മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പിലെ ഈ തറവാട് വീട് കൂറേ നാളുകളായി അടഞ്ഞുകിടക്കുകയായിരുന്നു. വീടിന്‍റെ ഉടമയായ അവിനാശ് ഭാര്യക്കും ഒന്നരവയസുള്ള കുട്ടിക്കുമൊപ്പം ബംഗളുരുവിലായിരുന്നു താമസം. അവിനാശിന്‍റെ അമ്മയെ തൊട്ടടുത്തുള്ള ഇടുഞ്ഞു വീഴാറായ വീട്ടിലാണ് മകന്‍ പാര്‍പ്പിച്ചിരുന്നത്. എന്നിട്ടും അമ്മയ്ക്കുവേണ്ടി ഈ വീട് തുറന്നു കൊടുക്കപ്പെട്ടില്ല. അവിനാശ് ,ഭാര്യ ദീപിക മകന്‍ എവിന്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് കുടുംബം..ചെറുപ്പം മുതലേ നന്നായി പഠിക്കുമായിരുന്ന, എല്ലാവരോടും നന്നായി പെരുമാറിയിരുന്ന കുട്ടിയായിരുന്നു അവിനാശ്. പിതാവ് അമ്മയേയും അനിയനേയും തനിച്ചാക്കി ഉപേക്ഷിച്ചു പോയിട്ടും അമ്മ വീട്ടുജോലിയെടുത്ത് മക്കളെ വളര്‍ത്തി നന്നായി പഠിപ്പിച്ചു.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വിവിധ സ്ഥലങ്ങളില്‍ ജോലിക്കുകയറിയിട്ടും അവിനാശ് നാട്ടുകാരും കുടുംബക്കാരുമായി അങ്ങനെ കാര്യമായി അടുത്തില്ല. കൂടെ ജോലി ചെയ്ത ഒറീസ സ്വദേശിനിയെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും പിന്നീട് ബന്ധം വേര്‍പെടുത്തി.വര്‍ഷങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂര്‍ സ്വദേശിനി ദീപികയെ പ്രണയിച്ച് വിവാഹം കഴിച്ചു. ബംഗളുരുവില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇരുവരും രണ്ടുമാസം മുമ്പാണ് തറവാട്ടുവീട്ടിലെത്തിയത്. തിങ്കളാഴ്ച ബന്ധുവീട്ടിലെത്തി ബുധനാഴ്ച തിരിച്ചുപോകുമെന്ന് പറയുകയും ചെയ്തു.
തിങ്കളാഴ്ച വൈകിട്ടും ദീപികയും അവിനാശും മണ്ണാര്‍ക്കാട് പോയി...ഒന്നരവയസുകാരന്‍ ഐവിയെ വീട്ടിലാക്കി...മടങ്ങിവരുമ്പോഴും രണ്ടുപേര്‍ സന്തോഷത്തിലായിരുന്നു..ആര്‍ക്കും അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ചൊവ്വാഴ്ച രാവിലെ ഏഴര....സമീപത്തെ ചെറിയ വീട്ടിലാണ് അമ്മ താമസിക്കുന്നത്...വീട്ടില്‍ അവിനാശും ദീപികയും മകനും. ഒച്ച കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്. ആശുപത്രിയിലേക്കുള്ള യാത്ര മധ്യേ ആംബുലന്‍സില്‍ തന്നെ ദീപിക മരിച്ചു. ശരീരത്തില്‍ മുപ്പതിലേറെ മാരകമായ വെട്ടുകള്‍. കൊല്ലാന്‍ ഉറപ്പിച്ചുള്ള ആക്രമണമെന്ന് പൊലീസ് ഉറപ്പിക്കുന്നു.
വീടിന്‍റെ ഗ്രില്ലിന് മുന്നില്‍ വാക്കത്തിയുമായി നിലയുറപ്പിച്ച അവിനാശ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചച്ചു. ആരേയും അകത്തുകയറ്റിയില്ല. പിന്നീട് ബന്ധുക്കള്‍ ബലമായി അവിനാശിനെ കീഴടക്കുകയായിരുന്നു. നിലത്ത് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ദീപിക. ജീവന്‍റെ ചില ലക്ഷണങ്ങള്‍ മാത്രം. ഒന്നരവയസുകാരന്‍ മകന്‍ അമ്മയ്ക്കരിരെ രക്തത്തില്‍ കുളിച്ച് കരഞ്ഞുകൊണ്ട് ഇരുന്നതും എല്ലാവരുടേയും നൊമ്പരമായി.
കൊലയുടെ കാരണങ്ങളെക്കുറിച്ചായിരുന്നു പിന്നീടുള്ള പൊലീസ് അന്വേഷണം. അവിനാശിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിശദമായ ചോദ്യം ചെയ്യലില്‍ അമ്പരിപ്പിക്കുന്ന മറുപടികളാണ് പ്രതി നല്‍കിയത്. കുഞ്ഞിനെ ഉമ്മവയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം. പക്ഷേ അത് പൊലീസ് വിശ്വസിക്കുന്നില്ല. മുപ്പതിലേറെ വെട്ടുകളാണ് ദീപികയുടെ ശരീരത്തിലുള്ളത്.പലതും ആഴത്തിലുള്ളത്. പിന്നീട് കഴുത്ത് ഞെരിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അതുകൊണ്ട് തന്നെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. വീട്ടില്‍ നിന്ന് വെട്ടാനുപയോഗിച്ച് വാക്കത്തി കണ്ടെടുത്തു.ഫോറന്‍സിക് വിദഗ്ദര്‍ തെളിവുകള്‍ ശേഖരിച്ചു.
അവിനാശിന്‍റെ പിതാവിന്‍റെ ക്രൂരതയും ബന്ധുക്കള്‍ പങ്കുവെക്കുന്നു. അതെത്തുടര്‍ന്ന് ആ ബന്ധം ഒഴിവാക്കി അമ്മ വീട്ടുജോലി ചെയ്ത് മക്കളെ വളര്‍ത്തി. ഇരുവരുടേയും മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ദുരൂഹതയുടെ മറ്റ് സാധ്യതകളൊന്നും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംശയരോഗത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന സംശയങ്ങളും പൊലീസ് തള്ളിക്കളയുന്നു. പക്ഷേ കൊലപ്പെടുത്താനുള്ള കാരണങ്ങള്‍ കണ്ടെത്താനാണ് പൊലീസ് ശ്രമം. അവിനാശിന്‍റെ സുഹൃത്തുക്കളെക്കുറിച്ചും ജോലിസ്ഥലത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയില്‍വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ അതും തെളിയും.
അവിനാശിന്‍റേയും ദീപികയുടേയും സുഹൃത്തുക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം..കുഞ്ഞിനെ ഉമ്മ വച്ചതിന്‍റെ പേരില്‍ ഇത്രയും ക്രൂരമായ ഒരു കൊലപാതകം അവിനാശ് ചെയ്യുമെന്ന് പൊലീസ് കരുതുന്നില്ല. മറ്റെന്തോ കാരണങ്ങളുണ്ട്. അവിനാശിന് എന്തുപറ്റിയെന്ന് ബന്ധുക്കള്‍ക്കും ഉറപ്പിച്ച് പറയാന്‍ കഴിയുന്നില്ല.