പോയവാരം ഗള്‍ഫ് ലോകത്ത് നിന്ന് ഏറ്റവും ശ്രദ്ധേയമായ വാര്‍ത്ത വന്നത് സൗദിയില്‍ നിന്നായിരുന്നു. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഈ മാസം 29 മുതലാണ് പൊതുമാപ്പിന്‍റെ ആനുകൂല്യം ലഭിക്കുക.
നിയമലംഘകരില്ലാത്ത രാജ്യം പദ്ധതിയുടെ ഭാഗമായാണ് മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി അറേബ്യ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്കും തൊഴിലെടുക്കുന്നവര്‍ക്കും ശിക്ഷാനടപടികള്‍ കൂടാതെ രാജ്യം വിടാന്‍ അവസരമൊരുക്കുന്നതാണ് മൂന്നു മാസത്തെ പൊതുമാപ്പ്. പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവരെ കരിന്പട്ടികയില്‍ പെടുത്തില്ല. അതുകൊണ്ട് തന്നെ പുതിയ വീസയില്‍ ഇവര്‍ക്ക് സൗദിയിലേക്ക് വരുന്നതിന് തടസങ്ങളില്ല.
ഹജ്ജ്, ഉംറ വിസകളിലെത്തിയ ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് വിമാനത്താവളങ്ങളിലെയും അതിര്‍ത്തികളിലെയും ജവാസത്ത് കൗണ്ടറുകളില്‍ നിന്ന് ഫൈനല്‍ എക്സിറ്റ് ലഭിക്കും. തൊഴില്‍ വീസ കാലാവധി കഴിഞ്ഞവര്‍, സ്പോണ്‍സറുടെ പക്കല്‍ നിന്ന് ഒളിച്ചോടിയവര്‍ തുടങ്ങിയവര്‍ അതാത് പ്രവിശ്യകളിലെ ജവാസത്ത് ഡയറക്ടറേറ്റുകള്‍ വഴിയാണ് പൊതുമാപ്പിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ട് ഉള്ളവര്‍ എംബസിയുമായും കോണ്‍സുലേറ്റുമായും ബന്ധപ്പെട്ട് ആവശ്യമായ രേഖകള്‍ ക്രമീകരിക്കണം. പരമാവധി ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പിന്‍റെ ആനുകൂല്യം ലഭ്യമാക്കുന്നതിന് കോണ്‍സുലേറ്റും ഇന്ത്യന്‍ എംബസിയും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളും ഇതിനായി ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
ഏറ്റവും അധികം ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്ന വിദേശരാജ്യമാണ് സൗദി അറേബ്യ. മുപ്പതു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ സൗദിയില്‍ പ്രവാസികളായുണ്ടെന്നാണ് കണക്ക്. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരുടെ എണ്ണത്തിലും ഇന്ത്യക്കാര്‍ ഏറെ മുന്നിലാണ്. മൂന്നു വര്‍ഷം മുന്പ് പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഒട്ടേറെ ഇന്ത്യക്കാരാണ് ആനൂകൂല്യം പ്രയോജനപ്പെടുത്തിയത്. അയ്യായിരത്തിലധികം മലയാളികളും അന്ന് തിരികെ പോയിരുന്നു.
ഗൗരവമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദേശികള്‍ക്ക് പൊതുമാപ്പിന്‍റെ ആനുകൂല്യം ലഭിക്കില്ല. ഇക്കാര്യം ഉറപ്പാക്കാന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിട്ടുപോകുന്നവരെ വിരലയാടള പരിശോധനയും കണ്ണ് അടയാള പരിശോധനയ്ക്കും വിധേയരാക്കും. റമസാന്‍ മാസം അവസാന ദിവസം വരെയാണ് പൊതുമാപ്പിന്‍റെ കാലാവധി. അതിനുശേഷവും അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.