ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ യുഎഇയും, സൗദിയും, ബഹ്റൈനും വിച്ഛേദിച്ചതായിരുന്നു പോയവാരം ഗള്‍ഫ് ലോകത്തെ ഏറ്റവും സുപ്രധാനമായ വാര്‍ത്ത. തീവ്രവാദ സംഘടനകള്‍ക്ക് ഖത്തര്‍ സഹായം നല്‍കുന്നു എന്നാരോപിച്ചായിരുന്നു മൂന്നു ഗള്‍ഫ് രാജ്യങ്ങളുടെ നടപടി. തീവ്രവാദ ഗ്രൂപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്നു, മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് സൌദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത്.
ദോഹയിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച ഈ നാലു രാജ്യങ്ങളും 48 മണിക്കൂറിനകം രാജ്യം വിടാൻ ഖത്തർ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഖത്തറുമായുള്ള എല്ലാ തരത്തിലുള്ള ഗതാഗത ബന്ധങ്ങളും ഈ രാജ്യങ്ങൾ നിർത്തിവച്ചു. സൗദി അറേബ്യ ഖത്തർ അതിർത്തി അടയ്ക്കുകയും ചെയ്തു. ഖത്തർ പൌരൻമാർക്ക് രാജ്യം വിട്ടുപോകാൻ പതിനാലു ദിവസമാണ് ഗൾഫ് രാജ്യങ്ങൾ അനുവദിച്ചത്.യെമനിൽ ഹൂത്തി വിമതർക്കെതിരെ സൗദിയുടെ നേതൃത്വത്തിൽ പോരാടുന്ന ദശരാഷ്ട്രസഖ്യസേനയിൽ നിന്നും ഖത്തറിനെ ഒഴിവാക്കുകയും ചെയ്തു.
ഭീകരരിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഖത്തറിനെതിരെ നടപടി സ്വീകരിച്ചതെന്ന് സൗദി വ്യക്തമാക്കി. മറ്റ് ലോക രാജ്യങ്ങളും ഖത്തറിനെതിരെ നടപടി സ്വീകരിക്കണണെന്നും സൗദി ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ സുരക്ഷ ഖത്തർ അസ്ഥിരമാക്കിയെന്ന് യുഎഇയും കുറ്റപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റും, അൽ ഖയിദയും അടക്കമുള്ള തീവ്രവാദ സംഘടനകൾക്ക് ഖത്തർ സാമ്പത്തിക സഹായം നൽകുന്നുവെന്നാണ് മറ്റ് ഗൾഫ് രാജ്യങ്ങളുടെ വിമർശനം. ഇറാനെയും ഹമാസിനെയും അനുകൂലിച്ച് കഴിഞ്ഞ ദിവസം ഖത്തർ അമീറിന്റേതായി വന്ന പ്രസ്താവനയും മറ്റു ഗൾഫ് രാജ്യങ്ങളെ പ്രകോപിപ്പിച്ചു. ഗൾഫ് രാജ്യങ്ങൾക്ക് പിന്നാലെ അറബ് ലീഗിൽ അംഗമായ ആറു രാജ്യങ്ങൾ കൂടി ഖത്തറിനെതിരെ നടപടികളെടുത്തു.
വ്യോമയാന ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ആറു പ്രമുഖ ഗൾഫ് വിമാനക്കമ്പനികൾ ഖത്തറിലേക്കുള്ള സർവീസുകളെല്ലാം പൂർണമായി നിർത്തി വച്ചു. ഖത്തർ എയർവെയ്സിനെ തങ്ങളുടെ വ്യോമമേഖലയിൽ യുഎഇയും സൌദിയും ബഹ്റൈനും പ്രവേശനം നിഷേധിക്കുകയും ചെയ്തു.ഖത്തറും മറ്റു ഗൾഫ് രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്ന കുവൈത്താണ് പ്രതിസന്ധി പരിഹരിക്കുന്നതിനായി മുന്നിട്ടിറങ്ങിയത്. ജിദ്ദയിലെത്തി സൗദി രാജാവുമായും ദുബായിലെത്തി യുഎഇ ഭരണ നേതൃത്വവുമായി കുവൈത്ത് അമീർ ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബാ ചർച്ച നടത്തി. ഭീകരസംഘടനകളെ പ്രോൽസാഹിപ്പിക്കുന്ന നടപടികൾ ഖത്തർ അവസാനിപ്പിക്കാതെ നടപടികൾ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടാണ് സൗദിയും യുഎഇയും കൈക്കൊണ്ടത്.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി നടത്തിയ കൂടിക്കാഴ്ചകളിൽ പ്രശ്ന പരിഹാര നിർദേശങ്ങളുംസൗദിയുടെയും യുഎഇയുടെയും നിലപാടുകളും കുവൈത്ത് അമീർ മുന്നോട്ട് വച്ചു. നിർദേശങ്ങളോട് ഖത്തർ തുറന്ന മനസോടെ പ്രതികരിച്ചുവെന്നാണ് വാരാന്ത്യത്തിൽ ഗൾഫിൽ നിന്ന് വരുന്ന സൂചനകൾ. ഈ സാഹചര്യത്തിൽ ചെറിയ പെരുനാളിനു മുന്പ് തന്നെ പ്രശ്ന പരിഹാരമുണ്ടാകുമെന്നാണ് സൂചനകൾ. ഇതിൻറെ ആദ്യപടിയെന്ന നിലയ്ക്ക് ഖത്തറുമായുള്ള ഗതാഗത സംവിധാനങ്ങൾ പുനസ്ഥാപിച്ചേക്കും. നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഗൾഫ് സഹകരണ കൗൺസിലിന്റെ അടിയന്തര ഉച്ചകോടി കുവൈത്തിൽ ചേരാം എന്ന നിർദേശവുമാണ് ഇപ്പോൾ പരിഗണനയിലുള്ളത്.