അറിവിലേക്കുള്ള യാത്രയ്ക്ക് ഒരിക്കലും അവസാനമില്ല. പുതിയ അറിവുകളിലേക്കുള്ള ഒരു മലയാളിയുടെ യാത്രയെ കുറിച്ചാണ് ഇന്ന് ആദ്യം. തിരുവനന്തപുരം സ്വദേശി ഡോക്ടര്‍ ലക്ഷ്മീദാസ്.
പഠനം ഒരു ഉപാസനയാണ് ലക്ഷ്മീദാസിന്. അറിവു തേടിക്കൊണ്ടുള്ള യാത്രയാണ് അദ്ദേഹത്തിന്‍റെ ജീവിതം. നാല്‍പ്പത്തിയെട്ട് വര്‍ഷത്തെ ജീവിതത്തില്‍ അദ്ദേഹം തന്‍റെ പേരിനൊപ്പം ചേര്‍ത്ത യോഗ്യതകള്‍ അനവധി. ഒരു ഡീലിറ്റ്, ആറു ഡോക്ടറേറ്റുകള്‍, 35 ബിരുദാനന്തര ബിരുദം, നാലു ബിരുദം, രണ്ട് പിജി ഡിപ്ലോമ, ഏഴു ഡിപ്ലോമ... ഈ പട്ടിക തുടരുകയാണ്.
ഇരുപതാം വയസിലായിരുന്നു ആദ്യബിരുദം. പിന്നീട് പഠനം ഒരു ഹരമായി കൂടെക്കൂടുകയായിരുന്നു. 75 ഭാഷകള്‍ കൈകാര്യം ചെയ്യാനാകും ലക്ഷ്മീദാസിന്. മലയാളം, ഹിന്ദി, സംസ്കൃതം, തമിഴ്, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ബിരുദാനന്തര ബിരുദം. പത്തുഭാഷകളില്‍ കവിതാ സമാഹാരങ്ങളുമുണ്ട് ലക്ഷ്മീദാസിന്‍റെ പേരില്‍.
പൊതുഭരണം, യോഗ, നിയമം, ചരിത്രം, ജേര്‍ണലിസം തുടങ്ങിയ വിഷയങ്ങളിലെല്ലാം ബിരുദാനന്തര ബിരുദമുണ്ട് ഇദ്ദേഹത്തിന്. പാണ്ഡിത്യം ബിരുദങ്ങള്‍കൊണ്ട് അളക്കുന്നത് ശരിയല്ലെന്നായിരുന്നു ലക്ഷ്മീദാസിന്‍റെ ആദ്യനിലപാട്. എന്നാല്‍ ഭാഷയുടെ അറിവിന്‍റെ അളവുകോലാകുന്പോള്‍ ബിരുദങ്ങള്‍ പ്രചോദനമാകും ഇദ്ദേഹത്തിന്.
സ്ഥിരമായ വായനാശീലമുണ്ടെങ്കില്‍ എത്ര ഡിഗ്രി വേണമെങ്കിലും എടുക്കാമെന്നാണ് ഇദ്ദേഹത്തിന്‍റെ പക്ഷം. ഓരോ ബിരുദവും അന്യോന്യം ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഒരെണ്ണമെടുത്താല്‍ മറ്റൊന്ന് എടുക്കാന്‍ പ്രയാസമില്ല. അന്പത് വയസിനകം പരമാവധി ബിരുദങ്ങളെടുക്കുകയാൡണ് ലക്ഷ്യം. ഇപ്പോള്‍ ആര്‍ക്കിയോളജി, മ്യൂസിയോളജി വിദ്യാര്‍ഥിയായ ഇദ്ദേഹം അടുത്ത വര്‍ഷത്തോടെ രണ്ടു ബിരുദങ്ങള്‍കൂടി സ്വന്തമാക്കും.
വിവിധ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള രാമായണങ്ങളെ കുറിച്ചായിരുന്നു ലക്ഷ്മീദാസിന്‍റെ ആദ്യ ഗവേഷണം. ഇതിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തി അഞ്ഞൂറോളം തരം രാമായണമാണ് അദ്ദേഹം ശേഖരിച്ചത്.
മുഹമ്മദ് നബിയെ കുറിച്ച് മലയാളത്തില്‍ മഹാകാവ്യവും എഴുതിയിട്ടുണ്ട് ലക്ഷ്മീദാസ്. 17 അധ്യായങ്ങളാണ് ഈ മഹാകാവ്യത്തിലുള്ളത്. ആയിരത്തോളം ശ്ലോകങ്ങളും അതിന്‍റെ സാരാംശവും പറയുന്ന മഹാകാവ്യം പൂര്‍ത്തിയാക്കാന്‍ വേണ്ടി വന്നത് രണ്ടാഴ്ച മാത്രം. മലയാളം, സംസ്കൃതം, അറബി വാക്കുകളെല്ലാം സമന്വയിപ്പിച്ചാണ് മഹാകാവ്യം രൂപപ്പെടുത്തിയിരിക്കുന്നത്
ലക്ഷ്മിദാസ് ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, ജൈന മതങ്ങളെക്കുറിച്ചും പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനാറാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന അപഭ്രംശ ഭാഷയിലും ഇദ്ദേഹം പുസ്തകമെഴുതി. മലയാളത്തിലെഴുതിയ കൃതി ഈ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു ലക്ഷ്മീദാസ്.
sot
പഠനത്തിനു പുറമേ പുരാവസ്തുക്കളുടെ ശേഖരത്തിലും ലക്ഷ്മീദാസിന് താല്‍പര്യമുണ്ട്. നാണയങ്ങള്‍, നോട്ടുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരമുണ്ട് ഇദ്ദേഹത്തിന്. 600 വര്‍ഷത്തിലേറെ പഴക്കമുള്ള അത്യപൂര്‍വ താളിയോല ഗ്രന്ഥങ്ങളുടെ ശേഖരമാണ് ഇവയില്‍ ഏറ്റവും മൂല്യമേറിയത്.
ഒമാനും മലേഷ്യയും സിംഗപ്പൂരും അടക്കം ഏഴുരാജ്യങ്ങളിലെ ഭരണാധികാരികളുടെ ഉപദേഷ്ടാവ് കൂടിയാണ് ലക്ഷ്്മീദാസ്. അറിവിന്‍റെ അന്തലോകത്തിലേക്കുള്ള യാത്ര തുടരുകയാണ്. പുതിയ ബിരുദങ്ങളിലൂടെ.
*********************************************************************************
ഒരു കലാകാരിയെ പരിചയപ്പെടാം. രേശ്മ സൈനലുബ്ദീന്‍. അടിസ്ഥാനപരമായി രേശ്മ ചിത്രകാരിയാണ്. ചിത്രരചനയുടെ എല്ലാ മാധ്യമങ്ങളിലും കഴിവു തെളിയിച്ച കലാകാരിയാൡണ് ഈ പ്രവാസി മലയാളി.
ചിത്രകലയുടെ വിവിധ തലങ്ങളിലൂടെ യാത്ര ചെയ്യുന്ന കലകാരിയാണ് ദുബായില്‍ പ്രവാസിയായ രേശ്മ സൈനുലാബ്ദീന്‍. കാന്‍വാസിന് അപ്പുറത്തേക്ക്, മാര്‍ബിളിലും മൊസൈക്കിലും ഡെക്കോ പേജിലുമെല്ലാം രേശ്മയുടെ പ്രതിഭ മനോഹര ചിത്രങ്ങളായും രൂപങ്ങളായും പിറവി കൊള്ളുന്നു.
ചിത്രരചനയില്‍ ജലച്ചായമാണ് രേശ്മയുടെ പ്രിയമാധ്യമം. പക്ഷേ എണ്ണച്ചായത്തിലും ആക്രിലിക്കിലുമൊക്കെ രേശ്മ മനോഹര ചിത്രങ്ങളൊരുക്കും.
ശൂന്യതയില്‍ നിന്ന് മന്ത്രവിദ്യയാല്‍ മനോഹര ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതു പോലെയാണ് രേശ്മ ഒരുക്കുന്ന മണല്‍ ചിത്രങ്ങള്‍. പ്രവാസലോകത്ത് വിരലിലെണ്ണാവുന്ന കലാകാരന്‍മാര്‍ മാത്രമാണ് മണല്‍ ചിത്രങ്ങളൊരുക്കുന്നത്. പ്രത്യേകം തയാറാക്കിയ മണലും പശയും ഉപയോഗിച്ചാണ് രേശ്മയുടെ മണല്‍ ചിത്രമെഴുത്ത്.
വലിയ സദസിനു മുന്നില്‍ തല്‍സമയം ഇത്തരത്തില്‍ സാന്‍ഡ് പെയിന്‍റിങ്ങുകളൊരുക്കി രേശ്മ ശ്രദ്ധനേടിയിട്ടുണ്ട്.
മൊസൈക് ചീളുകളുപയോഗിച്ചും രേശ്മ അതിമനോ ഹരമായി ചിത്രങ്ങള്‍ ഒരുക്കാറുണ്ട്. ഏറെ ക്ഷമയും കഠിനാധ്വാനവും ആവശ്യപ്പെടുന്നതാണ് ഇത്തരത്തിലുള്ള ഓരോ കലാസൃഷ്ടിയും.
മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഡെക്കോ പെയിന്‍റിങ്ങിലും മികവു തെളിയിച്ചിട്ടുണ്ട് രേശ്മ. ഡെക്കോ പെയിന്‍റിങ്ങിനുപയോഗിക്കുന്ന തെര്‍മോ പ്ലാസ്റ്റിക് പേജുകള്‍ ഉപയോഗിച്ച് മനോഹരമായ കലാസൃഷ്ടികളും ഒരുക്കുന്നു. പ്രശസ്ത ഇറ്റാലിയന്‍ ഡിസൈനര്‍ മോണിക്ക ലെഗ്രോയില്‍ നിന്നാണ് രേശ്മ വോളിയം ഡെക്കോ പെയിന്‍റിങ്ങിന്‍റെ സൂത്രവാക്യങ്ങള്‍ പഠിച്ചത്.
ഫാഷന്‍ ഡിസൈനിങ്ങിലും താല്‍പര്യമുള്ള രേശ്മ മനോഹരമായ തലയിണകളും ആഭരണങ്ങളും ഫ്രെയിമുകളും ഒക്കെ തയാറാക്കും. വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും പരിശീലനവും നല്‍കുന്നു.
മ്യൂസിക് തെറാപ്പിയും പെറ്റ് തെറാപ്പിയും പോലെ ആര്‍ട്ട് തെറാപ്പിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ രേശ്മ. ചെറിയ മാനിക പ്രശ്നങ്ങളുള്ളവര്‍ക്കും വിഷാദരോഗമുള്ളവര്‍ക്കുമെല്ലാം ഏറെ ഉപകാരപ്രദമാണ് ആര്‍ട് തെറാപ്പി.
ചിത്രകലയുടെ പുതിയ സാധ്യതകളും അവസരങ്ങളും തേടിക്കൊണ്ട് രേശ്മ യാത്ര തുടരുകയാണ്. ആ യാത്രയില്‍ പിറവിയെടുക്കുന്നത് മനോഹരമായ ഒരുപിടി കലാസൃഷ്ടികളും.
******************************************************************************
അവധിക്കാലവും വേനല്‍ക്കാലവും ഒരുമിച്ച് വന്നതോടെ അവധിക്കാല വിനോദങ്ങള്‍ക്ക് എവിടെ പോകും എന്നാണ് ചോദ്യം. ഈ ചോദ്യത്തിനുള്ള നല്ല ഉത്തരമാണ് ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലെ മൊധേഷ് വേള്‍ഡ്.
അഞ്ചു പ്രമേയങ്ങളിലാണ് ഇക്കുറി അവധിക്കാലത്തിന്‍റെ കളികളുമായി മോധേഷ് എത്തുന്നത്.
ഭാവിയിലെ പാതയിലേക്ക് കുരുന്നു പ്രതിഭകളെ വഴി തിരിച്ചുവിടുന്നതാണ് റോഡ് ടു ഫ്യൂച്ചര്‍. കൊച്ചു കൊച്ചു കളികളിലൂടെ വിജ്ഞാനത്തിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നു. അവരവരുടെ അഭിരുചിയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഉപകരിക്കുന്ന രീതിയിലാണ് ഇത്തവണ മൊധേഷ് വേള്‍ഡ് ഒരുക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു.
കുട്ടിക്കളിയിലൂടെ ഗതാഗത ബോധവല്‍കരണവും അധികൃതര്‍ ലക്ഷ്യമിടുന്നു. നാട്ടിലെ ഉല്‍സവപ്പറമ്പില്‍ ഹൈടെക് സാങ്കേതിക വിദ്യ കൊണ്ടുവന്നതുപോലെയുള്ള അനുഭവമാണ് പ്രവാസി കുട്ടികള്‍ക്ക്. യന്ത്ര ഊഞ്ഞാലും കാര്‍, ബൈക്ക് ഓട്ടവും വര്‍ണ വിളക്കുകളുമെല്ലാം പ്രവാസികളെ നാട്ടുല്‍സവത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും.
വായുവിലിട്ട് വട്ടം കറക്കുന്ന റോളര്‍ കോസ്റ്റുകള്‍, പ്രേത ലോകം ഉള്‍പെടെ സാഹസിക ഇനങ്ങളാണ് സ്വദേശി കുട്ടികളുടെ ഇഷ്ട ഇനങ്ങള്‍. കൂട്ടുകാരും ഇത് അനുഭവിച്ചറിയണമെന്നാണ് ഇവര്‍ പറയുന്നത്.
പക്ഷിമൃഗാദികളെ അടുത്തറിയാനുള്ള പെറ്റ്സ് വേള്‍ഡാണ് മറ്റൊരു ആകര്‍ഷണം. കുതിരയ്ക്കും ആടിനും തീറ്റ കൊടുക്കാനും മുയലിനെയും ആമയെയും ലാളിക്കുകയും ഒക്കെ ചെയ്യാം.
കൊച്ച് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് ഒരുപോലെ ഉല്ലസിക്കാനുള്ള അവസരമുണ്ട് ഇവിടെ.
റോസാപ്പൂ പോലുള്ള കാന്‍ഡികളും തുര്‍ക്കി ഐസ്ക്രീമുകളുമൊക്കെ കുട്ടികളെ ആകര്‍ഷിക്കുന്നു....
മൊധേഷുമൊന്നിച്ച് ആടിയും പാടിയും ഹൈ ഫൈ നല്‍കിയും ഒരു ദിനം അവിസ്മരണീയമാക്കിയാണ് ഓരോ കുരുന്നുകളും വിടപറയുന്നത്.
മൊധേഷ് വേള്‍ഡിലെ ആഘോഷങ്ങളും ആരവങ്ങളും ഓഗസ്റ്റ് പന്ത്രണ്ടുവരെ തുടരും. ഇരുപത് ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ശനി മുതല്‍ ബുധന്‍ വരെ രാവിലെ പത്തു മുതല്‍ രാത്രി പത്തു വരെയാണ് പ്രവേശനം.
******************************************************
മെയ്ക്കരുത്തിന്‍റെ മനക്കരുത്തിന്‍റെയും പോരാട്ടമായിരുന്നു അബുദാബിയില്‍ നടന്ന കബഡി ടൂര്‍ണമെന്‍റ്. നാട്ടിന്‍ പുറത്തെ കബഡിക്കളങ്ങളുടെ ഓര്‍മകള്‍ കൂടിയാണ് ഈ മല്‍സരങ്ങള്‍ സമ്മാനിച്ചത്.
ഒരു കളിയെന്നതിലപ്പുറം കബഡിയെ, ആവേശവും വികാരവുമായി നെഞ്ചേറ്റിയ ജനതയുടെ ആഘോഷക്കാഴ്ചകളായിരുന്നു ഇന്ത്യാ ഇസ്്ലാമിക് സെന്‍ററിലെ കളിക്കളത്തില്‍ നിറഞ്ഞു നിന്നത്. അണുവിട വിട്ടുകൊടുക്കാതെ, താരങ്ങള്‍ പൊരുതിക്കയറിയപ്പോള്‍ വിജയിച്ചത് കബഡിയോടുള്ള സ്നഹവും ആവേശവുമായിരുന്നു.
മല്‍സരങ്ങള്‍ക്ക് ആവേശമേറ്റാന്‍ ദേശീയ സംസ്ഥാന തലത്തില്‍ മല്‍സരപരിചയമുള്ള ഇരുപതോളം താരങ്ങളും അണിനിരന്നു. കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളാണ് വാശിയോടെ മാറ്റുരച്ചത്.
ആവേശവും വാശിയും കൊട്ടിക്കയറിയപ്പോള്‍, ഒറ്റ ദിവസം കൊണ്ട് തീരേണ്ട മല്‍സരങ്ങള്‍ രണ്ടാം ദിനത്തിലേക്കും കടന്നു. ഒടുവില്‍ കലാശപ്പോരില്‍ കിരീടം കല്ലൂരാവിയുടെ കബഡിപ്പെരുമയ്ക്കൊപ്പം നിന്നു. ബ്രദഴ്സ് കന്തറയെ നിലയുറപ്പിക്കാന്‍ അനുവാദിക്കാതെ കല്ലൂരാവിയുടെ കരുത്തന്‍മാര്‍ കിരീടം ചൂടി.
കാസര്‍കോട്ടെ കല്ലൂരാവിയെന്ന കൊച്ചു ഗ്രാമത്തിന്‍റെ രക്തത്തില്‍ കബഡി എത്രമാത്രം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു എന്നതിന്‍റെ നേര്‍ക്കാഴ്ചയായിരുന്നു ഓരോ മല്‍സരവും. കബഡികളിയെ നെഞ്ചിലേറ്റിയ കല്ലൂരാവിയുടെ പേരില്‍ മൂന്നു ടീമുകളാണ് മല്‍സരരംഗത്തിറങ്ങിയത്. കല്ലൂരാവി ടൗണ്‍ ടീം കിരീടം ചൂടിയപ്പോള്‍ ബ്ലാക് ആന്‍ഡ് വൈറ്റ് കല്ലൂരാവി മൂന്നാമന്‍മാരായി.
കേരളത്തില്‍ നിന്നുപോലും ഒട്ടേറെയാളുകള്‍ മല്‍സരം കാണാനെത്തിയിരുന്നു. കാണികളുടെ ആവേശവും പിന്തുണയുമായിരുന്നു മല്‍സരത്തിന്‍റെ രസമാപിനി ഉയര്‍ത്തിയതും.
വരും വര്‍ഷങ്ങളില്‍ കബഡി ടൂര്‍ണമെന്‍റ് തുടരുമെന്ന ഉറപ്പാണ് സംഘാടകര്‍ കാണികള്‍ക്ക് നല്‍കുന്ന ഉറപ്പ്.
കൈക്കരുത്തും മനക്കരുത്തും ഇഞ്ചോടിഞ്ച് മാറ്റുരച്ച മല്‍സരങ്ങള്‍ സമ്മാനിച്ചത് പോരാട്ട വീര്യത്തിന്‍റെ മനോഹര നിമിഷങ്ങളായിരുന്നു. ഇനി വീണ്ടുമൊരു മല്‍സരക്കാലത്തിനായുള്ള കാത്തിരിപ്പിലാണ് കാണികളും കളിക്കാരും.