മഴയുടെയും പാട്ടിന്‍റെ താളങ്ങളില്‍ ദൃശ്യവിരുന്നൊരുക്കി മഴപ്പാട്ട് നാടകം. ത്രിമാന രൂപങ്ങളുപയോഗിച്ച് രംഗസംവിധാനം ഒരുക്കിയ നാടകം കേരളത്തിന്‍റെ ഉള്‍നാടന്‍ ഗ്രാമക്കാഴ്ചകള്‍ കൂടി ആസ്വദകര്‍ക്ക് സമ്മാനിച്ചു.
മനസ് നിറഞ്ഞ് മഴ നനഞ്ഞ പോലൊരു നാടകാനുഭവം. അതായിരുന്നു കഴിഞ്ഞ ദിവസം മസ്കത്തില്‍ അരങ്ങേറിയ മഴപ്പാട്ട്. മഴയുടെയും പാട്ടിന്‍റെയും താളത്തില്‍ ആസ്വാദകര്‍ കാന്തന്‍റെയും കാന്തയുടെയും കഥ കണ്ടു. പ്രകൃതിയോട് ചേര്‍ന്നിരുന്ന്.
മഴയില്‍ തുടങ്ങി മഴയില്‍ അവസാനിക്കുന്നതാണ് മഴപ്പാട്ട്. മടിയനായ കാന്തന്‍റെയും, ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന ഭാര്യ കാന്തയുടെയും കഥയാണ് മഴപ്പാട്ട് പറയുന്നത്. കാന്തന്‍റെയും കാന്തയുടെയും പിണക്കങ്ങളും, കാന്തന്‍റെ യാത്രകളും, ഇവരുടെ പുനസമാഗമവും എല്ലാം ഹൃദയത്തില്‍ തൊടും വിധം അരങ്ങിലെത്തി.
പതിവ് നാടകങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രിമാന രൂപങ്ങളുപയോഗിച്ചാണ് മഴപ്പാട്ടിന് രംഗസംവിധാനം ഒരുക്കിയത്. ഋതുക്കളും രാപ്പകലുകളും വന്നുപോകുന്ന പ്രകാശ സംവിധാനവും പശ്ചാത്തല സംഗീതവും കൂടി ചേര്‍ന്നപ്പോള്‍ നാടകം മറ്റൊരു തലത്തിലേക്കുയര്‍ന്നു.
ഏറെ സാങ്കേതിക തികവുള്ള നാടകത്തില്‍ നാടിനെയും ഗ്രാമത്തെയും അതേപടി അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുനനത്. വെളിച്ച വിന്യാസത്തിന്‍റെ അകന്പടിയോടെ കുടില്‍ കെട്ടിമേയുന്നതടക്കമുള്ള രംഗങ്ങള്‍ അതേപടി അവതരിപ്പിച്ചു. നാടന്‍ കലാകാരന്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സംഗീതവും ഈ നാടകത്തിനായി ഒരുക്കിയിരുന്നു. നാടന്‍ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് തല്‍സമയ പശ്ചാത്തലസംഗീതമായിരുന്നു നാടകത്തില്‍.
ഇരുപതോളം കലാകാരന്‍മാരുടെ നാലു മാസം നീളുന്ന പരിശ്രമമാണ് പയ്യന്നൂര്‍ ഫെസ്റ്റില്‍ മഴപ്പാട്ടായി അരങ്ങിലെത്തിയത്. അക്കാദമി അവാര്‍ഡ് ജേതാവായ മഞ്ജുളന്‍ പയ്യന്നൂരാണ് നാടകത്തിന്‍റെ സംവിധാനം നിര്‍വഹിച്ചത്. അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരിലേറെയും പ്രവാസികള്‍ തന്നെ. വരുന്ന ആഴ്ചകളില്‍ ഒമാന്‍റെ വിവിധ ഭാഗങ്ങവിലും നാടകം അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍.