പ്രവാസ ലോകത്തെ തിരക്കിനിടയിലും മാപ്പിളപ്പാട്ട് രചനയെ നെഞ്ചോട് ചേര്‍ക്കുന്ന മലയാളിയെയാണ് ഇനി പരിചയപ്പെടുത്തുന്നത്. അബുദാബിയിലെ സെക്യൂരിറ്റി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സുബൈര്‍ തളിപ്പറമ്പിന്‍റെ തൂലികയില്‍നിന്ന് കാല്‍നൂറ്റാണ്ടിനിടെ പിറന്നത് ഇരുനൂറോളം ഗാനങ്ങള്‍.
മലബാറിന്‍റെ ഈണവും താളവുമുള്ള ഒരുപിടി മാപ്പിളപ്പാട്ടുകള്‍ മലയാളിക്ക് സമ്മാനിച്ച എഴുത്തുകാരനാണ് സുബൈര്‍ തളിപ്പറന്പ്. പ്രവാസത്തിലും മാപ്പിളപ്പാട്ടിന്‍റെ മധുരം മലയാളിക്ക് പകര്‍ന്നു നല്‍കുകയാണ് സുബൈര്‍.
സരിഗമ രാഗം തകധിമി മേളം എന്ന ഈ മാപ്പിളപ്പാട്ട് ആസ്വാദകര്‍ ഒരിക്കലും മറക്കാനിടയില്ല. ഇനിയെന്ന് കാണും എന്ന ആല്‍ബത്തില്‍ രഹ്ന ആലപിച്ച ഈ ഗാനമാണ് സുബൈറിന്‍റെ മാസ്റ്റര്‍പീസ്. ഇതിനു പുറമേ ഒരുപിടി ശ്രദ്ധേയഗാനങ്ങള്‍ സുബൈറിന്‍റേതായുണ്ട്.
വടക്കേ മലബാറിന്‍റെ തനത് കലാസാംസ്കരിക പൈതൃകം തുളുമ്പുന്ന മാപ്പിളപ്പാട്ട് രചനയാണ് സുബൈർ എന്ന കലാകാരനെ വ്യത്യസ്തനാക്കുന്നത്. ഇരുനൂറിലേറെ കസറ്റുകൾക്കും ആൽബങ്ങൾക്കും വേണ്ടി രചന നിര്‍വഹിച്ച സുബൈര്‍ ഏതാനും ഗാനങ്ങള്‍ക്ക് ഈണവും നല്‍കി. നസ്രിയ ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങളും സുബൈറിന്‍റെ ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്.
വിവിധ തലമുറയില്‍ പെട്ട ഗായകരോട് ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സുബൈര്‍ തളിപ്പറന്പ് എല്ലാ തലമുറകളിലും പെട്ട മാപ്പിള പാട്ട് ആസ്വാദകര്‍ക്ക് ഏറെ പ്രിയങ്കരനാണ്. കസറ്റ് കാലത്തിന് മങ്ങലേറ്റെങ്കിലും സമൂഹമാധ്യമങ്ങളുടെ പുതുകാലത്ത് മാപ്പിളപ്പാട്ടുകള്‍ക്ക് ആസ്വാദകരേറെയാണെന്ന് സുബൈര്‍ പറയുന്നു.
യുഎഇയെ കുറിച്ചും പ്രവാസത്തെ കുറിച്ചും എല്ലാം ഇദ്ദേഹം ആല്‍ബങ്ങളൊരുക്കിയിട്ടുണ്ട്. കേരളത്തിന്‍റെ ഓര്‍മകള്‍ നിറയുന്ന പുതിയ ആല്‍ബത്തിന്‍റെ പണിപ്പുരയിലാണ് ഇപ്പോള്‍ അദ്ദേഹം. അബുദാബിയിലെ കൊച്ച് ജോലിക്കിടയിലും സുബൈറിന്‍റെ മനസ് നിറയെ മാപ്പിളപ്പാട്ടിന്‍റെ വരികളും ഈണങ്ങളുമാണ്. ആ വരികളാണ് ഓരോ പെരുനാള്‍ക്കാലത്തും മലയാളികളുടെ മനസ് നിറയ്ക്കുന്നതും.