ലോകത്തെ ഏറ്റവും വാശിയേറിയ കുതിരപ്പന്തയം എവിടെയാണ് എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ. ദുബായ് മെയ്ദാന്‍ റേസ് കോഴ്സില്‍. അമേരിക്കയില്‍ നിന്നുള്ള അറോഗേറ്റ് ആയിരുന്നു ഇത്തവണ ദുബായ് ലോകകപ്പില്‍ കിരീടം ചൂടിയത്. ദുബായ് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വാഴ്തപ്പെടുകയാണ് അറോഗേറ്റിന്‍റെ കുതിപ്പ്.
വിശ്വം കീഴടക്കിയ അശ്വങ്ങളുടെ പോരിൻറെ കാഴ്ചകളാണ് ദുബായ് ലോകകപ്പ്. കരുത്തിൻറെ കുതിപ്പിൽ ദൂരവും സമയവും നിഷ്പ്രഭമാകുന്ന മൽസരക്കാഴ്ചകൾ. അശ്വപ്രേമികളുടെ മനസ് കീഴടക്കിയ പോരാട്ടങ്ങളായിരുന്നു മെയ്ദാനിലെ റേസ് കോഴ്സിൽ അരങ്ങേറിയത്.
ദുബായ് ലോകകപ്പിൻറെ ചരിത്രത്തിൽ തങ്കലിപികളിലായിരിക്കും അറോഗേറ്റിൻറെ പേര് എഴുതപ്പെടുക. അത്ര മനോഹരവും അവിശ്വസനീയവുമായിരുന്നു ലോകകപ്പ് വിജയത്തിലേക്കുള്ള അറോഗേറ്റിൻറെ കുതിപ്പ്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പിന്നിൽ നിന്ന് കുതിച്ച് കയറിയുള്ള ആ വിജയത്തിന് ചാരുത ഏറെയായിരുന്നു. രണ്ടായിരം മീറ്റർ റേസിൽ 1200 മീറ്ററിലും പിന്നിലായിരുന്നു അറോഗേറ്റ്. പക്ഷേ അവസാന എണ്ണൂറു മീറ്ററിലെ അറോഗേറ്റിൻറെ കുതിപ്പ് അവിശ്വസനീയമായിരുന്നു. ചിറകുവച്ച് അറോഗേറ്റ് പറക്കുകയാണോ എന്നു പോലും ചിന്തിച്ച നിമിഷങ്ങൾ. ഗൺറണ്ണറിനെയും നിയോലിത്തികിനെയും പിന്തള്ളി അറോഗേറ്റ് വിജയത്തിലേക്ക് കുതിച്ചപ്പോൾ മെയ്ദാൻ റേസ് കോഴ്സിലെ ഒരോ അശ്വപ്രമേയിും എഴുനേറ്റ് ആദരിച്ചു പോയി ആ പോരാട്ടവീര്യത്തെ.
സൌദി രാജകുമാരൻ ഖാലിദ് അബ്ദുല്ലയാണ് അറോഗേറ്റിൻറെ ഉടമ. അദ്ദേഹത്തിൻറെ ജുഡ്മോണ്ടെ കുതിരാലയത്തിൽ നിന്നാണ് അറോഗേറ്റിൻറെ വരവ്. പന്തയക്കുതിരകളുടെ സൂപ്പർ പരിശീലകൻ ബോബ് ബോഫെട്ടിൻറെ പരിശീലനത്തിലാണ് അറോഗേറ്റ് ദുബായ് ലോകകപ്പിനിറങ്ങിയത്. അറോഗേറ്റിലൂടെ ബോഫെട്ട് നേടിയത് മൂന്നാം ദുബായ് ലോകകപ്പ്.
മൈക്ക് സ്മിത്തായിരുന്നു അറോഗേറ്റിൻറെ ജോക്കി. ബ്രീഡേഴ്സ് കപ്പ് ക്ളാസിക്കും പെഗാസസ് കപ്പും ജയിച്ചെത്തിയ അറോഗേറ്റ് ദുബായിൽ കണക്കുകൂട്ടലുകൾ തെറ്റിച്ചില്ല. അറുപത്തിയഞ്ചു കോടി രൂപ സമ്മാനത്തുകയുള്ള ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന കിരീടവും ഈ സീസണിൽ അറോഗേറ്റിൻറെ പേരിൽ കുറിക്കപ്പെട്ടു.
ഒന്പത് ഇനങ്ങളിലായി ഇരുനൂറു കോടി രൂപയോളമാണ് ദുബായ് ലോകകപ്പിലെ സമ്മാനത്തുക. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ സാന്നിധ്യത്തിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മൽസരങ്ങൾ ഉദ്ഘാടനം ചെയ്തത്.
ആദ്യമൽസരമായ ഗൊഡോൾഫിൻ മൈൽ വിഭാഗത്തിൽ അമേരിക്കൻ കുതിര സെക്കൻഡ് സമ്മറായിരുന്നു വിജയി. കഹായ്ല ക്ളാസിക്കിൽ ഖത്തറിൽ നിന്നുള്ള റെദയ്ക്കായിരുന്നു കിരീടം. മൂന്നാം വിഭാഗമായ ഗോൾഡ് കപ്പ് സ്വന്തമാക്കിയത് ഫ്രാൻസിൻറെ വസീറാബാദ്. യുഎഇ ഡെർബി അയർലൻഡിൻറെ തണ്ടർ സ്നോ നേടിയപ്പോൾ അൽ ഖൂസ് സ്പിൻറ് ബ്രിട്ടനിൽ നിന്നുള്ള റൈറ്റ് മാനും വിജയിച്ചു.
ഇരുപത് ലക്ഷം ഡോളർ സമ്മാനത്തുകയുള്ള ഗോൾഡൻ ഷഹീനിൽ മൈൻഡ് യുവർ ബിസ്കറ്റ്സാണ് ജേതാവായത്. അറുപത് ലക്ഷം സമ്മാനത്തുകയുള്ള ദുബായ് ടർഫിൽ ജപ്പാൻറെ വിവിലോസ് കിരീടം ചൂടി. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിൻറെല ഗൊഡോൾഫിൻ സ്റ്റേബിൾസിലെ ജാക്ക് ഹോബ്സാണ് ഷീമാ ക്ളാസിക്കിൽ ചാംപ്യനായത്. അറുപത് ലക്ഷം ഡോളറാണ് ഷീമ ക്ളാസിക്കിലെ സമ്മാനത്തുക.
ദുബായ് ലോകകപ്പിനോട് അനുബന്ധിച്ച് മനോഹരമായി വസ്ത്രം ധരിച്ചവരെ കണ്ടെത്തുന്നതിനുള്ള മൽസരവും സംഘടിപ്പിച്ചിരുന്നു. സുഡാൻ സ്വദേശി നാദിർ ടിയാബ് തുടർച്ചയായ രണ്ടാം വർഷവും ഈ സമ്മാനം സ്വന്തമാക്കി.
അശ്വവിജയങ്ങളുടെ വാരാന്ത്യമായിരുന്നു ദുബായ് ലോകകപ്പ് സമ്മാനിച്ചത്. ആ കാഴ്ചകൾക്ക് ഇനി ഒരു കൊല്ലം നീളുന്ന കാത്തിരിപ്പ്.