മലയാളത്തിന്‍റെ സാഹിത്യവിശേഷങ്ങളുടെ നിറവായിരുന്നു ദുബായില്‍ നടന്ന മൂന്നു ദിവസത്തെ സാഹിത്യോല്‍സവം. പ്രവാസി സാഹിത്യത്തിന്‍റെ പ്രസക്തി വിളിച്ചോതിയ ത്രിദിന സാഹിത്യോല്‍സവം കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്..
കേരളപ്പിറവി വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ നടന്ന സാഹിത്യോല്‍സവം കവി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. എന്‍റെ കേരളം എന്‍റെ മലയാളം സ്മരണയുടെ അറുപതാണ്ട് എന്ന പ്രമേയത്തില്‍ നടന്ന പരിപാടി ഭാഷയ്ക്കും സാഹിത്യത്തിനും പ്രവാസി മലയാളികള്‍ നല്‍കിയ ആദരവുകൂടിയായി.
കേരളത്തെ വേറിട്ടു നിര്‍ത്തുന്നതില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും മതനിരപേക്ഷതയ്ക്കും വലിയ പങ്കുണ്ടെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. ധൈഷണികമായ വിപ്ലവങ്ങളിലൂടെയാണ് കേരളത്തില്‍ നവോധാനം സാധ്യമാക്കിയത്. കേരളത്തെ പ്രവാസ ലോകത്ത് ആഘോഷിക്കുമ്പോള്‍ മലയാളത്തെയാണ് ആഘോഷിക്കുന്നത്. എന്നാല്‍ ഭാഷ ദുര്‍ബലമാകുന്നതിനെക്കുറിച്ച് കവി വേവലാതിപ്പെട്ടു. നിരന്തരമായ പോരാട്ടത്തിലൂടെയാണ് ഭാഷയും സംസ്കാരവും കടന്നുപോകുന്നതെന്ന് ടി.ഡി.രാമകൃഷ്ണന്‍ പറഞ്ഞു. മുന്നോട്ടുള്ള പ്രയാണം അത്ര ലളിതമല്ലെന്നും ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ഓര്‍മിപ്പിച്ചു.
സാമൂഹിക ജീവിതത്തിൽ മാധ്യമങ്ങളെ ഒരിക്കലും മാറ്റി നിർത്താനാവില്ലെന്നും മാധ്യമങ്ങളെ ആക്ഷേപിച്ചും ആട്ടിയകറ്റിയും ആക്രമിച്ചുകൊണ്ടും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനാവില്ലെന്നും മാധ്യമ സെമിനാറില്‍ കെ.ഇ.എൻ.കുഞ്ഞഹമ്മദ് പറഞ്ഞു. വാര്‍ത്തകള്‍ ഉണ്ടാവുകയല്ല ഉണ്ടാക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരെ ചരിത്രം ഒരു കാലത്ത് ചോദ്യംചെയ്യുക തന്നെ ചെയ്യുമെന്നും പ്രഫ.എം.എം.നാരായണൻ പറഞ്ഞു.
കുട്ടികളുടെ വായന, എഴുത്ത്, ആസ്വാദനം എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ ശില്‍പശാലയില്‍ വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. വായനയാണ് ഒരാളിലെ എഴുത്തുകാരനെ നിര്‍ണയിക്കുന്നതെന്ന് കവി സച്ചിദാനന്ദന്‍ വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. അനുഭവങ്ങളെ പകര്‍ത്തി എഴുതാനുള്ള വാക്കുകള്‍ ഉണ്ടാവുക എന്നതാണ് എഴുത്തിന്‍റെ മര്‍മമെന്ന് ടിഡി രാമകൃഷ്ണന്‍ പറഞ്ഞു. ഇതോടനുബന്ധിച്ച് കഥ, കവിത, ലേഖന മല്‍സരവുമുണ്ടായിരുന്നു.
രചനയുടെ ശില്‍പ തലങ്ങളും ആസ്വാദന രീതികളും സാഹിത്യത്തിലെ നൂതന പ്രവണതകളും ചര്‍ച്ച ചെയ്യുന്നതായിരുന്നു പ്രവാസ രചനകൾ ഒരു അന്വേഷണം എന്ന വിഷയത്തില്‍ നടന്ന ശില്‍പശാല. മലയാള സാഹിത്യത്തിലെ ഉല്‍കൃഷ്ട രചനകള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച കാവ്യമാലിക ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. മാതൃഭാഷയും പ്രവാസവും എന്ന വിഷയത്തില്‍ അധ്യാപകര്‍ക്കായി പ്രത്യേക ശില്‍പശാലയും ഒരുക്കിയിരുന്നു.