരാൻ ഏറ്റവും അനുയോജ്യം. ഇത്തവണ ഖരീഫ് സീസണിൽ സഞ്ചാരികളുടെ ഒഴുക്കായിരുന്നു സലാലയിലേക്ക്. കഴിഞ്ഞ വർഷത്തേക്കാൾ ഒന്പത് ശതമാനത്തോളം പേർ അധികമായെത്തി. യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുമാണ് ഏറ്റവുംകൂടുതല്‍ സന്ദര്‍ശകര്‍ സലാല കാണാനെത്തുന്നത്. ജി.സി.സി. രാജ്യങ്ങള്‍ കഴിഞ്ഞാല്‍ സലാലയില്‍ കൂടുതലായി എത്തുന്നത് ഇന്ത്യക്കാരാണ്.ഒമാനിലെ സ്ഥിരതാമസക്കാരായ ഇന്ത്യക്കാരും വലിയതോതില്‍ സലാലയിലെ ഖരീഫിന്റെ വിസ്മയംകാണുവാന്‍ എത്തുന്നുണ്ട്.