ബഹ്റൈനില്‍ നിന്നുള്ള ഒരു കൃഷി വിശേഷമാണ് ഇനി. തീര്‍ത്തും മാതൃകാപരമായ ജൈവകൃഷി രീതികള്‍ പ്രവാസ ലോകത്ത് നടപ്പാക്കി വലിയ വിളവ് കൊയ്യുകയാണ് ഈ മലയാളി ദമ്പതികൾ. ബഹ്റൈനിലെ കാനൂ ഗാര്‍ഡനിലുള്ള ഈ വീട് വലിയൊരു കൃഷിത്തോട്ടമാണ്. വിവിധ തരത്തിലുള്ള പച്ചക്കറികളും പൂക്കളുമാണ് ഈ വില്ലയുടെ പരിസരത്തെങ്ങും.
ബഹ്റൈനില്‍ ബിസിനസുകാരനായ എബ്രാഹം സാമുവേലും ഭാര്യ ഷെമിലിയും ജൈവ കൃഷിയുടെ നല്ല മാതൃക കടല്‍ കടന്ന് ബഹ്റൈനിലേക്ക് എത്തിച്ചിരിക്കുകയാണ്. ഒരു ഡസനിലധികം ഇനങ്ങളില്‍ പെട്ട പച്ചക്കറിക്കളാണ് ഇവരുടെ വീടിനു ചുറ്റും വിളഞ്ഞു നില്‍ക്കുന്നത്. തക്കാളി, വഴുതന, ചേമ്പ്, പടവലം, വെണ്ട, പയര്‍ തുടങ്ങിയ തനി നാടന്‍ പച്ചക്കറികളെല്ലാം ഇവിടെയുണ്ട്. കഴിഞ്ഞ വര്‍ഷം മുന്നൂറു കിലോ തക്കാളിയാണ് ഈ തോട്ടത്തില്‍ നിന്ന് വിളവെടുത്തത്.
സ്ട്രോബറി, കോളി ഫ്ളവര്‍, കാബേജ്,കൂസ, ഉരുളക്കിഴങ്ങ് എന്നിവയും ഈ കൃഷി തോട്ടത്തില്‍ വിളയുന്നു. പൂര്‍ണമായും നാടന്‍ കൃഷിരീതികളാണ് ഇവര്‍ അവലംബിക്കുന്നത്. ഉണങ്ങിയ ഇലകള്‍ മണ്ണുമായി സംയോജിപ്പിച്ചാണ് ഇവര്‍ കൃഷിക്കാവശ്യമായ മണ്ണൊരുക്കുന്നത്. ഒരു തരത്തിലുള്ള രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെയാണ് കൃഷി ചെയ്യുന്നത്.
കംപോസ്റ്റ് വളമാണ് ചെടികള്‍ക്ക് പ്രയോഗിക്കുന്നത്. കംപോസ്റ്റ് തയാറാക്കാനുള്ള സൗകര്യവും ഈ കൃഷി തോട്ടത്തോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്നു. കഞ്ഞിവെള്ളവും പച്ചക്കറികളുടെ അവശിഷ്ടവും ഒക്കെ ഉപയോഗിച്ചാണ് വളം നിര്‍മിക്കുന്നത്. ലഭ്യമായ ഒരോ ഇഞ്ച് സ്ഥലവും ഇവര്‍ കൃഷിക്കായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ദിവസം രണ്ടു മണിക്കൂര്‍ കൃഷിപ്പണിക്കായി നീക്കി വയ്ക്കുകയും ചെയ്യുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയാണ് ഈ തോട്ടത്തില്‍ വിളയുന്ന പച്ചക്കറികളുടെ പ്രധാന ഗുണഭോക്താക്കള്‍. പച്ചക്കറി തോട്ടത്തിനൊപ്പം അതിമനോഹരമായ ഒരു പൂന്തോട്ടവും ഈ വില്ലയിലുണ്ട്. ഇരുനൂറിലധികം ചെടികളുള്ള ഈ തോട്ടത്തില്‍ ജമന്തി മുതല്‍ വില കൂടിയ ഗ്ലാഡിയോള വരെയുണ്ട്. വ്യത്യസ്ത ഇനത്തിലുള്ള റോസാ പുഷ്പങ്ങളും ഈ പൂന്തോട്ടത്തെ മനോഹരമാക്കുന്നു.
2016 ബഹ്റൈന്‍ ഗാര്‍ഡന്‍ ഷോയില്‍ ഷെയ്ഖ് ഈസ പുരസ്കാരവും ഇവര്‍ക്ക് ലഭിച്ചു. വലിയ ഒരു മാതൃകയാണ് ഈ ദന്പതികള്‍ പ്രവാസികള്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. ലഭ്യമായ സാഹചര്യങ്ങളില്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ എങ്ങനെ നേട്ടം കൊയ്യാം എന്ന മാതൃക. കൃഷിയോടുള്ള മനസു നിറഞ്ഞ താല്‍പര്യവും കൃഷി ചെയ്യാനുള്ള മനസുമാണ് ഇവരുടെ വിജയരഹസ്യം.